ഹേമ കമ്മിറ്റി റിപ്പോർട്ട് ചർച്ചയാകുന്നവേളയിൽ വെളിപ്പെടുത്തലുമായി നടനും ബിഗ് ബോസ് മുൻ താരവുമായ ഫിറോസ് ഖാൻ. റിപ്പോർട്ട് വന്നപ്പോൾ ഞെട്ടിയില്ലെന്നും ഇതൊക്കെ അറിയാവുന്ന കാര്യങ്ങളാണെന്നും ബാക്കിയുള്ളവർ ഞെട്ടാൻ പാകത്തിനുള്ള ആളുകൾ ഇതുവരെ പുറത്തുവന്നിട്ടില്ലെന്നും അദ്ദേഹം ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
'പുറത്തുവന്ന ഈ തുക്കടകളേക്കാൾ വലിയവർ ഇപ്പോഴും പതിയിരിപ്പുണ്ട്. നമ്മൾ ഞെട്ടാൻ പോകുന്ന പലരും എന്തിന് പോക്‌സോ പോലും ചുമത്തിയ ആൾക്കാരുണ്ട്. അവരുടെ പേര് പുറത്തുവരാത്തത് വലിയ ഞെട്ടലാണ്. സിനിമ മേഖലയിൽ ഒരു കലാകാരന് ലഭിക്കേണ്ട ഏറ്റവും വലിയ അവാർഡ് വാങ്ങിയ, സ്ത്രീകളെ പ്രണയം നടിച്ച് തന്റെ വരുതിയിൽ കൊണ്ടുവന്ന് ദുരുപയോഗം ചെയ്യുന്ന ഒരാളുണ്ട്. എനിക്കറിയാം ആ വ്യക്തിയെ. അദ്ദേഹത്തിന്റെയൊന്നും പേര് എവിടെയും കണ്ടില്ല. ഈ വന്നവരേക്കാളും വളരെ ക്രൂരനാണ് അദ്ദേഹം. കാരണം അത്രയും ക്രൂരമായി സ്ത്രീകളോട് പെരുമാറുന്ന ആൾക്കാർ ഇതിനകത്തുണ്ട്. സേഫ് സോണിലിരിക്കുന്ന മാന്യന്മാരെന്ന് വിശേഷിപ്പിക്കുന്ന വില്ലന്മാരുണ്ട്.
പതിനഞ്ചംഗം എന്ന് പറഞ്ഞ് കൊടുത്തതിലൊക്കെ അവരുടെ പേരുകളുണ്ട്. പക്ഷേ ഈ സർക്കാരും, നിയമപാലകരും ആ പേര് പുറത്തുപറയാത്ത സ്ഥിതിക്ക് സാധാരണക്കാരനായ ഞാനെങ്ങനെ പുറത്തുപറയും. ഇവരൊക്കെ ഈ വ്യക്തികളെ സംരക്ഷിക്കുകയാണ്. അവർക്ക് സാമ്പത്തികമായും എല്ലാം കൊണ്ടും അത്രത്തോളം പിടിപാടുണ്ട്. എനിക്ക് തോന്നുന്നില്ല അവരുടെ പേര് പുറത്തുവരുമെന്ന്. അത് വന്നാലാണ് യഥാർത്ഥ ഞെട്ടൽ ഇവിടെ ഉണ്ടാകാൻ പോകുന്നത്.
എനിക്ക് പേടിയുള്ളതുകൊണ്ടല്ല. ഞാൻ ഒരു കാര്യം പറയുകയാണെങ്കിൽ അതിന്റെ പൂർണമായ തെളിവ് എന്റെ കൈവശം വേണം. ഇത് ഞാൻ കണ്ടു, അല്ലെങ്കിൽ സുഹൃത്തുക്കൾ പറഞ്ഞു. എന്ന് പറഞ്ഞാൽ പോര, കറക്ട് തെളിവ് നൽകണം. ഒരുപക്ഷേ നാളെകളിൽ വരുമായിരിക്കാം. നമ്മളൊന്നും ചിന്തിക്കാത്ത, മാന്യമുഖം ധരിച്ചുനിൽക്കുന്ന ഒരാളുടെ പേര് റിപ്പോർട്ടിലുണ്ട്.'- ഫിറോസ് ഖാൻ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |