ധാക്ക: സംവരണ വിരുദ്ധ പ്രക്ഷോഭത്തിൽ വിറച്ച ബംഗ്ലാദേശിൽ നോബൽ ജേതാവ് പ്രൊഫ. മുഹമ്മദ് യൂനുസിന്റെ (84) നേതൃത്വത്തിലെ ഇടക്കാല സർക്കാർ അധികാരത്തിലേറി. ഇന്നലെ രാത്രി 9ന് ധാക്കയിലെ പ്രസിഡൻഷ്യൽ പാലസിൽ നടന്ന സത്യപ്രതിജ്ഞാ ചടങ്ങിന് പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീൻ നേതൃത്വം നൽകി. മന്ത്രിമാർക്ക് തുല്യമായ 17 അംഗങ്ങൾ അടങ്ങിയ അഡ്വൈസറി കൗൺസിലിന്റെ തലവനായാണ് (ചീഫ് അഡ്വൈസർ) യൂനുസ് ചുമതലയേറ്റത്. പ്രധാനമന്ത്രി പദത്തിന് തുല്യമാണ് ചീഫ് അഡ്വൈസർ പദവി. രണ്ട് വിദ്യാർത്ഥി നേതാക്കളും കൗൺസിലിൽ അംഗമാണ്. രാഷ്ട്രീയ നേതാക്കളെ ഉൾപ്പെടുത്തിയിട്ടില്ല.
മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ കടുത്ത വിമർശകനായ യൂനുസ് ഇന്നലെയാണ് പാരീസിൽ നിന്ന് ധാക്കയിലെത്തിയത്. എയർപോർട്ടിൽ മുതിർന്ന സൈനിക ഉദ്യോഗസ്ഥരും വിദ്യാർത്ഥി നേതാക്കളും അദ്ദേഹത്തെ സ്വീകരിച്ചു. സുന്ദരമായ രാജ്യമായി മാറാനുള്ള എല്ലാ സാദ്ധ്യതകളും ബംഗ്ലാദേശിൽ താൻ കാണുന്നുണ്ടെന്ന് യൂനുസ് പ്രതികരിച്ചു.
സർക്കാർ ജോലിയിൽ സ്വാതന്ത്ര്യ സമരസേനാനികളുടെ കുടുംബാംഗങ്ങൾക്കേർപ്പെടുത്തിയ സംവരണം ബംഗ്ലാദേശിൽ വൻ ഭരണവിരുദ്ധ പ്രക്ഷോഭത്തിലേക്ക് വഴിമാറുകയായിരുന്നു. തൊഴിലില്ലായ്മ രൂക്ഷമായ രാജ്യത്ത് സംവരണത്തിനെതിരെ വിദ്യാർത്ഥികൾ തെരുവിലിറങ്ങി.
ആഴ്ചകൾ നീണ്ട പ്രക്ഷോഭത്തിനിടെ 455 പേർ കൊല്ലപ്പെട്ടു. ആയിരക്കണക്കിന് പേർക്ക് പരിക്കേറ്റു. ഒടുവിൽ സൈന്യവും എതിരായതോടെ അവാമി ലീഗ് നേതാവായ ഷെയ്ഖ് ഹസീന തിങ്കളാഴ്ച പ്രധാനമന്ത്രി സ്ഥാനം രാജിവച്ച് ഇന്ത്യയിൽ അഭയംതേടി. 1996 - 2001 കാലയളവിൽ പ്രധാനമന്ത്രി പദത്തിലെത്തിയ ഹസീന 2008, 2014, 2018, 2024 തിരഞ്ഞെടുപ്പുകളിൽ തുടർച്ചയായ വിജയം നേടിയിരുന്നു.
പാവങ്ങളുടെ ബാങ്കർ
മുഹമ്മദ് യൂനുസ്- പാവങ്ങളുടെ ബാങ്കർ എന്നറിയപ്പെടുന്നു
സാമ്പത്തിക വിദഗ്ദ്ധൻ, സംരംഭകൻ
ദാരിദ്ര്യത്തിനെതിരെയുള്ള പോരാട്ടത്തിന്റെ ഭാഗമായി ഗ്രാമീൺ ബാങ്ക് സ്ഥാപിച്ച് ചെറു വായ്പകൾ അവതരിപ്പിച്ചു
2006ൽ സമാധാന നോബൽ നേടി
യു.എസിന്റെ പ്രസിഡൻഷ്യൽ മെഡൽ ഒഫ് ഫ്രീഡം (2009), കൺഗ്രഷണൽ ഗോൾഡ് മെഡൽ ( 2010 ) എന്നിവ സ്വന്തമാക്കി
ഗ്ലാസ്ഗോ കാലിഡോണിയൻ യൂണിവേഴ്സിറ്റി മുൻ ചാൻസലർ
ചിറ്റഗോംങ്ങ് യൂണിവേഴ്സിറ്റിയിലെ മുൻ സാമ്പത്തിക ശാസ്ത്ര പ്രൊഫസർ
സാമ്പത്തിക രംഗത്ത് നിരവധി പുസ്തകങ്ങൾ രചിച്ചു
യൂനുസ് സ്ഥാപിച്ച ഗ്രാമീൺ ടെലികോം കമ്പനിയിലെ തൊഴിൽ നിയമ ലംഘന കേസിൽ കഴിഞ്ഞ ജനുവരിയിൽ അദ്ദേഹത്തിന് 6 മാസം തടവ് വിധിച്ചിരുന്നു. ശിക്ഷ കഴിഞ്ഞ ദിവസം കോടതി റദ്ദാക്കി
----------------
ബംഗ്ലാദേശ് ഒരു പുതിയ വിജയദിനം സൃഷ്ടിച്ചു. ബംഗ്ലാദേശിന് രണ്ടാം സ്വാതന്ത്റ്യം ലഭിച്ചു. യുവാക്കളുടെ ത്യാഗമാണ് ഇത് സാദ്ധ്യമാക്കിയത്.
- മുഹമ്മദ് യൂനുസ്
----------------
ജനാധിപത്യം പുനഃസ്ഥാപിച്ചാൽ ഉടൻ ഹസീന മടങ്ങും: മകൻ
ധാക്ക: ജനാധിപത്യം പുനഃസ്ഥാപിച്ചാലുടൻ ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജ്യത്തേക്ക് മടങ്ങുമെന്ന് മകൻ സജീബ് വാസേദ്. എന്നാൽ രാഷ്ട്രീയ നേതാവായിട്ടാണോ അല്ലയോ എന്നത് തീരുമാനിച്ചിട്ടില്ലെന്നും ഇന്നലെ ദേശീയ മാദ്ധ്യമത്തോട് അദ്ദേഹം പ്രതികരിച്ചു. ഹസീന ബംഗ്ലാദേശിലേക്ക് മടങ്ങില്ലെന്നായിരുന്നു സജീബ് നേരത്തേ പറഞ്ഞിരുന്നത്. അവാമി ലീഗ് പാർട്ടി നേതാക്കൾ തുടർച്ചയായി ആക്രമിക്കപ്പെട്ടതിനാൽ രണ്ട് ദിവസം കൊണ്ട് തീരുമാനങ്ങളിൽ മാറ്റം വരുത്തേണ്ടി വന്നെന്നും വ്യക്തമാക്കി.
അവാമി ലീഗ് പാർട്ടി തോറ്റുപിൻമാറില്ലെന്നും രാഷ്ട്രീയ എതിരാളികളുമായും ഇടക്കാല സർക്കാരുമായും ചർച്ചയ്ക്ക് തയ്യാറാണെന്നും സജീബ് പറഞ്ഞു. 'പാർട്ടി നേതാക്കളും പ്രവർത്തകരും ആക്രമിക്കപ്പെടുന്ന രീതി കണക്കിലെടുത്ത് വിട്ടുകൊടുക്കാൻ തയ്യാറല്ല. പാകിസ്ഥാന്റെ രഹസ്യാന്വേഷണ ഏജൻസിയായ ഐ.എസ്.ഐ ആണ് ബംഗ്ലാദേശിൽ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത്. " സജീബ് കൂട്ടിച്ചേർത്തു. സജീബ് നിലവിൽ വാഷിംഗ്ടണിലാണ്. തിങ്കളാഴ്ച ഡൽഹിക്ക് സമീപമുള്ള ഹിൻഡൻ വ്യോമത്താവളത്തിൽ എത്തിയ ഹസീനയെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു.
ഹസീനയുടെ ഭാവി പരിപാടികൾ സംബന്ധിച്ച് വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. ഹസീനയ്ക്കൊപ്പം ബ്രിട്ടീഷ് പൗരത്വമുള്ള സഹോദരി രെഹനയുമുണ്ട്. രെഹനയുടെ മകൾ റ്റുലിപ് സിദ്ദിഖി ലേബർ പാർട്ടി എം.പിയാണ്. ലോകാരോഗ്യ സംഘടനയിലെ മുതിർന്ന ഉദ്യോഗസ്ഥയായ ഹസീനയുടെ മകൾ സൈമ ഡൽഹി കേന്ദ്രീകരിച്ചാണ് പ്രവർത്തനം. എന്നാൽ ഇന്ത്യയിലെത്തിയ ഹസീനയെ ഇതുവരെ കണ്ടിട്ടില്ലെന്നും അതീവ ദുഃഖിതയാണെന്നും സൈമ സോഷ്യൽ മീഡിയയിൽ കുറിച്ചു.
വിസാ കേന്ദ്രങ്ങൾ തുറക്കില്ല
ബംഗ്ലാദേശിലെ എല്ലാ ഇന്ത്യൻ വിസാ അപേക്ഷാ കേന്ദ്രങ്ങളും ഒരു അറിയിപ്പുണ്ടാകും വരെ അടഞ്ഞുകിടക്കുമെന്ന് അധികൃതർ അറിയിച്ചു. ധാക്കയിലെ ഇന്ത്യൻ എംബസിയിൽ നിന്ന് അത്യാവശ്യമല്ലാത്ത എല്ലാ ജീവനക്കാരെയും കുടുംബാംഗങ്ങളെയും കഴിഞ്ഞ ദിവസം ഒഴിപ്പിച്ചതിന് പിന്നാലെയാണിത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |