അമ്പലപ്പാറ: പൊതുജനങ്ങൾക്ക് ഭീഷണിയായി തുടരുന്ന അമ്പലപ്പാറ കുന്നുംപുറത്തെ പഴയ ജലസംഭരണി പൊളിച്ചുനീക്കുന്നു. സംഭരണിയുടെ രണ്ടു തൂണുകൾ ജീർണാവസ്ഥയിലായതിനെ തുടർന്നാണ് ദുരന്തനിവാരണ പദ്ധതിയിൽ ഉൾപ്പെടുത്തി ജലസംഭരണി പൊളിക്കുന്നത്. ഇതിന്റെ ഭാഗമായി ജലസംഭരണി നിൽക്കുന്ന ഭാഗത്തെ കാട് വെട്ടിനീക്കി തുടങ്ങി. എൽ.എസ്.ജി.ഡി.എ.ഇ നടത്തിയ പരിശോധനയിൽ സംഭരണി അതീവ അപകടാവസ്ഥയിലാണെന്ന് കണ്ടെത്തിയിരുന്നു. ഉടൻ തന്നെ പൊളിച്ചുനീക്കണമെന്ന നിർദേശം നൽകിയതിനു പിന്നാലെയാണ് നടപടി.
അമ്പലപ്പാറ -മണ്ണാർക്കാട് പാതയിൽ കൂമ്പാരംകുന്ന് പ്രദേശത്താണ് കാലപ്പഴക്കത്താൽ ബലക്ഷയം ബാധിച്ച ജലസംഭരണി സ്ഥിതിചെയ്യുന്നത്. 1969 -70 കാലത്ത് ജലഅതോറിറ്റി സ്ഥാപിച്ച വാട്ടർ ടാങ്കിന്റെ തൂണുകൾ ഏതുനിമിഷവും നിലംപൊത്താവുന്ന അവസ്ഥയിലാണ്. രണ്ടര പതിറ്റാണ്ടായി ഉപയോഗമില്ലാതെ നോക്കുകുത്തിയായി തുടരുന്ന ജലസംഭരണി പൊളിച്ചുനീക്കണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്.
അമ്പലപ്പാറ മണ്ണാർക്കാട് പ്രധാനപാതയരികിൽ നിൽക്കുന്ന ജലസംഭരണി ഇതുവഴി സഞ്ചരിക്കുന്ന വാഹനങ്ങൾക്കും പൊതുജനങ്ങൾക്കും ഭീഷണിയായിരുന്നു. ശക്തമായ പേമാരിക്കു പിന്നാലെ കഴിഞ്ഞദിവസം നടന്ന പഞ്ചായത്തുതല അവലോകനയോഗത്തിലും വിഷയം ചർച്ചയായിരുന്നു. തുടർന്നാണ് പഞ്ചായത്ത് നടപടി തുടങ്ങിയത്.
ഉപയോഗശൂന്യമായിട്ട് മൂന്നു പതിറ്റാണ്ട്
അരനൂറ്റാണ്ടിലേറെ പഴക്കമുള്ള സംഭരണി ഉപയോഗശൂന്യമായിട്ട് മൂന്നു പതിറ്റാണ്ടിലേറെയായി. സംഭരണിയിലേക്ക് വെള്ളം പമ്പുചെയ്യുന്ന പൈപ്പിൽ തകരാർ വന്നതിനെ തുടർന്ന് പിന്നീട് ഉപയോഗിക്കാതെ കിടക്കുകയായിരുന്നു. സംഭരണി അറ്റകുറ്റപ്പണി നടത്തി ഉപയോഗയോഗ്യമാക്കാൻ പിന്നീട് ശ്രമമുണ്ടായില്ല. നാലു തൂണുകളുടെയും സിമന്റ് അടർന്നുപോയി ജീർണാവസ്ഥയിലാണിപ്പോൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |