തിരുവനന്തപുരം: വയനാട് മുണ്ടക്കൈ, ചൂരൽമല പ്രദേശത്ത് ഉരുൾപൊട്ടലിൽ ഭൂമിയടക്കം എല്ലാം നഷ്‌ടമായവർക്ക് മറ്റൊരു വാസസ്ഥലത്തേക്ക് മാറുന്നതിന് സംസ്ഥാന സർക്കാർ അടിയന്തര സഹായം നൽകും. ഇപ്പോൾ ക്യാമ്പിൽ കഴിയുന്ന ഓരോ കുടുംബത്തിനും അടിയന്തര ധനസഹായമായിപതിനായിരം രൂപ വീതം അനുവദിക്കും. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. മുണ്ടക്കൈ, ചൂരൽമല പ്രദേശത്തെ ദുരന്തബാധിതരായ എല്ലാവർക്കും ഈ സഹായം ലഭിക്കും.
ജീവനോപാധി നഷ്ടപ്പെട്ട കുടുംബത്തിലെ പ്രായപൂർത്തിയായ ഒരു വ്യക്തിക്ക് 300 രൂപ വീതം ദിവസവും നൽകും. ഒരു കുടുംബത്തിലെ രണ്ട് വ്യക്തികൾക്കാണ് ഇത്തരത്തിൽ ആനുകൂല്യം ലഭ്യമാവുക. കിടപ്പുരോഗികളോ ആശുപത്രിയിൽ ദീർഘനാൾ ചികിത്സയിൽ കഴിയുന്ന രോഗികളോ ഉള്ള കുടുംബങ്ങളിലെ മൂന്ന് പേർക്ക് ഈ ആനുകൂല്യം നൽകും. 30 ദിവസത്തേക്കാണ് ഈ തുക നൽകുക.
അതേസമയം വയനാട് ഉരുൾപൊട്ടലിൽ കാണാതായ നാല് പേരുടെ മൃതദേഹങ്ങൾ ഇന്ന് കണ്ടെത്തി.രക്ഷൗദാത്യ സംഘവും സന്നദ്ധപ്രവർത്തകരും ചേർന്ന് നടത്തിയ തെരച്ചിലിൽ സൂചിപ്പാറ-കാന്തൻപാറ ഭാഗത്തുനിന്നാണ് നാല് മൃതദേഹങ്ങളും കണ്ടെത്തിയത്. മൃതദേഹങ്ങൾ എയർലിഫ്റ്റ് ചെയ്യും.
ദുരന്തം നടന്ന് പതിനൊന്നാം ദിവസത്തിലാണ് മൃതദേഹങ്ങൾ ലഭിച്ചത്. ഇതോടെ ആകെ മരണം 408 ആയി. ഇനിയും നൂറിലധികം പേരെ കണ്ടെത്താനുണ്ട്. ആറ് സോണുകളായി തിരിച്ചാണ് ഇന്ന് പരിശോധന നടത്തുന്നത്. ഇതിൽ ഏറ്റവും പ്രയാസകരമായ മേഖലയാണ് സൂചിപ്പാറ കാന്തൻപാറ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |