കാസർകോട് : മംഗളൂരു-കണ്ണൂർ പാസഞ്ചറിലേയും (56718),ചെറുവത്തൂർ മംഗളൂരു പാസഞ്ചറിലേയും റാഗിംഗ് തടയുന്നതിന് സംയുക്ത സ്പെഷ്യൽ സ്ക്വാഡിനെ നിയോഗിച്ച് ജില്ലാ പൊലീസ് ചീഫ്. ഇതിന് പുറമെ ജില്ലയിലെ സ്കൂളുകളിൽ അടിക്കടിയുണ്ടാകുന്ന വിദ്യാർത്ഥി സംഘർഷം നിയന്ത്രിക്കുന്നതിനും സംയുക്ത സ്പെഷ്യൽ സ്ക്വാഡിന്റെ ഇടപെടലുണ്ടാകും. ജില്ല പൊലീസ് ചീഫ് ബി.വി.വിജയ ഭരത് റെഡ്‌ഡി വിളിച്ചുചേർത്ത ആർ.പി.എഫ്,കേരള റെയിൽവേ പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനം.
കാലങ്ങളായി മംഗളൂരു കണ്ണൂർ പാസഞ്ചറിൽ നടക്കുന്ന ക്രൂരമായ റാഗിംഗ് ഇക്കുറിയും തലവേദനയായതോടെയാണ് പൊലീസ് ചീഫിന്റെ ഇടപെടൽ. കഴിഞ്ഞ ദിവസം മഞ്ചേശ്വരം ഗവ.കോളേജിലെ അദ്ധ്യാപകനായ കാഞ്ഞങ്ങാട് സ്വദേശിയെ ട്രെയിനിൽ വച്ച് ഒരു സംഘം വിദ്യാർത്ഥികൾ മർദ്ദിച്ച് പരിക്കേൽപ്പിച്ചതോടെയാണ് വിഷയം വീണ്ടും പൊലീസിന്റെ ശ്രദ്ധയിലെത്തിയത്. മംഗളൂരുവിലെ വിവിധ വിദ്യാലയങ്ങളിൽ പഠിക്കുന്ന ജൂനിയർ വിദ്യാർത്ഥികളാണ് ട്രെയിനുകളിൽ ക്രൂരമായ റാഗിംഗിന് വിധേയമാകുന്നത്. കോളേജിൽ വച്ച് റാഗിംഗ് നടത്തിയാൽ കർശന നടപടിയുണ്ടാകുമെന്നതിനാലാണ് സംഘം ട്രെയിനുകൾ ഇതിനായി തിരഞ്ഞെടുക്കുന്നത്.രക്ഷിതാക്കളുടേയും ട്രെയിൻ യാത്രക്കാരുടേയും പരാതികൾ വർദ്ധിച്ചതോടെയാണ് ജില്ലാ പൊലീസ് കാര്യാലയത്തിൽ യോഗം വിളിച്ചുചേർത്തത്. ജില്ലാ അഡിഷണൽ എസ്.പി സി.എം.ദേവദാസൻ, ജില്ലാ നാർക്കോട്ടിക് സെൽ ഡിവൈ.എസ്.പി എ.അനിൽ കുമാർ, ആർ.പി.എഫ് ഇൻസ്‌പെക്ടർ, കേരള റെയിൽവേ പൊലീസ് സ്റ്റേഷൻ എസ് എച്ച് ഒ എന്നിവർ പങ്കെടുത്ത യോഗത്തിലാണ് സ്പെഷ്യൽ സ്‌ക്വാഡിന് രൂപം നൽകിയത്.
ട്രെയിനുകളിൽ മഫ്തി പൊലീസ്
റാഗിംഗ് നടക്കുന്ന ട്രെയിനുകളിൽ ഇനി മുതൽ മഫ്തിയിൽ പൊലീസുകാരുണ്ടാകും. റാഗിംഗ് പിടികൂടിയാൽ വിട്ടുവീഴ്ച ഇല്ലാത്ത നിയമനടപടി സ്വീകരിക്കുമെന്നും ജില്ല പൊലീസ് ചീഫ് മുന്നറിയിപ്പ് നൽകി. കുറ്റകൃത്യം തെളിഞ്ഞാൽ രണ്ടുവർഷം വരെ തടവും 10,000 രൂപ വരെ പിഴയും ലഭിക്കും. റാഗിംഗ് നടന്നത് മറച്ചുവെക്കാൻ ശ്രമിക്കുന്ന സ്ഥാപനങ്ങളും നടപടി നേരിടേണ്ടിവരും.
ആന്റി റാഗിംഗ് ഹെല്പ് ലൈൻ നമ്പർ 1800-180-5522 (24x7 Toll Free)
ഇമെയിൽ- helpline@antiragging.in.
വെബ്സൈറ്റ്-www.antiragging.in)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |