SignIn
Kerala Kaumudi Online
Monday, 07 July 2025 12.53 AM IST

കോടതിയിൽ നിന്നേറ്റത് 538 കോടിയുടെ പിഴ, ബിസിസിഐയ്‌ക്കിത് കനത്ത പ്രഹരം, മടങ്ങി വരുമോ കേരളത്തിന്റെ സ്വന്തം കൊമ്പന്മാർ?

Increase Font Size Decrease Font Size Print Page
tuskers

മുംബയ്: ഐപിഎല്ലിലെ കേരളത്തിൽ നിന്നുള്ള ഫ്രാഞ്ചൈസിയായ കൊച്ചി ടസ്‌കേഴ്‌സിനെ കരാർ ലംഘനത്തിന്റെ പേരിൽ ബിസിസിഐ പുറത്താക്കിയത് 2011ലാണ്. ഇതിനെതിരെ ഫ്രാഞ്ചൈസി നടത്തിയ പതിറ്റാണ്ടിലേറെ നീണ്ട നിയമയുദ്ധത്തിൽ ഇന്ന് നിർണായക ഹൈക്കോടതി വിധിയുണ്ടായിരിക്കുകയാണ്. 538 കോടി രൂപ ബിസിസിഐ നൽകണമെന്നാണ് ബോംബെ ഹൈക്കോടതിയുടെ വിധി.

2010ൽ നിലവിൽ വന്ന ഫ്രാഞ്ചൈസി ആ വർഷം ഐപിഎൽ കളിച്ചു. തുടർന്ന് അടുത്ത വർഷം അവരുടെ കരാർ ബിസിസിഐ റദ്ദാക്കി. ശേഷം ഫ്രാഞ്ചൈസിയോട് 153കോടിയുടെ ബാങ്ക് ഗ്യാരണ്ടി തുക ഏകപക്ഷീയമായി ബിസിസിഐ ഈടാക്കുകയും ആറ് മാസത്തിനകം പുതിയ ഗ്യാരണ്ടി നൽകാൻ ആവശ്യപ്പെടുകയും ചെയ്‌തു. ഇത് ഫ്രാഞ്ചൈസി ഉടമകളായ റെണ്ടേവൂ സ്‌പോർട്‌സ് വേൾഡ് സമ്മതിച്ചില്ല. തുടർന്ന് ഫ്രാഞ്ചൈസിയെ കരാർ ലംഘനത്തിന് ബിസിസിഐ 2011ൽ വിലക്കി. ഇതിനെതിരെ റെണ്ടേവൂ സ്‌പോർട്‌സ് വേൾഡ് 2012ൽ തർക്കപരിഹാര കോടതിയിൽ പരാതി സമർപ്പിച്ചു. 2015 ജൂലായിൽ സുപ്രീംകോടതി മുൻ ജ‌ഡ്‌ജിയായ ആർ.പി ലഹോട്ടിയുടെ അദ്ധ്യക്ഷതയിലെ സമിതി ബിസിസിഐയ്‌ക്ക് 384 കോടി പിഴയും ഒപ്പം കൊച്ചി ടസ്‌കേഴ്‌സ് നൽകിയ 153 കോടിയുടെ ബാങ്ക് ഗ്യാരണ്ടി തിരികെ നൽകാനും വിധിച്ചു. ഇതിനും ബിസിസിഐയിലെ ഒരു പ്രബല വിഭാഗം തയ്യാറായില്ല.

നഷ്‌ടപരിഹാരം നൽകേണ്ടെന്നും ഐപിഎൽ കളിക്കാൻ അനുവദിക്കണം എന്ന ഫ്രാഞ്ചൈസിയുടെ ബിസിസിയോടുള്ള ആവശ്യം അവർ തള്ളിയതോടെയാണ് ഇത്ര ശക്തമായ നിയമപോരാട്ടത്തിലേക്ക് കടന്നത്. നിലവിൽ ആർബിട്രൽ ട്രൈബ്യൂണൽ, 538 കോടി രൂപ കൊച്ചി‌ ടസ്‌കേഴ്‌സിന് ബിസിസിഐ നൽകണം എന്ന ഇന്ന‌ത്തെ വിധിയാണ് ഇന്ത്യൻ ക്രിക്കറ്റിന്റെ അധികാരികൾക്ക് വലിയ തിരിച്ചടിയായിരിക്കുന്നത്.

2011 മാർച്ചിനകം ബാങ്ക് ഗ്യാരണ്ടി നൽകണമെന്ന് ടീമുടമകളായ റെണ്ടേവൂ സ്‌പോർട്‌സ് വേൾഡിന്റെ നേതൃത്വത്തിലെ കൺസോർഷ്യത്തോടാണ് ബിസിസിഐ ആവശ്യപ്പെട്ടത്. ഇതിന് ഫ്രാഞ്ചൈസിക്ക് കഴിഞ്ഞില്ല. സ്റ്റേഡിയത്തിന്റെ ലഭ്യത, ഷെയർ‌ഹോൾഡിംഗുകളുടെ പ്രശ്‌നം, പെട്ടെന്ന് ഐപിഎൽ മത്സരങ്ങളുടെ എണ്ണം കുറച്ചതിലെ പ്രശ്‌നങ്ങൾ എന്നിവ കാണിച്ചാണ് ടസ്‌കേഴ്‌സ് അന്ന് ബാങ്ക് ഗ്യാരണ്ടി നൽകാതിരുന്നത്.

പ്രശ്‌നം കോടതി കയറിയപ്പോൾ ബിസിസിഐ ഇതിനെ എതിർത്തു. ബാങ്ക് ഗ്യാരണ്ടി നൽകാത്ത ടസ്‌കേഴ്‌സിന്റെ നടപടി വ്യക്തമായ കരാർ ലംഘനമാണെന്ന് ബിസിസിഐ വാദിച്ചു. എന്നാൽ ടസ്‌കേഴ്‌സിന് ഐപിഎല്ലിൽ പ്രവേശനം നൽകി പ്രശ്‌നം പരിഹരിക്കണമെന്ന് ഒരുവിഭാഗം വാദിച്ചിരുന്നു. എന്നാൽ മറുവിഭാഗം ഇതിന് തയ്യാറായില്ല. ടസ്‌കേഴ്‌സിനൊപ്പം സഹാറ ഗ്രൂപ്പ് ഉടമകളായ പൂനെ വാരിയേഴ്‌സിനും ബിസിസിഐ വിലക്കേർപ്പെടുത്തിയിരുന്നു. ഈ ടീം 2014ഓടെ ഇല്ലാതായി.

2010ൽ രൂപീകരണ സമയത്ത് അന്നത്തെ ഐപിഎൽ കമ്മിഷണർ ലളിത് മോദി ടീമിനെ അംഗീകരിച്ച് കരാർ ഒപ്പിടാൻ തയ്യാറായിരുന്നില്ല. ബിസിസിഐ ചെയർ‌മാൻ ശശാങ്ക് മനോഹർ ഇടപെട്ടാണ് അന്ന് ടീമുമായി കരാറായത്. ആദ്യ സീസണിൽ എട്ടാം സ്ഥാനത്ത് മാത്രമാണ് ടീമിനെത്താനായത്. അന്നത്തെ ലോകത്തിലെ മികച്ച കളിക്കാരായ ഗ്രേം സ്‌മിത്ത്, മിച്ചൽ മാർഷ്, ജെറോം ടെയ്‌ലർ, യുവ്‌രാജ് സിംഗ്, അഞ്ജലോ മാത്യൂസ്, ആശിഷ് നെഹ്‌റ, മുത്തയ്യ മുരളീധരൻ, ബ്രണ്ടൻ മക്കല്ലം എന്നിവരെല്ലാം ടീമിന്റെ ഭാഗമായി. ഇന്നത്തെ വിധി വന്നതോടെ കൂടുതൽ ഊർജസ്വലരായി ഫ്രാഞ്ചൈസി മടങ്ങിവരുമോ എന്ന് ഓരോ ഐപിഎൽ പ്രേമികളും ഉറ്റുനോക്കുന്ന കാര്യമാണ്.

TAGS: NEWS 360, SPORTS, KOCHIN TUSKERS KERALA, IPL, FINE, FRANCHISE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.