ആയുർവേദ ചികിത്സ മുടങ്ങി രോഗികൾ
കൊല്ലം: ജില്ലാ പഞ്ചായത്തിന്റെ മാതൃകാ പദ്ധതിയായ ആയുർപാലിയത്തിലെ ഡോക്ടർമാർക്കും ജീവനക്കാർക്കും അഞ്ച് മാസമായി ശമ്പളമില്ല. നൂതന പദ്ധതികൾക്ക് അംഗീകാരം നൽകാനുള്ള ജില്ലാ ആസൂത്രണ സമിതി യോഗം വൈകിയതും തദ്ദേശ സ്ഥാപനങ്ങൾക്കുള്ള സർക്കാരിന്റെ വാർഷിക പദ്ധതി വിഹിതം മുടങ്ങുന്നതുമാണ് പ്രശ്നം.
ഗ്രാമപ്രദേശങ്ങളിലെ കിടപ്പുരോഗികളെ വീടുകളിലെത്തി പരിശോധിച്ച് ആയുർവേദ വിധിപ്രകാരമുള്ള ചികിത്സ നൽകുന്ന പദ്ധതിയാണ് ആയുർപാലിയം. രണ്ട് വർഷം മുൻപ് ആരംഭിച്ച പദ്ധതിയിലൂടെ ഇതിനോടകം നിരവധി പേർക്കാണ് രോഗമുക്തി ലഭിച്ചത്. ജില്ലയിലെ 11 ബ്ലോക്കുകൾക്ക് ഒരോ പാലിയേറ്റീവ് സംഘമാണുള്ളത്. ഇവർ ദിവസവും വിവിധ പഞ്ചായത്ത് വാർഡുകളിലെത്തി 18 മുതൽ 20 വരെ രോഗികളെയാണ് പരിചരിക്കുന്നത്. കൂടുതൽ പരിചരണം ആവശ്യമുള്ളവരയ ജില്ലാ ആയുർവേദ ആശുപത്രിയിൽ എത്തിച്ച് വിദഗ്ദ്ധ ചികിത്സയും ലഭ്യമാക്കും. ശമ്പളമില്ലെങ്കിലും അയുർപാലിയം സംഘം രോഗീപരിചരണത്തിൽ യാതൊരു വീഴ്ചയും വരുത്തിയിട്ടില്ല.
പദ്ധതിയിലുള്ളത്
11 വീതം ഡോക്ടർമാർ, നഴ്സുമാർ, തെറാപ്പിസ്റ്റുമാർ, ഡ്രൈവർമാർ, വാഹനങ്ങൾ
പരിശീലന പദ്ധതികളും അവതാളത്തിൽ
സർക്കാർ ആശുപത്രികളിലെ ലാബുകളിൽ തൊഴിൽ പരിശീലനം നൽകാൻ പാരാടെക്, കൃഷി ഓഫീസുകൾ കേന്ദ്രീകരിച്ചുള്ള അഗ്രിടെക് പദ്ധതികളിലൂടെ നിയോഗിച്ചവർക്കും അഞ്ച് മാസമായി അലവൻസ് ലഭിച്ചിട്ടില്ല. പട്ടികജാതി വിഭാഗക്കാർക്ക് പി.എസ്.സി പരിശീലനം നൽകുന്ന പദ്ധതിയിലെ സ്ഥാപനങ്ങൾക്കും അഞ്ച് മാസത്തെ പണം കുടിശ്ശികയാണ്.
പ്ലാൻ ഫണ്ട് ലഭിക്കാത്തതിനാലാണ് ശമ്പളവിതരണം മുടങ്ങിയത്. ജില്ലാ പഞ്ചായത്തിന്റെ തനത് ഫണ്ടിൽ നിന്നു ശമ്പളം നൽകാൻ നടപടികൾ പൂർത്തിയാക്കിയിട്ടുണ്ട്. രണ്ട് ദിവസത്തിനുള്ളിൽ പദ്ധതിയിലെ ജീവനക്കാർക്ക് പണം ലഭിക്കും
ജില്ലാ പഞ്ചായത്ത് അധികൃതർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |