ന്യൂഡൽഹി: പുതിയ ഏകീകൃത പെൻഷൻ പദ്ധതിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം. സർക്കാർ ജീവനക്കാർക്ക് ശമ്പളത്തിന്റെ 50 ശതമാനം പെൻഷൻ ഉറപ്പുനൽകുമെന്നും 23ലക്ഷം കേന്ദ്ര സർക്കാർ ജീവനക്കാർക്ക് പുതിയ പദ്ധതി ഗുണം ചെയ്യുമെന്നും കേന്ദ്രമന്ത്രി അശ്വിനി വെെഷ്ണവ് പറഞ്ഞു. പഴയ പെൻഷൻ പദ്ധതിയിലെയും നിലവിലെ എൻപിഎസിലെയും വ്യവസ്ഥകൾ കൂട്ടിയിണക്കിയാണ് യൂണിഫെെഡ് പെൻഷൻ സ്കീം (യുപിഎസ്) എന്ന പേരിലുള്ള പെൻഷൻ പദ്ധതി കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്.
പുതിയ സ്കീം 2025 ഏപ്രിൽ ഒന്ന് മുതൽ നടപ്പിലാക്കും. കേന്ദ്രസർക്കാർ ജീവനക്കാർക്ക് നാഷണൽ പെൻഷൻ പദ്ധതിയും (എൻപിഎസ്) യുപിഎസും തിരഞ്ഞെടുക്കാനുള്ള അവസരം ഉണ്ടായിരിക്കും. നിലവിലുള്ള ജീവനക്കാർക്ക് എൻപിഎസിൽ നിന്ന് യുപിഎസിലേക്ക് മാറാം. അഷ്വേർഡ് പെൻഷൻ, കുടുംബ പെൻഷൻ, മിനിമം അഷ്വേർഡ് പെൻഷൻ എന്നിങ്ങനെയാണ് പെൻഷൻ പദ്ധതിയെ വേർതിരിച്ചിരിക്കുന്നത്.
അഷ്വേർഡ് പെൻഷൻ
കുറഞ്ഞത് 25 വർഷം സർവീസ് പൂർത്തിയാക്കുന്ന സർക്കാർ ജീവനക്കാർക്ക് വിരമിക്കുന്നതിന് മുൻപുള്ള 12മാസത്തെ ശരാശരി അടിസ്ഥാന ശമ്പളത്തിന്റെ 50 ശതമാനം പെൻഷനായി ഉറപ്പ് നൽകുന്നതാണ് അഷ്വേർഡ് പെൻഷൻ.
കുടുംബ പെൻഷൻ
പെൻഷൻ വാങ്ങുന്നയാൾ മരിച്ചാൽ അപ്പോൾ വാങ്ങിയിരുന്ന പെൻഷൻ തുകയുടെ 60 ശതമാനം പെൻഷൻ കുടുംബത്തിന് ലഭിക്കുന്നു.
മിനിമം അഷ്വേർഡ് പെൻഷൻ
മിനിമം പത്ത് വർഷം സർവീസുള്ള ജീവനക്കാർ വിരമിച്ച ശേഷം പ്രതിമാസം 10000 രൂപ പ്രതിമാസ പെൻഷൻ ഉറപ്പാക്കും.
സർക്കാർ ജീവനക്കാർ പദ്ധതിയിലേക്ക് വിഹിതം നൽകണം എന്ന വ്യവസ്ഥയിൽ മാറ്റമുണ്ടാവില്ല. എന്നാൽ കേന്ദ്ര സർക്കാരിന്റെ വിഹിതം നിലവിൽ 14ൽ നിന്ന് 18 ശതമാനമായി ഉയർത്തും. പെൻഷൻ ഫണ്ടിലെ തുക എങ്ങനെ മാറിയാലും ഒരു നിശ്ചിത തുക പെൻഷനായി ഉറപ്പുനൽകുന്നതാണ് പുതിയ പദ്ധതി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |