കണ്ണൂർ: വയനാട്ടിലെ ഉരുൾപൊട്ടൽ മേഖലകൾ സന്ദർശിക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലെത്തി. വ്യോമസേനയുടെ എയർ ഇന്ത്യ വൺ വിമാനത്തിലാണ് അദ്ദേഹം കണ്ണൂർ വിമാനത്താവളത്തിലെത്തിയത്. പ്രധാനമന്ത്രിയെ ഗവർണർ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും ചേർന്ന് സ്വീകരിച്ചു.
കേന്ദ്രമന്ത്രി സുരേഷ് ഗോപിയും ഗവർണറും മുഖ്യമന്ത്രിയും വയനാട്ടിലേക്ക് പുറപ്പെട്ടു. മൂന്ന് ഹെലികോപ്റ്ററുകളിലാണ് യാത്ര. അദ്ദേഹത്തിനായി വ്യോമസേനയുടെ മൂന്നു കോപ്റ്ററുകൾ ഇന്നലെ കണ്ണൂരിലെത്തിച്ചിട്ടുണ്ട്. കൂടാതെ ആവശ്യമെങ്കിൽ റോഡ് മാർഗം പോകാൻ ബുള്ളറ്റ് പ്രൂഫ് കാറും സുരക്ഷാ സന്നാഹങ്ങളും പ്രത്യേക വിമാനത്തിൽ കൊണ്ടുവന്നിരുന്നു. എസ് പി ജി കമാൻഡോകൾക്കുള്ള വാഹനം, മൊബൈൽ ജാമർ തുടങ്ങിയവയും നേരത്തെ തന്നെ എത്തിച്ചിരുന്നു.
ആകാശ നിരീക്ഷണത്തിന് ശേഷം മോദി, കൽപ്പറ്റ എസ് കെ എം ജെ സ്‌കൂൾ ഗ്രൗണ്ടിലെ ഹെലിപ്പാഡിൽ ഇറങ്ങും. റോഡ് മാർഗം ഉച്ചയ്‌ക്ക് 12.15ഓടെ ചൂരൽമലയിൽ എത്തും. ഉരുൾപൊട്ടൽ മേഖലകൾ സന്ദർശിക്കും. രക്ഷാപ്രവർത്തനങ്ങളെക്കുറിച്ച് സൈനികരോട് ചോദിച്ചറിയും. സൈനികർ നിർമ്മിച്ച ബെയ് ലി പാലവും സന്ദർശിക്കും.
ദുരിതാശ്വാസ ക്യാമ്പ് സന്ദർശിച്ചശേഷം മേപ്പാടിയിലെ ആസ്റ്റർ വയനാട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന ദുരന്ത ബാധിതരെ കാണും. കൽപ്പറ്റ കളക്ടറേറ്റിൽ ഉന്നതതല യോഗത്തിൽ പങ്കെടുക്കും. ജില്ലയിൽ സന്ദർശനം നടത്തുന്ന കേന്ദ്ര സംഘം പ്രാഥമിക റിപ്പോർട്ട് പ്രധാനമന്ത്രിക്ക് കൈമാറിയിട്ടുണ്ട് . 2000കോടി രൂപയുടെ പാക്കേജാണ് കേരളം ആവശ്യപ്പെട്ടിരിക്കുന്നത്.
ദേശീയ ദുരന്തത്തിന് സമാനമായ എൽ 3 വിഭാഗത്തിൽ ഉൾപ്പെടുത്തി പരമാവധി കേന്ദ്ര സഹായം ഉറപ്പാക്കണം എന്നാണ് കേരളം ആവശ്യപ്പെടുന്നത്. ഇത് സംബന്ധിച്ച റിപ്പോർട്ട് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കൈമാറും.വയനാട്ടിൽ നിന്ന് ഹെലികോപ്‌റ്ററിൽ ഉച്ചകഴിഞ്ഞ് 3.40ന് കണ്ണൂർ വിമാനത്താവളത്തിൽ തിരിച്ചെത്തുന്ന പ്രധാനമന്ത്രി 3.45ന് ഡൽഹിയിലേക്കു മടങ്ങും. വിമാനത്താവളത്തിലും റോഡിലും പൊലീസ് കനത്ത സുരക്ഷ ഒരുക്കിയിട്ടുണ്ട്. പ്രധാനമന്ത്രിയുടെ വയനാട് സന്ദർശനത്തെ മന്ത്രിമാരും പ്രതിപക്ഷ നേതാവുമൊക്കെ സ്വാഗതം ചെയ്‌തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |