കോട്ടയം: ആരും അപകടത്തിൽപ്പെട്ടിട്ടുണ്ടാവില്ലെന്ന അധികൃതരുടെ മുൻവിധിയാണ് മകളുടെ ചികിത്സയ്ക്കായി ഒപ്പമെത്തിയ തലയോലപ്പറമ്പ് സ്വദേശി ബിന്ദുവിന്റെ ദാരുണാന്ത്യത്തിൽ കലാശിച്ചത്. ഉപയോഗിക്കാത്ത കെട്ടിടമാണെന്ന വിശദീകരണവും ആ ഉറപ്പിൽ ആദ്യഘട്ടത്തിൽ അധികം പരിശോധനയിലേയ്ക്ക് കടക്കാതിരുന്നതുമാണ് കാരണം.
വൈകാതെ രക്ഷാപ്രവർത്തനം നടത്തി വൈദ്യസഹായം ലഭ്യമാക്കിയിരുന്നെങ്കിൽ ഒരുപക്ഷേ, ബിന്ദുവിന് ജീവൻ നഷ്ടപ്പെടില്ലായിരുന്നു. നിസാര പരിക്കുകളോടെ ചിലരെ രക്ഷപ്പെടുത്തിയതിനാൽ മറ്റാരുമില്ലെന്ന് ഉറപ്പിച്ചു. എന്നാൽ, അമ്മയെ കാണാനില്ലെന്നും ഫോൺ വിളിച്ചിട്ട് കിട്ടുന്നില്ലെന്നും മകൾ അറിയിച്ചു. ബിന്ദുവിന്റെ ഭർത്താവ് വിശ്രുതനും, സഹോദരിയുടെ മരുമകൻ എറണാകുളം സ്വദേശി ഗിരിനും ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ഇതോടെയാണ് ബിന്ദു കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയിട്ടുണ്ടാകാമെന്ന നിഗമനത്തിലേക്ക് പൊലീസും, രക്ഷാപ്രവർത്തകരും എത്തിയത്.
അപ്പോഴേയ്ക്കും ഒരു മണിക്കൂറിലേറെ പിന്നിട്ടിരുന്നു. 12.30ഓടെയാണ് അവശിഷ്ടങ്ങൾ മാറ്റാനുള്ള ഹിറ്റാച്ചി സ്ഥലത്തെത്തിച്ച് ഫയർഫോഴ്സും, പൊലീസും വിശദമായ തെരച്ചിൽ ആരംഭിച്ചത്. ഒരുമണിയോടെ ബിന്ദുവിനെ പുറത്തെടുത്ത് അത്യാഹിതവിഭാഗത്തിൽ പ്രവേശിപ്പിച്ച് അടിയന്തരചികിത്സ ലഭ്യമാക്കിയെങ്കിലും അല്പസമയത്തിനകം മരിച്ചു. ജീവൻ രക്ഷിക്കാൻ സാധിച്ചേക്കാമായിരുന്ന വിലപ്പെട്ട രണ്ടുമണിക്കൂറാണ് ജാഗ്രതക്കുറവ് മൂലം നഷ്ടമായത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |