ന്യൂഡൽഹി : വാഹനാപകടത്തിൽ പരിക്കേറ്റതിനുശേഷമുള്ള ആദ്യ മണിക്കൂർ നിർണായകമെന്ന് വിലയിരുത്തിയ സുപ്രീംകോടതി, 'ഗോൾഡൻ അവർ" സൗജന്യ ചികിത്സാപദ്ധതി നടപ്പാക്കാൻ കേന്ദ്രസർക്കാരിനോട് ഉത്തരവിട്ടു. മാർച്ച് 14 മുതൽ പദ്ധതി നടപ്പാക്കണം. നിരവധി പേരുടെ ജീവൻ രക്ഷിക്കാൻ നടപടി ഉപകരിക്കുമെന്ന് ജസ്റ്റിസുമാരായ അഭയ് എസ്. ഓക, അഗസ്റ്റിൻ ജോർജ് മസീഹ് എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിച്ചാണ് നിർദ്ദേശം. വാഹനാപകടത്തിൽ പരിക്ക് പറ്റി ഒരു മണിക്കൂറിനകം കൃത്യമായ ചികിത്സ ലഭിച്ചില്ലെങ്കിൽ ജീവൻ വരെ നഷ്‌ടപ്പെടാം. പണമില്ലാത്തതിന്റെ പേരിൽ ചികിത്സ നിഷേധിക്കാനാവില്ല. ചികിത്സ നൽകിയാൽ ആര് പണമടയ്‌ക്കും എന്നത് ആശുപത്രികൾ അഭിമുഖീകരിക്കുന്ന ആശങ്കയാണ്. ജനറൽ ഇൻഷ്വറൻസ് മേഖലയിലെ ഇൻഷ്വറൻസ് കമ്പനികൾക്കും ചികിത്സാപദ്ധതി രൂപീകരിക്കാൻ തക്ക വ്യവസ്ഥ മോട്ടോർ വാഹന നിയമത്തിലുണ്ടെന്നും കോടതി വ്യക്തമാക്കി. വാഹനാപകടത്തിന് ഇരയാകുന്നവർക്ക് ക്യാഷ്ലെസ് ട്രീറ്റ്മെന്റ് നടപ്പാക്കുമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി നേരത്തെ പറഞ്ഞിരുന്നു. വ്യക്തിക്ക് പരമാവധി ഒന്നരലക്ഷം രൂപ ലഭ്യമാക്കുന്നതാണ് പദ്ധതി.
സർക്കാരിന്
ബാദ്ധ്യതയുണ്ട്
സൗജന്യ ചികിത്സാ പദ്ധതി ആവിഷ്‌കരിക്കാൻ നിയമപ്രകാരം കേന്ദ്രസർക്കാരിന് ബാദ്ധ്യതയുണ്ടെന്ന് സുപ്രീംകോടതി ഓർമ്മിപ്പിച്ചു. പ്രത്യേക ഫണ്ടും രൂപീകരിക്കണം. മോട്ടോർ വാഹന നിയമത്തിലെ വകുപ്പ് 162ൽ, ഗോൾഡൻ അവറിൽ സൗജന്യ ചികിത്സ നൽകുന്നതിനുള്ള സ്‌കീം രൂപീകരിക്കാൻ വ്യവസ്ഥയുണ്ട്. ഭരണഘടന ഉറപ്പുനൽകുന്ന ജീവിക്കാനുള്ള മൗലികാവകാശം ഉയർത്തിപ്പിടിക്കുന്നതാണ് ഈ വ്യവസ്ഥ. ഇതുപ്രകാരം കേന്ദ്രസർക്കാർ പദ്ധതി നടപ്പാക്കണം. കൂടുതൽ സമയം അനുവദിക്കില്ല. റോഡ് ഗതാഗത ഹൈവേ മന്ത്രാലയം മാർച്ച് 21നകം സത്യവാങ്മൂലം സമർപ്പിക്കണമെന്നും നിർദ്ദേശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |