ന്യൂഡൽഹി: തെരുവിൽ ഉപേക്ഷിക്കപ്പെട്ട ആ കുഞ്ഞിന് അന്ന് മൂന്നു ദിവസം മാത്രം പ്രായം. മക്കളില്ലാതിരുന്ന രാജലക്ഷ്മിയും ഭർത്താവും ചേർന്ന് കുഞ്ഞിനെ ദത്തെടുത്തു. അധികം വൈകാതെ രാജലക്ഷ്മിയുടെ ഭർത്താവ് മരിച്ചു. കുഞ്ഞിനെ രാജലക്ഷ്മി വളർത്തി. പതിമൂന്നാം വയസിൽ ആ മകൾ രാജലക്ഷ്മിയെ കൊലപ്പെടുത്തി. ഒഡീഷയിലാണ് സംഭവം.
രണ്ട് ആൺസുഹൃത്തുക്കളുമായി ചേർന്നാണ് എട്ടാം ക്ലാസുകാരി ഈ ക്രൂരകൃത്യം നടത്തിയത്. സംഭവത്തിൽ പെൺകുട്ടിയെയും ക്ഷേത്രത്തിലെ പൂജാരിയായ ഗണേഷ് രത് (21), സുഹൃത്ത് ദിനേശ് സാഹു (20) എന്നിവരെയും അറസ്റ്റ് ചെയ്തു.
ഗജപതി ജില്ലയിലെ പരാലഖേമുൻഡി നഗരത്തിലെ വാടക വീട്ടിലാണ് 54കാരിയായ രാജലക്ഷ്മി കറിന്റെ മൃതദേഹം കണ്ടെത്തിയത്. രണ്ടു പുരുഷൻമാരുമായുള്ള മകളുടെ ബന്ധത്തെ രാജലക്ഷ്മി എതിർത്തിരുന്നു. ഇതും സ്വത്ത് ലഭിക്കാനുള്ള ആഗ്രഹവുമാണ് വളർത്തമ്മയെ കൊലപ്പെടുത്താനുള്ള കാരണം. ഏപ്രിൽ 29നാണ് സംഭവം. രാജലക്ഷ്മിയെ
ഉറക്കഗുളിക കൊടുത്തു മയക്കിയശേഷം റാതിനെയും സാഹുവിനെയും പെൺകുട്ടി വിളിച്ചുവരുത്തി. മൂവരും ചേർന്ന് തലയിണ ഉപയോഗിച്ച് രാജലക്ഷ്മിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു.രാജലക്ഷ്മിയുടെ കുറച്ച് സ്വർണാഭരണങ്ങൾ പെൺകുട്ടി നേരത്തേതന്നെ റാതിനു കൈമാറിയിരുന്നു. ഇത് 2.4 ലക്ഷം രൂപയ്ക്ക് ഇയാൾ വിറ്റു. പ്രതികളിൽനിന്ന് 30 ഗ്രാം തൂക്കം വരുന്ന സ്വർണാഭരണം പൊലീസ് കണ്ടെടുത്തിട്ടുണ്ട്.
രാജലക്ഷ്മിയുടെ നാടായ ഭുവനേശ്വറിലെത്തിച്ച് മൃതദേഹം സംസ്‌കരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് അമ്മ മരിച്ചെന്നാണ് ബന്ധുക്കളോട് മകൾ പറഞ്ഞത്. രാജലക്ഷ്മിക്ക് ഹൃദയ സംബന്ധമായ അസുഖമുണ്ടായിരുന്നതിനാൽ ആരും സംശയിച്ചുമില്ല. എന്നാൽ പെൺകുട്ടിയുടെ മൊബൈൽ ഭുവനേശ്വറിൽ വച്ച് മറന്നുപോയി. ഇത് രാജലക്ഷ്മിയുടെ സഹോദരൻ സിബ പ്രസാദ് മിശ്ര പരിശോധിച്ചപ്പോഴാണ് കൊലപാതക പദ്ധതി പുറത്തുവന്നത്. ഇൻസ്റ്റഗ്രാം മെസഞ്ചറിൽ കൊലപാതക പദ്ധതി വിശദമായി പറഞ്ഞിരുന്നു. രാജലക്ഷ്മിയെ എങ്ങനെ കൊലപ്പെടുത്തണമെന്നും അവരുടെ സ്വർണാഭരണങ്ങളും പണവും എങ്ങനെ കൈയിലാക്കണമെന്നും ഇതിലൂടെ വ്യക്തമായി. ഇതോടെ, മേയ് 14ന് മിശ്ര പരാലഖേമുൻഡി പൊലീസിൽ പരാതി നൽകി.
ഭർത്താവിന്റെ മരണശേഷം ഏറെ കഷ്ടപ്പെട്ടാണ് രാജലക്ഷ്മി കുഞ്ഞിനെ വളർത്തിയത്. മകൾക്ക് കേന്ദ്രീയ വിദ്യാലയത്തിൽ അഡ്മിഷൻ ലഭിച്ചപ്പോൾ പരാലഖേമുൻഡിയിലേക്ക് താമസം മാറ്റുകയായിരുന്നു. ആൺസുഹൃത്തുക്കളുടെ കാര്യത്തിൽ രാജലക്ഷ്മി എതിർപ്പ് ഉയർത്തിയതോടെ അമ്മയ്ക്കും മകൾക്കുമിടയിൽ പ്രശ്നങ്ങൾ തുടങ്ങി. ഗണേഷ് രതാണ് കൊലപാതകത്തിന് പെൺകുട്ടിയെ പ്രേരിപ്പിച്ചത്. കൊല നടത്തിയാൽ ബന്ധം തുടരാനാവുമെന്നും സ്വത്ത് കൈവശമാക്കാമെന്നും ഇയാൾ ബോദ്ധ്യപ്പെടുത്തുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |