ന്യൂഡൽഹി: പഹൽഗാമിലെ ഭീകരാക്രമണത്തിൽ പ്രതിഷേധം ശക്തമാകുന്നതിനിടെ ഡൽഹിയിലെ പാകിസ്ഥാൻ ഹൈക്കമ്മീഷനിൽ കേക്കുമായി പോകുന്ന ജീവനക്കാരന്റെ ദൃശ്യങ്ങൾ പുറത്ത്. പാക് ഹൈക്കമ്മീഷന്റെ സുരക്ഷ പിൻവലിച്ചതിന് പിന്നാലെയാണ് ഈ സംഭവം. ഇതേത്തുടർന്ന് സ്ഥലത്ത് വലിയ പ്രതിഷേധമുണ്ടായി. പഹൽഗാം ഭീകരാക്രമണത്തിന്റെ ആഘോഷമാണോ അവിടെ നടക്കുന്നതെന്നാണ് പ്രതിഷേധക്കാർ ചോദിക്കുന്നത്.
കേക്കുമായി പോകുന്നയാളോട് മാദ്ധ്യമങ്ങൾ വിവരങ്ങൾ തേടുന്നതിന്റെ ദൃശ്യമാണ് പുറത്തുവന്നിരിക്കുന്നത്. കേക്ക് കൊണ്ടുപോകുന്നതിന്റെ ഉദ്ദേശം എന്താണെന്ന് നിരവധിതവണ ചോദിച്ചെങ്കിലും അയാൾ കൃത്യമായ ഉത്തരം നൽകിയില്ല. താങ്കൾ പാക് ഹൈക്കമ്മീഷനിൽ നിന്നുള്ളയാളാണോ എന്ന ചോദ്യത്തിനും മറുപടി നൽകിയില്ല. പാക് ഹൈക്കമ്മീഷനിലെ ജീവനക്കാരനാണ് ഇയാളെന്നാണ് റിപ്പോർട്ട്.
കേക്ക് കൊണ്ടുപോയതിന്റെ ലക്ഷ്യം വെളിപ്പെടുത്താതിരുന്നതോടെ സ്ഥലത്ത് ആളുകൾ പ്രതിഷേധവുമായി തടിച്ചുകൂടി. പ്രദേശത്ത് കൂടുതൽ പൊലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്. ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഹൈക്കമ്മീഷനിലേക്ക് ബിജെപിയുടെ പ്രതിഷേധ മാർച്ചും നടക്കുന്നുണ്ട്. ചില ബിജെപി പ്രവർത്തകർ ബാരിക്കേഡ് മറികടന്ന് അകത്തേക്ക് കയറാനുള്ള ശ്രമം നടത്തി. പാക് ഹൈക്കമ്മീഷന് നേരത്തേ ഉണ്ടായിരുന്ന സുരക്ഷാ വിന്യാസം പിൻവലിക്കാനുള്ള നടപടികളിലേക്ക് ഡൽഹി പൊലീസ് കടന്നിട്ടുണ്ട്.
നയതന്ത്രത്തിൽ ഇന്നലെ തന്നെ ഇന്ത്യ ചില നടപടികൾ സ്വീകരിച്ചിരുന്നു. ഇന്ത്യയിലെ പാക് ഹൈക്കമ്മീഷനിലെ പാകിസ്ഥാന്റെ പ്രതിരോധ അറ്റാഷെമാരെ പുറത്താക്കുകയും അവരോട് ഒരാഴ്‌ചയ്‌ക്കകം രാജ്യംവിടാൻ നിർദേശിക്കുകയും ചെയ്‌തിരുന്നു. പാകിസ്ഥാനിലെ ഡിഫൻസ് അറ്റാഷെമാരെ പിൻവലിക്കാനും ഇന്ത്യ തീരുമാനിച്ചു. ഇന്ത്യയുടെയും പാകിസ്ഥാന്റെയും ഹൈക്കമ്മീഷന്റെ അംഗബലം 55ൽ നിന്ന് 30 ആക്കാനും തീരുമാനമായി. വീഡിയോ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |