ഉടക്ക്, 44 പേരുൾപ്പെട്ട പട്ടിക വെട്ടി
ന്യൂഡൽഹി: സ്ഥാനാർത്ഥി മോഹികൾ ഉടക്കിയതോടെ, ജമ്മുകാശ്മീർ നിയമസഭാ തിരഞ്ഞെടുപ്പിന് പ്രഖ്യാപിച്ച 44 പേരുടെ ആദ്യ പട്ടിക പിൻവലിച്ച് ബി.ജെ.പി. ഒന്നാം ഘട്ടത്തിലേക്ക് 16 പേരുൾപ്പെട്ട പട്ടിക രണ്ടാമതിറക്കുകയും ചെയ്തു. രണ്ട്, മൂന്ന് ഘട്ടങ്ങളിലേക്ക് പ്രഖ്യാപിച്ച പേരുകളാണ് വെട്ടിയത്. ഒന്നാംഘട്ടം പത്രിക സമർപ്പണം ഇന്നവസാനിക്കും.
പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്രമന്ത്രി അമിത് ഷാ, ബി.ജെ.പി അദ്ധ്യക്ഷൻ ജെ.പി. നദ്ദ എന്നവരുൾപ്പെട്ട കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി നിശ്ചയിച്ച 44 പേരുടെ പട്ടികയാണ് ഇന്നലെ ആദ്യം പുറത്തിറക്കിയത്. ഇതോടെ സ്ഥാനാർത്ഥി മോഹികളും അനുയായികളും സംസ്ഥാന ബി.ജെ.പി ഓഫീസിൽ പ്രതിഷേധിക്കുകയായിരുന്നു. ഇവരുമായി ചർച്ചയ്ക്ക് ശേഷം 15 പേരുടെ പട്ടികയും പിന്നീട് കോക്കർനാഗ് മണ്ഡലത്തിലേക്ക് ചൗധരി റോഷൻ ഹുസൈൻ ഗുജ്ജറിന്റെ പേരും പ്രഖ്യാപിച്ചു.
മുൻ മന്ത്രി സുനിൽ ശർമ്മ (പദെർ നഗ്‌സെനി), വൈസ് പ്രസിഡന്റ് ശക്തി രാജ് പരിഹാർ (ദോഡ വെസ്റ്റ്) എന്നിവർ പട്ടികയിലുണ്ട്. കാശ്മീരി പണ്ഡിറ്റുകളും 14 മുസ്ലീം സ്ഥാനാർത്ഥികളും അടങ്ങിയ ആദ്യ പട്ടികയിലെ പലരും കോൺഗ്രസ്, നാഷണൽ കോൺഫറൻസ്, പി.ഡി.പി, പാന്തേഴ്‌സ് പാർട്ടികളിൽ നിന്ന് ബി.ജെ.പിയിൽ ചേർന്നവരാണ്.
സെപ്‌തംബർ 18, 25, ഒക്‌ടോബർ ഒന്ന് തിയതികളിൽ നടക്കുന്ന തിരഞ്ഞെടുപ്പിൽ ബി.ജെ.പി 90 സീറ്റിലും ഒറ്റയ്‌ക്കാണ് മത്സരിക്കുന്നത്. അതേസമയം കോൺഗ്രസ്, നാഷണൽ കോൺഫറൻസ്, സി.പി.എം പാർട്ടികൾ സഖ്യത്തിലാണ്. പി.ഡി.പി ഇന്ത്യ സഖ്യത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |