റിയാദ്: സൗദി അറേബ്യയിലെ ഹഫർ അൽ ബാത്വിനിൽ മരിച്ച തമിഴ്‌നാട് സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കാരം നടത്തി. തമിഴ്‌നാട് നാമക്കൽ സ്വദേശി സുന്ദരം രാമസ്വാമിയാണ് (59) മരിച്ചത്. പഞ്ചർ ഒട്ടിക്കുന്നതിനിടെ വാഹനം ജാക്കിയിൽ നിന്ന് തെന്നിമാറി ഉണ്ടായ അപകടത്തിലാണ് സുന്ദരം രാമസ്വാമി മരിച്ചത്.
30 വർഷത്തോളമായി ഹഫർ അൽ ബാത്വിൻ സനാഇയ്യയിൽ പഞ്ചർ വർക്ക് ഷോപ്പ് നടത്തുകയായിരുന്നു ഇദ്ദേഹം. ടാങ്കർ ലോറിയുടെ പഞ്ചർ ഒട്ടിക്കുന്നതിനിടെ ജാക്കി തെന്നിമാറി വാഹനം ശരീരത്തിലേക്ക് കയറിയാണ് അപകടമുണ്ടായത്. ഗുരുതര പരിക്കേറ്റ സുന്ദരത്തെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. രണ്ടാഴ്‌ച നീണ്ടുനിന്ന പൊലീസ് അന്വേഷണത്തിനും ഫോറൻസിക് പരിശോധനയ്‌ക്കും ശേഷം ഇന്ത്യൻ എംബസിയുടെ സഹായത്തോടെ ഒഐസിസി പ്രസിഡന്റ് ബിബിൻ മറ്റത്ത് നിയമനടപടികൾ പൂർത്തിയാക്കി.
സുഹൃത്തുക്കളായ ഗോപാൽ, ചെല്ലപ്പൻ എന്നിവർ മൃതദേഹം ഏറ്റുവാങ്ങി ഇൻഡിഗോ വിമാനത്തിൽ ചെന്നൈയിൽ എത്തിക്കുകയായിരുന്നു. അവിടെ നിന്നും ബന്ധുക്കൾ മൃതദേഹം ഏറ്റുവാങ്ങി വീട്ടുവളപ്പിൽ സംസ്‌കരിച്ചു. മാതാവ് - പപ്പായി രാമസ്വാമി, ഭാര്യ - ഗോമതി സുന്ദരം, മക്കൾ - മാലതി, അരുൺ കുമാർ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |