മലപ്പുറം: തൃക്കാക്കരയിലും പുതുപ്പള്ളിയിലും തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത് കോണ്‍ഗ്രസിന്റെ വിജയങ്ങളുടെ തിളക്കം കൂട്ടിയിരുന്നു. പി.വി അന്‍വര്‍ എംഎല്‍എ സ്ഥാനം രാജിവെച്ച നിലമ്പൂരില്‍ പക്ഷേ കാര്യങ്ങള്‍ കോണ്‍ഗ്രസിന് എളുപ്പമാകില്ലെന്നാണ് നിലവിലെ സ്ഥിതിവിശേഷങ്ങള്‍ സൂചിപ്പിക്കുന്നത്. കോണ്‍ഗ്രസില്‍ നിന്ന് വിഎസ് ജോയി, ആര്യാടന്‍ ഷൗക്കത്ത് എന്നിവരാണ് സ്ഥാനാര്‍ത്ഥി പട്ടികയിലുള്ളത്. ഇതില്‍ വി.എസ് ജോയിക്കാണ് തന്റെ പിന്തുണയെന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ച പി.വി അന്‍വര്‍ പിടിമുറുക്കുകയാണ്.
നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ജോയി ആണെങ്കില്‍ മാത്രമേ താന്‍ പിന്തുണയ്ക്കുകയുള്ളൂവെന്ന് അന്‍വര്‍ കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചുകഴിഞ്ഞു. ഇക്കാര്യം എംഎല്‍എ സ്ഥാനം രാജിവെച്ചപ്പോള്‍ തന്നെ അന്‍വര്‍ മാദ്ധ്യമങ്ങള്‍ക്ക് നല്‍കിയ പ്രതികരണത്തില്‍ വ്യക്തമാക്കിയിരുന്നു. നേതൃത്വത്തെ ഔദ്യോഗികമായി ഇക്കാര്യം അന്‍വര്‍ ധരിപ്പിച്ചതോടെ സ്ഥാനാര്‍ത്ഥി നിര്‍ണയം കീറാമുട്ടിയായിരിക്കുകയാണ് കോണ്‍ഗ്രസിന്. സ്ഥാനാര്‍ത്ഥിത്വം ലക്ഷ്യമിട്ട് ആര്യാടന്‍ ഷൗക്കത്ത് മണ്ഡലത്തില്‍ സജീവമായി രംഗത്തുള്ളതാണ് കോണ്‍ഗ്രസിനെ വെട്ടിലാക്കുന്നത്.
2016ല്‍ ആര്യാടന്‍ ഷൗക്കത്തിനെ തോല്‍പ്പിച്ചാണ് ഇടത് സ്വതന്ത്രനായി പി.വി അന്‍വര്‍ നിയമസഭയിലെത്തിയത്. 2021ല്‍ കടുത്ത മത്സരത്തിനൊടുവില്‍ യുഡിഎഫിന്റെ ജനകീയമുഖമായ വി.വി പ്രകാശിനേയും അന്‍വര്‍ പരാജയപ്പെടുത്തിയിരുന്നു. 2016ല്‍ 11504 വോട്ടുകള്‍ക്ക് വിജയിച്ച അന്‍വറിന്റെ ഭൂരിപക്ഷം 2021ല്‍ വെറും 2700ലേക്ക് ഇടിഞ്ഞിരുന്നു. കാലങ്ങളായി ആര്യാടന്‍ മുഹമ്മദ് എന്ന മുതിര്‍ന്ന നേതാവ് മത്സരിച്ച് വിജയിച്ചിരുന്ന മണ്ഡലത്തിലാണ് മകന്‍ ഷൗക്കത്ത് പരാജയപ്പെട്ടത്.
ഇപ്പോള്‍ ഉപതിരഞ്ഞെടുപ്പ് വരുമ്പോള്‍ സ്ഥാനാര്‍ത്ഥിത്വത്തിന് അവകാശവാദം ഉന്നയിച്ച് ഷൗക്കത്ത് രംഗത്തുണ്ട്. എന്നാല്‍ അന്‍വറിനെ പിണക്കിയാല്‍ അത് പാര്‍ട്ടിയുടെ വിജയസാദ്ധ്യതയെ ബാധിക്കുമെന്ന തിരിച്ചറിവ് കോണ്‍ഗ്രസിനുണ്ട്. അതോടൊപ്പം തന്നെ കേരളത്തില്‍ ത്രിണമൂല്‍ കോണ്‍ഗ്രസിന്റെ മുന്നണി പ്രവേശവും വേഗത്തിലാക്കണമെന്ന് കോണ്‍ഗ്രസ് നേതൃത്വവുമായി നടത്തിയ ചര്‍ച്ചയില്‍ അന്‍വര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
മണ്ഡലത്തില്‍ വിജയ സാദ്ധ്യത കൂടുതല്‍ വി.എസ്. ജോയിക്കാണെന്ന് അന്‍വര്‍, തിരഞ്ഞെടുപ്പ് ചുമതലയുള്ള എ.പി അനില്‍ കുമാറിനെ അറിയിച്ചു. തിരഞ്ഞെടുപ്പിന് മുമ്പ് തൃണമൂല്‍ കോണ്‍ഗ്രസിനെ മുന്നണിയില്‍ എടുത്താല്‍ ഭൂരിപക്ഷം കൂടുമെന്ന കാര്യവും അനില്‍ കുമാറിനെ അന്‍വര്‍ അറിയിച്ചിട്ടുണ്ട്. അതേസമയം വിഎസ് ജോയി ആണ് സ്ഥാനാര്‍ത്ഥിയെങ്കില്‍ കോണ്‍ഗ്രസ് നേതൃത്വവുമായി ഷൗക്കത്ത് ഇടയാന്‍ സാദ്ധ്യതയുണ്ടെന്നും അങ്ങനെയെങ്കില്‍ ഇടത് സ്വതന്ത്രനായി മത്സരിപ്പിക്കാനുള്ള സാദ്ധ്യത തെളിയുമെന്നും ഇടതുപക്ഷം കണക്കുകൂട്ടുന്നുണ്ട്.
ഇത്തവണ സീറ്റ് ജോയിക്ക് നല്‍കിയാല്‍ 2026ലെ പൊതുതിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് ജയം ഉറപ്പുള്ള ഒരു മണ്ഡലം തന്നെ നല്‍കാമെന്ന അനുനയ നീക്കമാണ് ഷൗക്കത്തിന് മുന്നില്‍ കോണ്‍ഗ്രസ് നേതൃത്വം ഉന്നയിക്കുന്നത്. എന്നാല്‍ ഇത് ഷൗക്കത്തിന് സ്വീകാര്യമാകാന്‍ സാദ്ധ്യത കുറവാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |