ദുബായ്: വനിതകളുടെ ട്വന്റി 20 ലോകകപ്പില്‍ ശ്രീലങ്കയെ തകര്‍ത്ത് ഇന്ത്യ. തകര്‍പ്പന്‍ ബാറ്റിംഗ് പ്രകടനത്തിലൂടെ ഇന്ത്യന്‍ വനിതകള്‍ ഉയര്‍ത്തിയ 172 റണ്‍സ് പിന്തുടര്‍ന്ന ശ്രീലങ്കയുടെ മറുപടി 82 റണ്‍സ് അകലെ അവസാനിച്ചു. സ്മൃതി മന്ദാന, ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ എന്നിവര്‍ അര്‍ദ്ധ സെഞ്ച്വറികള്‍ നേടിയപ്പോള്‍ മലയാളി താരം ആശ ശോഭന നാലോവറില്‍ 19 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി ബൗളിംഗില്‍ തിളങ്ങി. ജയത്തോടെ സെമി പ്രതീക്ഷ ഇന്ത്യ നിലനിര്‍ത്തി. ഗ്രൂപ്പിലെ നിര്‍ണായകമായ അവസാന മത്സരത്തില്‍ ശക്തരായ ഓസ്‌ട്രേലിയയാണ് ഇന്ത്യയുടെ എതിരാളികള്‍.
സ്‌കോര്‍: ഇന്ത്യ 172-3 (20) | ശ്രീലങ്ക 90-10 (19.5)
വിജയലക്ഷ്യം മറികടക്കാന്‍ ഇറങ്ങിയ ലങ്കയ്ക്ക് 2.2 ഓവറിനുള്ളില്‍ മൂന്ന് വിക്കറ്റ് നഷ്ടപ്പെട്ടു. തുടക്കത്തില്‍ ലഭിച്ച ഈ തിരിച്ചടിയില്‍ നിന്ന് കരകയറാന്‍ ലങ്കന്‍ വനിതകള്‍ക്ക് കഴിഞ്ഞില്ല. 21 റണ്‍സ് നേടിയ കവിഷ ദില്‍ഹരിയാണ് ലങ്കന്‍ നിരയിലെ ടോപ് സ്‌കോറര്‍. അനുഷ്‌ക സഞ്ജീവനി 20 റണ്‍സും അമ കാഞ്ചന 19 റണ്‍സും നേടി. ഇന്ത്യക്ക് വേണ്ടി അരുന്ധതി റെഡ്ഡിയും ആശ ശോഭനയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. രേണുക സിംഗ് താക്കൂര്‍ രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ശ്രേയങ്ക പാട്ടില്‍, ദീപ്തി ശര്‍മ്മ എന്നിവര്‍ ഒാരോ വിക്കറ്റ് വീതവും വീഴ്ത്തി.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് തകര്‍പ്പന്‍ തുടക്കമാണ് ഓപ്പണര്‍മാരായ സ്മൃതി മന്ദാന 50(38), ഷഫാലി വര്‍മ്മ 43(40) സഖ്യം നല്‍കിയത്. ഒന്നാം വിക്കറ്റില്‍ 12.4 ഓവറില്‍ 98 റണ്‍സ് സ്‌കോര്‍ബോര്‍ഡില്‍ ചേര്‍ത്തതിന് ശേഷമാണ് ഈ സഖ്യം പിരിഞ്ഞത്. മൂന്നാമതായി ക്രീസിലെത്തിയ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ തുടക്കം മുതല്‍ ആക്രമിച്ച് കളിച്ചു. 27 പന്തുകളില്‍ എട്ട് ഫോറും ഒരു സിക്‌സും സഹിതം 52 റണ്‍സ് നേടിയ താരം പുറത്താകാതെ നിന്നു. ജമീമ റോഡ്രിഗ്‌സ് 16(10), റിച്ച ഘോഷ് 6*(6) റണ്‍സ് വീതവും നേടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |