കോഴിക്കോട്: കലകളെയും കലാകാരന്മാരെയും പ്രോത്സാഹിപ്പിക്കുന്നത് വഴി നാടിന്റെ സാംസ്‌കാരിക പുരോഗതിയാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ. പത്മശ്രീ മാണി മാധവ ചാക്യാർ കലാപഠന കേന്ദ്രം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കലാകാരന്മാർ നമ്മുടെ സംസ്‌കാരത്തിന്റെ വേരുകളാണ്. അവരെ ഓർമിക്കുകയും ആദരിക്കുകയും ചെയ്യേണ്ടത് നമ്മുടെ കടമയാണ്. കേരളത്തിലെ സാംസ്‌കാരിക പൈതൃകത്തിന് മാണി മാധവ ചാക്യാർ നൽകിയ സംഭാവനകൾക്ക് പകരം വെക്കാനാകില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. ചടങ്ങിൽ ടി.പി രാമകൃഷ്ണൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. എം.എൽ.എയുടെ പ്രാദേശിക വികസന നിധിയിൽനിന്ന് അനുവദിച്ച 75 ലക്ഷം രൂപ ചെലവിൽ ജന്മദേശമായ അരിക്കുളം പഞ്ചായത്തിലെ കാരയാട് തിരുവങ്ങായൂർ ശിവക്ഷേത്രത്തിന് സമീപമാണ് സാംസ്‌കാരിക പഠനകേന്ദ്രം നിർമിച്ചത്. മാണി മാധവ ചാക്യാരുടെ കുടുംബം സൗജന്യമായി നൽകിയ പത്തുസെന്റ് സ്ഥലത്താണ് കെട്ടിടം. സാംസ്‌കാരിക കേന്ദ്രത്തിലെ ഫർണിച്ചറുകൾക്കായി മൂന്ന് ലക്ഷം രൂപ പന്തലായനി ബ്ലോക്ക് പഞ്ചായത്ത് അനുവദിച്ചിട്ടുണ്ട്. അരിക്കുളം ഗ്രാമപഞ്ചായത്ത് അസി. എൻജിനീയർ അഖില ഉണ്ണികൃഷ്ണൻ റിപ്പോർട്ട് അവതരിപ്പിച്ചു. സി.പി അബൂബക്കർ, പത്മാവതി ഇലോടമ്മ, മാണി നീലകണ്ഠൻ ചാക്യാർ, പൊതിയിൽ നാരായണ ചാക്യാർ, പി കെ ഹരീഷ് നമ്പ്യാർ, മാണി മാധവാനന്ദ് ചാക്യാർ എന്നിവർ വിശിഷ്ടാതിഥികളായി. പി ബാബുരാജ്, എ.എം സുഗതൻ, കെ.പി രജനി, എം.പി ശിവാനന്ദൻ, കെ.അഭിനീഷ്, ടി.എം രജില, എം.പ്രകാശൻ, എൻ.എം ബിനിത, എൻ.വി നജീഷ് കുമാർ, എ.കെ ശാന്ത, എം.കെ നിഷ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |