കൊച്ചി: ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് ലോണെടുക്കുന്നവരുടെ ക്രെഡിറ്റ് റേറ്റിംഗ് പുതുക്കി നൽകാതിരിക്കുന്നത് ഇടപാടുകാരുടെ സൽപ്പേരിനെ ബാധിക്കും. അതുകൊണ്ട് വായ്പ അടച്ചുതീർത്താൽ റേറ്റിംഗ് (സിബിൽ സ്കോർ) നിർബന്ധമായും തിരുത്തി നൽകണമെന്നു ഹൈക്കോടതി.
ക്രെഡിറ്റ് റേറ്റിംഗ് വ്യക്തിയുടെ മൗലികാവകാശങ്ങളുടെ ഭാഗമായ അന്തസിനെയും സ്വകാര്യതയെയും ബാധിക്കുന്ന വിഷയമാണെന്ന് വ്യക്തമാക്കിയാണ് ജസ്റ്റിസ് എ. കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് വി. എം. ശ്യാംകുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ചിന്റെ ഉത്തരവ്.
ധനസ്ഥാപനങ്ങളിൽ നിന്നുള്ള അഭിപ്രായമെടുത്ത് ക്രെഡിറ്റ് റേറ്റിംഗ് തിരുത്താൻ വായ്പക്കാരുടെ ഹർജികളിൽ സിംഗിൾബെഞ്ച് നേരത്തേ നിർദ്ദേശിച്ചിരുന്നു. ഇതിനെതിരെ മുംബയ് ആസ്ഥാനമായുള്ള ട്രാൻസ് യൂണിയൻ സിബിൽ കമ്പനി നൽകിയ അപ്പീൽ തള്ളിയാണ് ഡിവിഷൻബെഞ്ചിന്റെ ഉത്തരവ്.
ക്രെഡിറ്റ് ഇൻഫർമേഷൻ കമ്പനീസ് നിയമത്തിലെ വ്യവസ്ഥയനുസരിച്ച് ക്രെഡിറ്റ് ഇൻഫർമേഷൻ കമ്പനികൾ ധനസ്ഥാപനങ്ങളിൽനിന്ന് പുതുക്കിയവിവരം സമാഹരിക്കേണ്ടതാണ്. ധനസ്ഥാപനങ്ങൾ വായ്പയുടെ വിവരങ്ങൾ നൽകണമെന്നും ഈ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ക്രെഡിറ്റ് റിപ്പോർട്ട് പുതുക്കണമെന്നും നിയമത്തിൽ പറയുന്നു. ക്രെഡിറ്റ് ഇൻഫർമേഷൻ കമ്പനികൾ ധനസ്ഥാപനത്തിൽനിന്ന് വിവരം സമാഹരിച്ച് റിപ്പോർട്ട് പുതുക്കാതിരുന്നാൽ വ്യക്തികളുടെ സൽപ്പേരിനെ ബാധിക്കുമെന്ന് കോടതി പറഞ്ഞു. സിംഗിൾ ജഡ്ജിയുടെ ഉത്തരവിൽ ഇടപെടാൻ കാരണമില്ലെന്നു വ്യക്തമാക്കിയാണ് അപ്പീൽ തള്ളിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |