കൊൽക്കത്ത: ബംഗാളിൽ നിയമവിദ്യാർത്ഥിനിയെ കൂട്ടമാനഭംഗത്തിനിരയാക്കിയ കേസിൽ പ്രതികൾക്കെതിരെ നടപടിയെടുത്ത് സൗത്ത് കൊൽക്കത്ത ലാ കോളേജ്. മൂന്നു പ്രതികളെയും പുറത്താക്കിയതായി അറിയിച്ചു. മുഖ്യപ്രതിയും കോളേജിന്റെ അഡ്‌ഹോക് ഫാക്കൽറ്റി അംഗവുമായ മനോജിത് മിശ്ര, വിദ്യാർത്ഥികളായ പ്രമിത് മുഖർജി, സെയ്ബ് അഹമ്മദ് എന്നിവരെയാണ് പുറത്താക്കിയത്. കോളേജിലെ സെക്യൂരിറ്റി ജീവനക്കാരൻ പിനാകി ബാനർജിയാണ് മറ്റൊരു പ്രതി.
ഇക്കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സൗത്ത് കൊൽക്കത്തയിലെ ലോ കോളേജിൽ നിയമവിദ്യാർത്ഥിനി കൂട്ട ബലാത്സംഗത്തിനിരയായത്. പഠനാവശ്യവുമായി ബന്ധപ്പെട്ട് സംഭവ ദിവസം വൈകിട്ട് നാല് മണിക്ക് കോളേജിൽ എത്തിയതായിരുന്നു വിദ്യാർത്ഥിനി. ഇതിനിടെ മൊണോജിത് മിശ്ര അവിടേയ്ക്ക് വരികയും പെൺകുട്ടിയോട് കൂടെ വരാൻ ആവശ്യപ്പെടുകയുമായിരുന്നു. പെൺകുട്ടിയെ സെക്യൂരിറ്റി ജീവനക്കാരന്റെ മുറിയിലേക്ക് വലിച്ചിഴച്ചാണ് പ്രതികൾ പീഡിപ്പിച്ചത്.
സംഭവത്തിൽ സിസിടിവി ദൃശ്യങ്ങളും പ്രതികളുടെ ഫോണുകളും പ്രത്യേക അന്വേഷണ സംഘം ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. 11 മണിക്കൂർ ദൈർഘ്യമുളള ദൃശ്യങ്ങളാണ് ഡിവിആറിലുളളത്. മുഖ്യ പ്രതി മോണോജിത് മിശ്രയുടെ ഫോണിൽ പെൺകുട്ടിയെ പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങളുണ്ട്. പ്രതികളുടെ ഡിഎൻഎ സാംപിൾ ശേഖരിച്ചു.സംഭവം നടന്ന ദിവസം കോളേജിലുണ്ടായിരുന്നവരെ അന്വേഷണസംഘം ചോദ്യംചെയ്തിട്ടുണ്ട്. സൌത്ത് ലോ കോളേജ് ഒരു അറിയിപ്പുണ്ടാകുന്നതു വരെ അടച്ചിട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |