കൊച്ചി: നിർദ്ധന കുടുംബങ്ങളിലെ ക്യാൻസർ രോഗികൾക്ക് ചികിത്സാകാലയളവിൽ താമസിക്കാൻ എറണാകുളം ജനറൽ ആശുപത്രിയുടെ എതിർവശത്ത് നിർമിച്ച 'ഹേവൻ ഒഫ് ഹോപ്' അഭയകേന്ദ്രത്തിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ 11ന് സൗത്ത് ഇന്ത്യൻ ബാങ്ക് ചെയർമാൻ വി.ജെ. കുര്യൻ നിർവഹിക്കും.
എസ്.ഡി സന്യാസ സമൂഹത്തിന്റെ സ്ഥാപകനും എറണാകുളം-അങ്കമാലി അതിരൂപതാംഗവുമായ വർഗീസ് പയ്യപ്പിള്ളിയുടെ സ്മരണാർത്ഥം സൗത്ത് ഇന്ത്യൻ ബാങ്കിന്റെ സി.എസ്.ആർ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കെട്ടിടം നിർമ്മിച്ചത്. സിസ്റ്റർ റെയ്സി തളിയൻ അദ്ധ്യക്ഷയാകും.
ജനറൽ ആശുപത്രിയിൽ ക്യാൻസറിന് അത്യാധുനിക ചികിത്സാസൗകര്യമുണ്ടെങ്കിലും രോഗികൾക്കും കൂട്ടിരിപ്പുകാർക്കും താമസിക്കാനുള്ള സ്ഥലംകണ്ടെത്തുക പ്രയാസമായിരുന്നു. കീമോയ്ക്കും റേഡിയേഷനുമായി ആശുപത്രിയിൽ വരുന്ന പാവപ്പെട്ട കുടുംബങ്ങളിലെ ആളുകളുടെ ദുരവസ്ഥ മനസിലാക്കിയ സന്യാസസമൂഹമാണ് വിഷയം സൗത്ത് ഇന്ത്യൻ ബാങ്കിന്റെ ശ്രദ്ധയിൽപെടുത്തിയത്.
സൗത്ത് ഇന്ത്യൻ ബാങ്കിന്റെ സി.എസ്.ആർ പദ്ധതിയിൽ ഉൾപ്പെടുത്തി മൂന്നുകോടിയിലധികം രൂപ കെട്ടിടം നിർമ്മിക്കാനായി നൽകുകയായിരുന്നു.
സന്യാസസമൂഹത്തിന്റെ കൈവശമുള്ള 13 സെന്റ് സ്ഥലത്ത് 10,000 ചതുരശ്രയടി വിസ്തീർണത്തിലാണ് കെട്ടിടം പണിതത്. നാല് നിലകളുള്ള കെട്ടിടത്തിൽ ഒരേസമയം 32 രോഗികൾക്കും ബന്ധുക്കൾക്കും പ്രവേശനം നൽകാൻ കഴിയുമെന്ന് അധികൃതർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |