ന്യൂഡൽഹി: പ്രതിപക്ഷത്തിന്റെ കടുത്ത എതിർപ്പിനിടെ വഖഫ് ഭേദഗതി ബിൽ ലോക്‌സഭയിൽ അവതരിപ്പിക്കുന്നു. ബില്ലിന്മേലുള്ള പ്രമേയം അവതരിപ്പിക്കുന്നതിനിടെയാണ് പ്രതിപക്ഷ നിരകളിൽ കടുത്ത പ്രതിഷേധം ഉയർന്നത്.
മതപരമായ വിഷയത്തിലുള്ള കടന്നുകയറ്റം എന്നാരോപിച്ചായിരുന്നു പ്രതിഷേധം. എന്നാൽ ബിൽ ഭരണഘടനയെയോ മത സ്വാതന്ത്ര്യത്തെയാേ ചോദ്യം ചെയ്യുന്നില്ലെന്നും ന്യൂനപക്ഷ താൽപ്പര്യം സംരക്ഷിക്കാനാണ് ബിൽ എന്നുമാണ് മന്ത്രി കിരൺ റിജുജു ലോക്‌സഭയിൽ പറഞ്ഞ്. മാഫിയാ ഭരണം ഇനി അനുവദിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
രൂക്ഷമായ ഭാഷയിലാണ് ഇന്ത്യ സഖ്യം ബില്ലിനെതിരെ പ്രതികരിച്ചത്. ദേവസ്വം ബോർഡിൽ മുസ്ലീങ്ങളെ ഉൾപ്പെടുത്താറുണ്ടോ എന്നായിരുന്നു കെ സി വേണുഗോപാലിന്റെ ചോദ്യം. ബില്ലിന് പിന്നിൽ വൃത്തികെട്ട അജണ്ടയെണെന്നായിരുന്നു ഇടി മുഹമ്മദ് ബഷീർ പറഞ്ഞത്.
ബിൽ അവതരണം മുസ്ലീങ്ങളോടുള്ള അനീതിയാണെന്നും വലിയൊരു തെറ്റാണ് നടക്കാൻപോകുന്നതെന്നും അതിന്റെ പരിണിതഫലം കാലങ്ങളോളം അനുഭവിക്കേണ്ടിവരുമെന്നും സമാജ്‌വാദി പാർട്ടി പ്രതികരിച്ചു. ബിൽ മതസ്വാതന്ത്ര്യത്തിനെതിരാണെന്ന് തൃണമൂൽ കോൺഗ്രസും ന്യൂനപക്ഷങ്ങൾക്ക് എതിരാണെന്ന് ഡിഎംകെയും പറഞ്ഞു.
കേന്ദ്ര-സംസ്ഥാന വഖഫ് ബോർഡുകളിലും കൗൺസിലിലും മുസ്ലിം സ്ത്രീകൾക്കും അമുസ്ലിം അംഗങ്ങൾക്കും പ്രാതിനിധ്യം ഉറപ്പാക്കുന്നതാണ് പുതിയ ബിൽ 1995ലെ വഖഫ് നിയമം ഭേദഗതി ചെയ്യുന്നതിനൊപ്പം 1923ലെ വഖഫ് നിയമം ഇല്ലാതാക്കാൻ മറ്റൊരു ബിൽ അവതരിപ്പിക്കും. സഭയിൽ അവതരിപ്പിക്കുന്നതിന് മുന്നോടിയായി ബില്ലിന്റെ പകർപ്പ് അംഗങ്ങൾക്ക് നൽകിയിരുന്നു. മതപരമോ ജീവകാരുണ്യപരമോ ആയ ആവശ്യങ്ങൾക്കായി ഇസ്ലാമിക നിയമപ്രകാരം നീക്കിവച്ചിരിക്കുന്ന വഖഫ് സ്വത്തുക്കൾ മികച്ച രീതിയിൽ കൈകാര്യം ചെയ്യുകയാണ് പുതിയ ബില്ലിന്റെ ലക്ഷ്യമെന്നാണ് കേന്ദ്രസർക്കാർ വിശദീകരണം.
ഭേദഗതി മുസ്ലിം സ്ത്രീകളെയും കുട്ടികളെയും ശാക്തീകരിക്കാനെന്നും കേന്ദ്രസർക്കാർ പറയുന്നുണ്ട്. റെയിൽവേ, സൈന്യം എന്നിവ കഴിഞ്ഞാൽ രാജ്യത്ത് കൂടുതൽ ഭൂസ്വത്തുള്ള വഖഫ് ബോർഡുകളുടെ അനധികൃത കൈയേറ്റം തടയാനാണ് ബില്ലെന്ന് സർക്കാർ വ്യക്തമാക്കുന്നു. ഇന്ത്യയിലുടനീളം 9.4 ലക്ഷം ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന 1.2 ലക്ഷം കോടി രൂപയുടെ സ്വത്തുക്കളാണ് നിലവിൽ വഖഫ് ബോർഡുകളുടെ നിയന്ത്രണത്തിലുള്ളത്.
വഖഫ് ബോർഡ്
ഇസ്ളാമിക നിയമം അംഗീകരിച്ചിട്ടുള്ള മതപരമോ ജീവകാരുണ്യമോ ആയ ആവശ്യങ്ങൾക്കായുള്ള സ്വത്തുക്കളാണ് വഖഫ്. വഖഫ് സ്വത്തുക്കൾ കൈകാര്യം ചെയ്യുന്നതിനും മതപരമോ ഭക്തിപരമോ ജീവകാരുണ്യപരമോ ആയ ആവശ്യങ്ങൾക്കായി അവ ഉപയോഗിക്കാനും ഉത്തരവാദിത്വമുള്ള നിയമപരമായ സ്ഥാപനമാണ് വഖഫ് ബോർഡ്. പള്ളികൾ, ശ്മശാനങ്ങൾ, അനാഥാലയങ്ങൾ, സ്കൂളുകൾ, മറ്റ് സ്ഥാപനങ്ങൾ എന്നിവ ഉൾപ്പെടുന്ന വഖഫ് ആസ്തികളുടെ പരിപാലനവും ഉപയോഗവും ബോർഡിന്റെ കീഴിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |