കൊച്ചി: അടിച്ചുഫിറ്റായി കാൽ നിലത്തുറയ്ക്കാതെ കാറോടിച്ച യുവാവ് ഇടിച്ചുതെറിപ്പിച്ചത് 13 വാഹനങ്ങളെ. ഇന്നലെ രാത്രി കൊച്ചി കുണ്ടന്നൂരിലായിരുന്നു കൊല്ലം അഞ്ചൽ സ്വദേശിയായ മഹേഷ് എന്ന യുവാവിന്റെ അപകട ഡ്രൈവിംഗ്. മഹേഷിനൊപ്പം സഹോദരിയും പെൺസുഹൃത്തും കാറിലുണ്ടായിരുന്നു. അപകടം ഉണ്ടായതിനെത്തുടർന്ന് നാട്ടുകാർ പിടികൂടി കാറിന് പുറത്തിറക്കുമ്പോൾ ലഹരി തലയ്ക്കുപിടിച്ചിരുന്ന മഹേഷിന് കാലുകൾ നിറത്തുറപ്പിക്കാൻ കഴിഞ്ഞിരുന്നില്ല. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. പതിമൂന്ന് വാഹനങ്ങളെ ഇടിച്ചുതെറിപ്പിച്ചെങ്കിലും ആർക്കും ജീവഹാനിയുണ്ടാവുകയോ പരിക്കേൽക്കുകയോ ചെയ്തില്ല.
എറണാകുളത്തുനിന്ന് ആലപ്പുഴയിലേക്ക് വരികയായിരുന്നു മഹേഷ്. കുണ്ടന്നൂർ ഭാഗത്ത് നിരവധി തട്ടുകടകളുണ്ട്. ഇതിലൊരു കടയിലേക്ക് കാർ ഇടിച്ചുകയറുകയും ചെയ്തു. ഭക്ഷണം കഴിക്കാൻ എത്തിയവരുടെ വാഹനങ്ങൾ ഇടിച്ചുതെറിപ്പിച്ചുകൊണ്ടാണ് കാർ തട്ടുകടയിലേക്ക് പാഞ്ഞത്. ഒട്ടുമിക്ക വാഹനങ്ങൾക്കും കാര്യമായ കേടുണ്ട്.
താൻ കാർ ഓടിക്കുന്നതിനിടെ പെൺസുഹൃത്തുമായി തർക്കമുണ്ടാവുകയും ഇതിന്റെ ദേഷ്യത്തിൽ അവർ സ്റ്റിയറിംഗ് പിടിച്ചുതിരിച്ചപ്പോൾ നിയന്ത്രണം തെറ്റി അപകടമുണ്ടാക്കുകയായിരുന്നു എന്നാണ് മഹേഷ് പയുന്നതെന്ന് നാട്ടുകാർ അറിയിച്ചു. എന്നാൽ ഇക്കാര്യം പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. സ്ഥലത്തെത്തിയ പൊലീസ് മഹേഷിനെതിരെ കേസെടുത്തു. സ്റ്റേഷനിലെത്തിച്ച ഇയാളെ പിന്നീട് ജാമ്യത്തിൽ വിട്ടു.
അടുത്തിടെ കോട്ടയം സിഎംഎസ് കോളേജിലെ വിദ്യാർത്ഥി പള്ളിക്കത്തോട് സ്വദേശിയുമായ ജൂബിന്‍ ജേക്കബ് മദ്യലഹരിയിൽ ഓടിച്ച കാർ നിരവധി വാഹനങ്ങളെ ഇടിച്ചുതെറിപ്പിച്ചിരുന്നു. സിഎംഎസ് കോളേജിന് സമീപത്തുനിന്ന് തുടങ്ങിയ അപകട പരമ്പര കുടമാളൂർ കോട്ടക്കുന്നുവരെ തുടർന്നു. ഒടുവിൽ നാട്ടുകാരാണ് ജൂബിനെ പിടികൂടിയത്. ഇയാൾക്ക് പരിക്കേറ്റിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |