ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ബിഹാറിലെ വോട്ടർ പട്ടിക പരിഷ്കരണത്തിൽ തിരിച്ചറിയൽ രേഖയായി ആധാർ കാർഡ് പരിഗണിക്കണമെന്ന് സുപ്രീംകോടതി നിർദ്ദേശം. 12ാമത്തെ രേഖയായി ആധാർ സ്വീകരിക്കണമെന്ന് സുപ്രീംകോടതി തിരഞ്ഞെടുപ്പ് കമ്മിഷന് നിർദ്ദേശം നൽകി.
നിലവിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ നിർദേശിക്കുന്ന 11 രേഖകളാണ് തിരിച്ചറിയൽ രേഖയായി സമർപ്പിക്കാനാവുക. ഇതിൽ ആധാർ ഉൾപ്പെട്ടിരുന്നില്ല. തുടർന്നാണ് സുപ്രീം കോടതിയുടെ നിർദേശം. ആധാർ പൗരത്വത്തിനുള്ള തെളിവല്ലെന്നും ഒരു വോട്ടർ സമർപ്പിക്കുന്ന ആധാർ കാർഡിന്റെ ആധികാരിത തിരഞ്ഞെടുപ്പ് കമ്മിഷന് ഉറപ്പാക്കാൻ കഴിയണമെന്നും ജസ്റ്റിസ് സൂര്യകാന്ത്, ജോയ്‌മല്യ ബാഗ്ചി എന്നിവർ ഉൾപ്പെട്ട ബെഞ്ച് വ്യക്തമാക്കി.
അനധികൃത കുടിയേറ്റക്കാരെ തിരഞ്ഞെടുപ്പ് പട്ടികയിൽ ഉൾപ്പെടുത്താൻ ആരും ആഗ്രഹിക്കുന്നില്ലെന്നും ബെഞ്ച് നിരീക്ഷിച്ചു. രാജ്യത്തെ പൗരന്മാർക്ക് തങ്ങളുടെ പേര് വോട്ടർ പട്ടികയിൽ ഉണ്ടെന്ന് ഉറപ്പ് വരുത്താൻ അവകാശം ഉണ്ട്. എന്നാൽ വ്യാജമായി പൗരത്വം അവകാശപ്പെടുന്നവർക്ക് വോട്ടർ പട്ടികയിൽ തുടരാൻ അവകാശം ഇല്ലെന്നും സുപ്രീംകോടതിവ്യക്തമാക്കി. 2016ലെ ആധാർ നിയമത്തിലേയും ജനപ്രാതിനിധ്യ നിയമത്തിലേയും വ്യവസ്ഥകൾ പരാമർശിച്ച ബെഞ്ച്, പൗരത്വത്തിന്റെ തെളിവല്ല, മറിച്ച് തിരിച്ചറിയൽ രേഖയായി കണക്കാക്കാമെന്നും ബെഞ്ച് പറഞ്ഞു. കരട് വോട്ടർ പട്ടികയിൽ 7.24 കോടി വോട്ടർമാരിൽ 99.6 ശതമാനം പേരും രേഖകൾ സമർപ്പിച്ചിട്ടുണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ കോടതിയിൽ ആവർത്തിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |