കൊല്ലം: എം. മുകേഷ് എം.എൽ.എയ്‌ക്കെതിരെ വനിതാ കാസ്റ്റിംഗ് ഡയറക്ടറും അഭിനേത്രിയും ഉയർത്തിയ ആരോപണങ്ങൾ പാർട്ടിക്ക് അവമതിപ്പുണ്ടാക്കിയെന്ന് സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൽ വിമർശനം. യോഗത്തിൽ വനിതാ നേതാവ് മുകേഷിനെതിരെ രൂക്ഷമായ വിമർശനമുന്നയിച്ചു.
ആരോപണങ്ങൾക്ക് പിന്നാലെ മുകേഷിനെതിരെ ഉയരുന്ന പ്രതിഷേധങ്ങളും ജനങ്ങൾക്കിടയിൽ പാർട്ടിക്ക് ദോഷകരായ ചിന്ത സൃഷ്ടിക്കുമെന്ന അഭിപ്രായമുണ്ടായി. അതിനാൽ കൊല്ലത്ത് നടക്കുന്ന സംഭവങ്ങൾ സംബന്ധിച്ച റിപ്പോർട്ട് സംസ്ഥാന നേതൃത്വത്തിന് നൽകും. ആരോപണം ഗുരുതരമായിട്ടും മുകേഷിന്റെ മൗനം സംശയം വർദ്ധിപ്പിക്കുമെന്നും സെക്രട്ടേറിയറ്റിൽ അഭിപ്രായമുയർന്നു. ഇക്കാര്യം ജില്ലാ നേതൃത്വം മുകേഷിനെ ധരിപ്പിച്ചു. അതിന് പിന്നാലെയാണ് അദ്ദേഹം അരോപണത്തിന് പിന്നിൽ, ബ്ലാക്ക് മെയിലിംഗ് ഫലിക്കാത്തതിന്റെ വിരോധമാണെന്നുള്ള ഫേസ്ബുക്ക് പോസ്റ്റുമായി രംഗത്തെത്തിയത്. സമാനമായ ആരോപണങ്ങൾ നേരിട്ട പ്രതിപക്ഷ എം.എൽ.എമാർ രാജിവയ്ക്കാത്ത സാഹചര്യത്തിൽ മുകേഷിന്റെ രാജിയെക്കുറിച്ച് ചർച്ച ചെയ്യേണ്ടതില്ലെന്നും സിനിമാരംഗത്ത് ഇത്തരത്തിലുള്ള ആരോപണങ്ങൾ പതിവാണെന്നുള്ള അഭിപ്രായങ്ങളും യോഗത്തിലുണ്ടായി.
ചലച്ചിത്ര പ്രവർത്തകർക്കെതിരെ ഉയർന്നുവന്നിട്ടുള്ള ആരോപണങ്ങൾ സംബന്ധിച്ചുള്ള അന്വേഷണങ്ങളെ സ്വാഗതം ചെയ്യുന്നുവെന്ന് മുകേഷ് സമൂഹമാദ്ധ്യമ കുറിപ്പിൽ പ്രതികരിച്ചു. വസ്തുനിഷ്ഠവും സുതാര്യവുമായ അന്വേഷണം അനിവാര്യമാണെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. ജീവിതം തകർക്കാൻ കെണിവയ്ക്കുന്നവരെ ഒറ്റപ്പെടുത്തുമെന്നും ബ്ലാക്ക് മെയിൽ തന്ത്രങ്ങൾക്ക് കീഴടങ്ങാൻ തയാറല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ ഉയർന്ന ലൈംഗികാരോപണങ്ങളെത്തുടർന്ന് താരസംഘടനയായ അമ്മയുടെ ഭരണസമിതി പിരിച്ചുവിട്ടിരിക്കുകയാണ്. പ്രസിഡന്റ് മോഹൻലാൽ അടക്കമുള്ള മുഴുവൻ ഭാരവാഹികളും രാജിവച്ചു. ഇന്നുച്ചേർന്ന ഓൺലൈൻ യോഗത്തിലായിരുന്നു തീരുമാനം. താൽക്കാലിക ചുമതല അഡ്‌ഹോക്ക് കമ്മിറ്റിക്ക് നൽകിയിരിക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |