താനൂർ: മുൻ മന്ത്രിയും മുസ്ലിം ലീഗ് നേതാവുമായ കെ. കുട്ടി അഹമ്മദ് കുട്ടി (71) അന്തരിച്ചു. ശാരീരീകാസ്വാസ്ഥ്യത്തെ തുടർന്ന് വിശ്രമത്തിലിരിക്കെ താനൂരിലെ വീട്ടിലായിരുന്നു അന്ത്യം. 2004ലെ ഉമ്മൻചാണ്ടി മന്ത്രിസഭയിൽ തദ്ദേശ വകുപ്പ് മന്ത്രിയായിരുന്നു.
സീതിഹാജിയുടെ നിര്യാണത്തെ തുടർന്ന് 1992ലെ ഉപ തിരഞ്ഞെടുപ്പിൽ താനൂരിൽ നിന്നും 1996ലും 2001ലും 2006ലും തിരൂരങ്ങാടിയിൽ നിന്നും നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു.
ലോക്കൽ സെൽഫ് ഗവൺമെന്റ് ബോർഡ് ചെയർമാൻ, മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ്, സെക്രട്ടറി, എയ്ഡഡ് സ്കൂൾ മാനേജ്മെന്റ് അസോസിയേഷൻ പ്രസിഡന്റ് പദവികൾ വഹിച്ച അദ്ദേഹം മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായും പരിസ്ഥിതി സംരക്ഷണ സമിതി ചെയർമാനായും പ്രവർത്തിച്ചു വരുകയായിരുന്നു.
സർവ്വേന്ത്യ ലീഗ് നേതാവായിരുന്ന കുട്ട്യാലിക്കടവത്ത് സെയ്താലിക്കുട്ടി മാസ്റ്ററുടെയും കുഞ്ഞിപ്പാത്തൂട്ടിയുടെയും മകനായി 1953 ജനുവരി 15ന് ജനിച്ചു. വായനയും എഴുത്തും ജീവിത സപര്യയാക്കിയ അദ്ദേഹം മുസ്ലിം ലീഗിന്റെ ധൈഷണിക മുഖമായിരുന്നു. രണ്ട് തവണ താനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി. മുസ്ലിം ലീഗ് താനൂർ നിയോജക മണ്ഡലം പ്രസിഡന്റ്, എസ്.ടി.യു മലപ്പുറം ജില്ലാ പ്രസിഡന്റ്, മലപ്പുറം ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സ്ഥാനങ്ങൾ വഹിച്ചു. ദീർഘകാലമായി താനൂർ വടക്കേപ്പള്ളി മഹല്ല് പ്രസിഡന്റാണ്. തിരൂർ എസ്.എസ്.എം പോളിടെക്സിക് കോളേജിന്റെ ഗവേണിംഗ് ബോഡി ചെയർമാനായിരുന്നു.
ഭാര്യ: ജഹനാര. മക്കൾ: സുഹാന, സുഹാസ് അഹമ്മദ്, ഷഹബാസ് അഹമ്മദ്. മരുമക്കൾ: കെ.പി.ഷിബു , റജി, മലീഹ. ഇന്നലെ രാത്രി 8.30ന് താനൂർ വടക്കേ പള്ളിയിൽ ഖബറടക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |