മൂവാറ്റുപുഴ: എക്സൈസ് സംവിധാനത്തെ നോക്കുകുത്തിയാക്കി മൂവാറ്റുപുഴയിൽ മയക്കുമരുന്ന് മാഫിയ പിടിമുറുക്കുന്നു. കഞ്ചാവിൽ തുടങ്ങി അതീവ ഗുരുതരമായ രാസലഹരി വിഭാഗത്തിൽ ഉൾപ്പെടുന്ന എം.ഡി.എം.എ. ഉൾപ്പെടെയുള്ള മയക്കുമരുന്നിന്റെ വില്പനയും ഉപയോഗവും വ്യാപകമാകുമ്പോഴും ചെറുമീനുകളെ പിടികൂടി കൃത്യനിർവഹണത്തിൽ നിർവൃതി കൊള്ളുകയാണ് എക്സൈസ് വകുപ്പ്.
പ്രമുഖർ ഉൾപ്പെടുന്ന മാഫിയ സംഘത്തെ ഭയന്ന് പുറത്ത് പറയാൻ ആരും ധൈര്യപ്പെടുന്നില്ല. നേരത്തെ പെരുമറ്റം കേന്ദ്രീകരിച്ച് വ്യാജ എം.ഡി.എം.എ.നിർമിക്കുന്ന കേന്ദ്രം സംസ്ഥാന എക്സൈസിന്റെ ഇന്റലിജൻസ് വിംഗ് കണ്ടെത്തി യിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതികളിലേക്ക് എത്തിച്ചേർന്നുവെങ്കിലും വൻ ഇടപെടൽ ഉണ്ടായതോടെ ഉദ്യോഗസ്ഥർ പത്തിമടക്കി.
പണവും രാഷ്ട്രീയ സ്വാധീനവും ഉദ്യോഗസ്ഥ ബന്ധവും ഉള്ളവരാണ് സംഘത്തിലുള്ളത്. കാവുങ്കര, കിഴക്കേക്കര, മേഖലയിലുള്ള നിരവധി യുവാക്കൾ രാസലഹരിക്ക് അടിമപ്പെട്ടു കഴിഞ്ഞു. മക്കൾ ക്രിമിനൽ കേസുകളിൽ പിടിക്കപ്പെടുമ്പോഴോ വീട്ടിൽ അതിക്രമം കാണിച്ചു തുടങ്ങുമ്പോഴാണ് രക്ഷിതാക്കൾ വിവരം അറിയുന്നത്. ജനപ്രതിനിധിയായ ഒരു പ്രമുഖൻ രാസ ലഹരിക്ക് അടിമയായ മകനെ അറസ്റ്റ് ചെയ്തു ജയിലിൽ അടക്കണമെന്ന അപേക്ഷയുമായി മൂവാറ്റുപുഴ പൊലീസിനെ സമീപിച്ച സംഭവവും ഉണ്ട്.
പരാതി വ്യാപകമാകുമ്പോൾ സ്ഥിരം കഞ്ചാവിന് അടിമകൾ ആയിട്ടുള്ളവരുടെ ലിസ്റ്റ് പരിശോധിച്ച് അവരിൽ ചിലരെ ചെറിയ കഞ്ചാവ് പൊതികളുമായി പിടികൂടി ലഹരി വേട്ട നടത്തുന്ന രീതിയാണ് എക്സൈസ് സംഘം സ്വീകരിച്ചുവരുന്നത്. രാസലഹരി ഉൾപ്പെടെയുള്ള മാരക മയക്കുമരുന്ന് എത്തിക്കുന്നവരെയും ഇതിന്റെ ഉറവിടവും കണ്ടെത്തി നടപടി എടുത്താൽ മാത്രമേ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാനാകൂ.
രാസലഹരി ഇടപാട് മുഖ്യമായി നടന്നുവരുന്നത് കീച്ചേരിപ്പടി, എവറസ്റ്റ് ജംഗ്ഷൻ, മാർക്കറ്റ് ബസ് സ്റ്റാൻഡ്, പെരുമറ്റം, കടകശേരി, കിഴക്കേക്കര തുടങ്ങിയ പ്രദേശങ്ങളിൽ
രാസലഹരി ഇടപാടിന്റെ ജില്ലയിലെ ഹബ്ബായി ഇതിനകം മൂവാറ്റുപുഴ മാറിയിട്ടുണ്ട്. കാശ്മീരിൽ നിന്നടക്കം രാസലഹരി എത്തിച്ച് വില്പന നടത്തുന്ന വിവരമാണ് പുറത്തുവരുന്നത്. പൊലീസ്, എക്സൈസ് ഇന്റലിജൻസ് വിഭാഗത്തിന് ഇതുസംബന്ധിച്ച് സൂചന ലഭിക്കുന്നുണ്ടെങ്കിലും കൃത്യമായി അന്വേഷണം നടത്താനോ മയക്കുമരുന്ന് മാഫിയയെ പിടികൂടാനോ നടപടി സ്വീകരിക്കുന്നില്ലെന്നാണ് പരാതി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |