ന്യൂഡൽഹി: സീതാറാം യെച്ചൂരിയുടെ നിര്യാണത്തിൽ ദുഃഖസൂചകമായി ഡൽഹി ഗോൽ മാർക്കറ്രിന് സമീപത്തെ എ.കെ.ജി ഭവനിൽ പാർട്ടി പതാക പകുതി താഴ്‌ത്തിക്കെട്ടി. സിറ്റിംഗ് ജനറൽ സെക്രട്ടറിയായിരിക്കെ മരണമടഞ്ഞ ആദ്യ സി.പി.എം നേതാവിന് ഉചിതമായ യാത്രയയപ്പ് നൽകാനുള്ള ക്രമീകരണങ്ങൾ ഒരുക്കുകയാണ് പാർട്ടി. ഇന്നലെ പൊളിറ്റ് ബ്യുറൊ അംഗങ്ങളായ പ്രകാശ് കാരാട്ട്,വൃന്ദ കാരാട്ട്,തപൻ സെൻ,എം.എ. ബേബി,കേന്ദ്ര കമ്മിറ്റി അംഗങ്ങളായ എ. വിജയരാഘവൻ,കെ. രാധാകൃഷ്‌ണൻ,പി.കെ. ശ്രീമതി,ഇ.പി. ജയരാജൻ,സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ,വി. ശിവദാസൻ എം.പി എന്നിവർ പാർട്ടി ആസ്ഥാനത്തെത്തി യെച്ചൂരിയുടെ ചിത്രത്തിൽ പുഷ്‌പങ്ങളും അഭിവാദ്യവും അർപ്പിച്ചു. ഒരുക്കങ്ങൾ പാർട്ടി നേതാക്കൾ വിലയിരുത്തി. ഡൽഹിയിലെ കേരള സർക്കാർ പ്രതിനിധി കെ.വി. തോമസും എ.കെ.ജി ഭവനിലെത്തിയിരുന്നു.
ഡൽഹിയിൽ കനത്ത മഴയാണ്. അതിനെയെല്ലാം അവഗണിച്ച് പാർട്ടി ആസ്ഥാനത്തിന് മുൻപിൽ എ.കെ.ജി ഭവൻ ജീവനക്കാരും പാർട്ടി പ്രവർത്തകരും പന്തൽ നിർമ്മാണത്തിന് അടക്കം പ്രവർത്തിക്കുന്നു.
സന്ദർശക ബുക്കിൽ
ഓർമ്മകൾ
യെച്ചൂരിക്ക് അന്തിമോപചാരം അർപ്പിക്കാനെത്തുന്ന പ്രമുഖർക്ക് അനുശോചനം എഴുതാൻ സന്ദർശക ബുക്ക് തുറന്നു. രാജ്യത്തിന് കനത്ത നഷ്‌ടമെന്ന് മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ ബുക്കിൽ കുറിച്ചു. ഭരണഘടനാ മൂല്യങ്ങൾക്ക് വേണ്ടി എക്കാലവും പോരാടിയ പാർലമെന്റേറിയനെന്ന് ഡി.എം.കെ നേതാവും എം.പിയുമായ എ.രാജ എഴുതി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |