ചിറ്റൂർ: എരുത്തേമ്പതി എല്ലപ്പാട്ടൻ കോവിലിന് സമീപം തെങ്ങിൻ തോപ്പിൽ നിന്ന് വൻ സ്പിരിറ്റ് ശേഖരം പിടികൂടിയ സംഭവത്തിൽ മുഖ്യപ്രതി തൃശൂർ ചെമ്പ്ചിറ അണലിപറമ്പിൽ ശ്രീധരൻ മകൻ ശ്രീകാന്ത്(35) പൊലീസിൽ കീഴടങ്ങി. ഇന്നലെ രാവിലെ എട്ടുമണിയോടെയാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ തലവൻ ചിറ്റൂർ ഡിവൈ.എസ്.പിക്ക് മുൻപാകെ കീഴടങ്ങിയത്. അറസ്റ്റ് രേഖപ്പെടുത്തിയ ഇയാളുമായി സ്പിരിറ്റ് പിടികൂടിയ തെങ്ങിൻ തോപ്പിലും നടുപ്പുണിയിലെ മറ്റൊരു തോപ്പിലും പൊലീസ് തെളിവെടുപ്പ് നടത്തി. തൃശൂരിലെ അബ്കാരിയാണ് സ്പിരിറ്റ് സൂക്ഷിക്കുകയും മായം കലർന്ന കള്ള് കടത്തുകയും ചെയ്തതെന്ന് പൊലീസിന് വ്യക്തമായ വിവരം ലഭിച്ചിരുന്നു. ആഗസ്റ്റ് 30നാണ് തമിഴ്നാട് അതിർത്തിയോട് ചേർന്ന തെങ്ങിൻ തോപ്പിൽ നിന്ന് 2800 ലിറ്റർ സ്പിരിറ്റ് പൊലീസ് പിടികൂടിയത്. തെങ്ങിൻ തോട്ടത്തിന് നടുവിൽ കുഴിയെടുത്താണ് 35 ലിറ്ററിന്റെ 80 കാനുകളിലായി സ്പിരിറ്റ് സൂക്ഷിച്ചിരുന്നത്. ഇതിന് മുകൾഭാഗം ഓലകൊണ്ട് മറച്ച നിലയിലായിരുന്നു. രഹസ്യ വിവരത്തെ തുടർന്നായിരുന്നു പൊലീസ് പരിശോധന.
തെങ്ങിൻ തോപ്പിലെ ജീവന ക്കാരനായ കള്ളിയമ്പാറ സ്വദേശി എ. സെന്തിൽകുമാറിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇയാൾ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം നടന്നത്. മനേജർ ആർ.സുനിൽകുമാറിനെതിരെയും കേസെടുത്തിരുന്നു. പൊലീസിന്റെ ഡി ഹണ്ടിന്റെ ഭാഗമായി ഡാൻസാഫ് സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് സ്പിരിറ്റ് പിടികൂടിയത്. സ്പിരിറ്റിന് പുറമെ കള്ളിൽ കലർത്താനുള്ള രണ്ട് ചാക്ക് പ്രത്യേക പൗഡറും സമീപത്തെ ഷെഡ്ഡിൽ നിന്നും കണ്ടെത്തിയിരുന്നു. ഇതിന്റെ പരിശോധന ഫലം ലഭിച്ചിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |