തിരുവനന്തപുരം : പി.വി. അൻവർ എം.എൽ.എയുടെ ആരോപണത്തിൽ എ.ഡി.ജി.പി എം.ആർ അജിത് കുമാറിനെയും ചില പൊലീസ് ഉദ്യോഗസ്ഥരെയും പരാമർശിച്ച് ഉന്നയിക്കപ്പെട്ട വിഷയങ്ങൾ അന്വേഷിക്കാൻ ഉന്നതതലസംഘം രൂപീകരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശം നൽകി. അജിത്കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റിനിറുത്താതെയാണ് അന്വേഷണം പ്രഖ്യാപിച്ചത്. സംസ്ഥാന പൊലീസ് മേധാവി
ഷെയ്ക് ദർവേഷ് സാഹിബിന്റെ നേതൃത്വത്തിൽ സൗത്ത് സോൺ ഐ.ജിയും സിറ്റി പൊലീസ് കമ്മീഷണറുമായ ജി. സ്പർജൻ കുമാർ , തൃശൂർ റേഞ്ച് ഡി.ഐ.ജി തോംസൺ ജോസ്, തിരുവനന്തപുരം ക്രൈംബ്രാഞ്ച് എസ്.പി എസ്. മധുസൂദനൻ,തിരുവനന്തപുരം എസ്.എസ്.ബി ഇന്റലിജൻസ് എസ്.പി എ.ഷാനവാസ് എന്നിവരടങ്ങുന്ന സംഘമാണ് രൂപീകരിച്ചത്. ഉന്നയിക്കപ്പെട്ട പരാതികളിലും ആരോപണങ്ങളിലും സംഘം അന്വേഷണം നടത്തും. ഒരു മാസത്തിനകം അന്വേഷണം പൂർത്തിയാക്കി സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് മുഖ്യമന്ത്രി നിർദേശം നൽകിയത്.
അതേ സമയം ഇക്കാര്യങ്ങളിൽ നാളെ മുഖ്യമന്ത്രിയെ കണ്ടശേഷം പ്രതികരിക്കാമെന്ന് പി.വി. അൻവർ എം.എൽ.എ. അറിയിച്ചു.
അതിനിചടെ പത്തനംതിട്ട എസ്.പി. എസ്. സുജിത്ത്ദാസിനെ സ്ഥലംമാറ്റി. പുതിയ ചുമതല നൽകിയില്ല. വൈകീട്ട് ആറുമുതൽ മുഖ്യമന്ത്രിയും പൊലീസ് മേധാവി ദർവേഷ് സാഹിബും അജിത്കുമാറിനെതിരേ നടപടിയെടുക്കുന്നത് സംബന്ധിച്ച് ചർച്ച നടത്തിയിരുന്നു. എന്നാൽ മണിക്കൂറുകൾ നീണ്ട ചർച്ചകൾക്കൊടുവിൽ അദ്ദേഹത്തെ സ്ഥാനത്തുനിന്ന് മാറ്റാതെതന്നെ അന്വേഷണം നടത്താം എന്ന രീതി സ്വീകരിക്കാൻ തീരുമാനിക്കുകയായിരുന്നു,. കൊലപാതകം, സ്വർണക്കടത്ത്, മാഫിയാ ബന്ധം, അധോലോകസംഘ ബന്ധം അടക്കമുള്ള ഗുരുതരമായ ആരോപണങ്ങളാണ് അൻവർ അജിത്കുമാറിനെതിരേ ഉന്നയിച്ചത്. വിഷയത്തിൽ ചൊവ്വാഴ്ച രാവിലെ പോലീസ് വേദിയിൽവെച്ചുതന്നെ മുഖ്യമന്ത്രി അന്വേഷണം പ്രഖ്യാപിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |