മമ്മൂട്ടി, മോഹൻലാൽ എന്നീ നടന്മാരുടെ റെക്കാഡിനൊപ്പം മഹാനടി ഉർവശി.ആറു തവണ മികച്ച നടിക്കുള്ള സംസ്ഥാന അംഗീകാരവുമായാണ് ഇനി ഉർവശിയുടെ അഭിനയയാത്ര.ഉള്ളൊഴുക്ക് സിനിമയിൽ ലീലാമ്മ എന്ന കഥാപാത്രമായി നടത്തിയ പകർന്നാട്ടത്തിനാണ് ഇത്തവണ പുരസ്കാരം . ഉർവശി സംസാരിക്കുന്നു.
മലയാള സിനിമയുടെ ചരിത്രത്തിൽ ആദ്യമായി ഒരാൾക്കുതന്നെ ആറുതവണ മികച്ച നടി എന്ന അംഗീകാരം?
തുടർച്ചയായി മൂന്നുതവണ മികച്ച നടി എന്ന ബഹുമതി ലഭിച്ചപ്പോഴും ആളുകൾ ഇങ്ങനെ തന്നെ പറഞ്ഞു. സിനിമ നന്നായി വിജയം നേടണമെന്നേ ആഗ്രഹിക്കാറുള്ളു. അവാർഡ് ലഭിച്ച സിനിമകളെല്ലാം പ്രേക്ഷകർ ഏറ്റെടുത്തു എന്നതാണ് ഏറ്റവും വലിയ സന്തോഷം. വീണ്ടും അവാർഡ് ലഭിച്ചതിൽ സന്തോഷമുണ്ട്. തിയേറ്ററിൽ പ്രദർശനം തുടരുന്ന സിനിമയിലെ അഭിനയത്തിന് അവാർഡ് പ്രഖ്യാപിക്കുകയും എനിക്ക് അത് ലഭിക്കുകയും ചെയ്യുന്നത് ജീവിതത്തിൽ ആദ്യ സംഭവമാണ്. ഉള്ളൊഴുക്കിലൂടെ അത് സാധിച്ചതിന്റെ സന്തോഷം വലുതാണ്.
ഹാട്രിക് നേടിയതും മറ്റൊരു റെക്കാഡാണ് ?
നായിക വേഷമല്ലാഞ്ഞിട്ടും മഴവിൽക്കാവടിയിലെ അഭിനയത്തിന് മികച്ച നടി എന്ന അംഗീകാരം ലഭിച്ചു. അതു ചരിത്രത്തിൽ ആദ്യമാണ്. മഴവിൽക്കാവടിയിൽ സിത്താര ആണ് നായിക. ആ വേഷമാണ് ഞാൻ ചെയ്യേണ്ടിയിരുന്നത്. ഒരു ഗസ്റ്റ് റോളെങ്കിലും ചെയ്യണമെന്ന് സത്യട്ടേൻ പറഞ്ഞതുകൊണ്ടാണ് അഭിനയിച്ചത്. നായികയല്ലാത്ത കഥാപാത്രത്തിന് അംഗീകാരം ലഭിക്കുക എന്നത് ഇൗശ്വരാനുഗ്രഹം തന്നെയാണ്. മൂന്നുവർഷം തുടർച്ചയായി തന്നിട്ട് നാലാമത്തെ വർഷം മറ്റൊരാൾക്ക് കൊടുത്തശേഷമേ എനിക്ക് നൽകാൻ പറ്റൂ എന്ന് പറഞ്ഞപ്പോഴും ഞാൻ നിസംഗതയോടെ ഇരുന്നിട്ടുള്ളു. ഞാൻ അഭിനയിച്ച സിനിമയ്ക്ക് അർഹത ഉണ്ടെന്നും എനിക്ക് എന്താണ് തരാത്തതെന്നും ഞാൻ ചോദിച്ചതേയില്ല.
അഭിനയിക്കുമ്പോൾ അവാർഡ് പ്രതീക്ഷിക്കാറുണ്ടോ ?
ഒരിക്കലും അവാർഡ് പ്രതീക്ഷിച്ച് ഒരു സിനിമ പോലും ചെയ്തിട്ടില്ല. നിർമ്മാതാവിന് സാമ്പത്തിക നഷ്ടം വരരുതെന്നും മുടക്കുമുതൽ എങ്കിലും തിരികെ ലഭിക്കണമെന്നും പ്രാർത്ഥിച്ച് ജോലി ചെയ്യുന്നു.എന്നും അതാണ് എന്റെ രീതി.
അഭിനയമല്ലാതെ മറ്റ് എന്തിനെക്കുറിച്ചെങ്കിലും ആലോചിച്ചിട്ടുണ്ടോ?
എഴുത്താണ് ഏറ്റവും ഇഷ്ടം. അഭിനയം എന്റെ ജോലിയായി ജീവശ്വാസമായി ചെയ്യുന്നു. ഒരു പാചകക്കാരൻ ഭക്ഷണത്തിൽ ഉപ്പു നോക്കാതെ കൃത്യമായി ചേർക്കുന്നതുപോലെ സംഭവിക്കുന്ന പ്രക്രിയയാണ്. നിത്യാഭ്യാസി ആനയെ എടുക്കുമെന്നാണല്ലോ പറയാറ്. അങ്ങനെ ഒരു നിത്യാഭ്യാസിയായി സിനിമയിൽ. എന്നാൽ എല്ലാക്കാലത്തും സിനിമയുടെ കഥയും തിരക്കഥയുമാണ് എന്നെ ഏറ്റവും ആകർഷിക്കുന്നത്. സംവിധാനം എന്ന മേഖല ഒരിക്കൽപോലും സ്പർശിച്ചില്ല.
ഉള്ളൊഴുക്ക് സിനിമയുടെ ഭാഗമാകണമെന്ന തീരുമാനത്തിന് കാരണം?
ശക്തരായ രണ്ട് സ്ത്രീ കഥാപാത്രങ്ങൾ, അവരുടെ പേരിന് ഉചിതമായ തിരക്കഥ. അതുതന്നെയാണ് എന്നെ ആകർഷിച്ചത്.ആ കഥ ചിത്രീകരിക്കാൻ ഏറെ ബുദ്ധിമുട്ട് വേണ്ടി വരുമെന്നും അറിയാമായിരുന്നു. കഥാപാത്രങ്ങളുമായി വന്ന സംവിധായകൻ തന്നെയാണ് തിരക്കഥാകൃത്ത് എന്നറിഞ്ഞപ്പോൾ മുതൽ അതിന്റെ ബഹുമാനം ക്രിസ്റ്റോ ടോമിയോടുണ്ടായിരുന്നു. 45 ദിവസം പൊട്ടിക്കരയുന്ന സിനിമയുടെ ഭാഗമാകുന്നത് എന്നെ ഭയങ്കരമായി ബാധിക്കുമെന്നറിയാമായിരുന്നു. അതിനാൽ പലപ്പോഴും ഇത്തരം കഥകൾ വേണ്ടെന്നുവയ്ക്കാറുണ്ട്. ആ കാരണം കൊണ്ട് മൂന്നാലുവർഷം ഒരു തീരുമാനത്തിൽ എത്താൻ കഴിഞ്ഞില്ല. നല്ല തിരക്കഥ, സംവിധായകനോടും വിശ്വാസമുണ്ട്. എന്നാൽ സിനിമ ചെയ്യാതെ പേടിച്ചുനിന്നു. ആരു ചെയ്താലും ആ സിനിമയുടെ കണ്ടന്റ് വിജയിക്കും എന്ന കാര്യത്തിൽ സംശയമില്ല. എനിക്ക് അത് ചെയ്യാൻ ഭാഗ്യം ലഭിച്ചു എന്നേ വിചാരിക്കുന്നുള്ളു.
സഹതാരങ്ങളെ നിഷ്പ്രഭരാക്കുന്ന പ്രകടനം കാഴ്ചവയ്ക്കാൻ എങ്ങനെ സാധിക്കുന്നു?
കഴിവുള്ള ആളുകളുടെ മുൻപിൽ നിൽക്കുന്നതിന്റെ ധൈര്യം അല്ലേ എനിക്ക്. എല്ലാകാലത്തും എന്റെ ചുറ്റും നിന്നവരിൽ എല്ലാവരും കഴിവ് കൂടിയവരാണ്. കഴിവില്ലാത്ത ആരുമില്ലായിരുന്നു. അവർ തന്ന പ്രചോദനവും പോസിറ്റീവ് എനർജിയുമാണ് എന്നെ മുൻപോട്ട് കൊണ്ടുപോവുന്നത്. അഭിനയിച്ച് തോൽപ്പിച്ചേക്കാമെന്ന് വച്ച് ഒരു സിനിമയും ചെയ്തിട്ടില്ല. നന്നായി അഭിനയിക്കണമെന്ന് പറഞ്ഞാൽ ഞാൻ പെട്ടുപോകും. ഇങ്ങനെ അങ്ങ് ജീവിച്ചു പോകുന്നു.
സിനിമയിൽ നാലര പതിറ്റാണ്ട് പിന്നിടുമ്പോൾ സ്വപ്നവേഷമുണ്ടോ?
പതിറ്റാണ്ടുകളൊന്നും എണ്ണിനോക്കാറില്ല. അഭിനയിച്ച സിനിമകളുടെ എണ്ണം പോലും അറിയില്ല . ഇഷ്ടംപോലെ സ്വപ്ന വേഷങ്ങളുണ്ട്. ആംഗ്യഭാഷയിലൂടെ ഒരുപാട് ഇടപഴകുന്ന ഒരു ഊമ കഥാപാത്രം ചെയ്യണമെന്നുണ്ട്. തമിഴിൽ കെ. ബാലചന്ദർ സാറിന്റെ സിനിമയിലും ഹിന്ദിയിൽ ജയാ ബച്ചൻ അവതരിപ്പിച്ച കഥാപാത്രങ്ങളും എന്റെ സ്വപ്ന വേഷത്തിലുണ്ട് . നാട്ടിൻപുറത്ത് പരിചിതയായ ഇടത്തെ കഥാപാത്രമായല്ലേ എന്നെ കൂടുതൽ കണ്ടിട്ടുള്ളത്. അത് വ്യത്യസ്തമായി ചെയ്യാനേ ശ്രമിച്ചിട്ടുള്ളു. പക്കാ നെഗറ്റീവ് കഥാപാത്രം ചെയ്യാൻ ആഗ്രഹമുണ്ട്. എങ്കിലല്ലേ നമുക്ക് വ്യത്യസ്ത കഥാപാത്രം അവതരിപ്പിക്കാൻ കഴിയൂ.
എന്നും കൂടെയുണ്ടാവുന്ന സൗഹൃദങ്ങളുണ്ടോ ?
സൗഹൃദങ്ങൾ എല്ലാക്കാലത്തും സിനിമയിലുണ്ട്. കൂടെ അഭിനയിച്ചവരിൽ പലരും സിനിമയിലില്ല. അന്യഭാഷയിൽ തിരക്കേറിയവരുണ്ട് . അങ്ങനെ എല്ലാം സൗഹൃദം നഷ്ടപ്പെടാറുണ്ട്. മുൻപ് ഷൂട്ടിംഗ് കഴിഞ്ഞ് വന്നാൽ ഫോൺ ചെയ്യാനൊന്നും വീട്ടിൽ സമ്മതിച്ചിരുന്നില്ല. ഇന്ന് ഒരു സിനിമ കണ്ടാൽ പരസ്പരം ഫോൺ വിളിച്ചുപറയുന്നവരാണ് . ഞങ്ങളുടെ കാലത്ത് അതുണ്ടായില്ല.
ആറാം തമ്പുരാനിൽ
അഭിനയിച്ച ഉർവശി കണ്ണുകൾ
മോഹൻലാൽ നായകനായി ഷാജി കൈലാസ് സംവിധാനം ചെയ്ത ആറാം തമ്പുരാൻ സിനിമയിൽ ഹരിമുരളീരവം എന്ന ഗാന രംഗത്ത് മുഖം മറച്ച് കണ്ണുകൾ മാത്രം കാട്ടി ഓടി മറയുന്ന പെൺകുട്ടി ഉർവശിയാണെന്ന് അധികമാർക്കും അറിയില്ല. ആ പെൺകുട്ടി ആരെന്ന് ആകാംക്ഷയിൽ പരതുന്ന മോഹൻലാലിന്റെ ജഗനാഥനെ പ്രേക്ഷകർ കണ്ടു.
''ചെന്നൈയിൽ പർദ്ദ ധരിച്ചു പുറത്തിറങ്ങിയപ്പോൾ ഉർവശിയുടെ കൈ പോലെയുണ്ടെന്ന് പറയുന്നത് ഞാൻ കേട്ടു. ഉർവശിയാണോ എന്ന് ചോദിക്കട്ടെ എന്നും പറഞ്ഞു. അങ്ങനെ പോലും ഞാൻ ആളുകൾക്ക് പരിചിതയാണ്. ഒടുവിൽ ശബ്ദം മാറ്റി ഞാൻ പറഞ്ഞു, ഉർവശിയല്ല,വീട് മലപ്പുറമാ.""
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |