ചെന്നെെ: ടിവികെ റാലിക്കിടെ നടന്ന ദുരന്തത്തിൽ പ്രതികരിച്ച് ടിവികെ നേതാവും നടനുമായ വിജയ്. ഹൃദയം തകർന്നിരിക്കുകയാണെന്നും വാക്കുകളാൽ പറഞ്ഞറിയിക്കാനാകാത്ത വേദനയുണ്ടെന്നുമാണ് നടൻ പ്രതികരിച്ചത്. ടിവികെയുടെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജിലായിരുന്നു പ്രതികരണം.
'എന്റെ ഹൃദയം തകർന്നിരിക്കുന്നു. ഹൃദയം നുറുങ്ങുന്ന വേദനയിലാണ് ഇത് എഴുതുന്നത്. കരൂർ ദുരന്തത്തിൽ ജീവൻ നഷ്ടമായ എന്റെ പ്രിയപ്പെട്ട സഹോദരീ സഹോദരന്മാരുടെ കുടുംബങ്ങൾക്ക് അനുശോചനം അറിയിക്കുന്നു. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവർ വേഗം സുഖം പ്രാപിക്കട്ടെയെന്ന് ഞാൻ പ്രാർത്ഥിക്കുന്നു'- വിജയ് കുറിച്ചു.
இதயம் நொறுங்கிப் போய் இருக்கிறேன்; தாங்க முடியாத, வார்த்தைகளால் சொல்ல முடியாத வேதனையிலும் துயரத்திலும் உழன்று கொண்டிருக்கிறேன்.
— TVK Vijay (@TVKVijayHQ) September 27, 2025
கரூரில் உயிரிழந்த எனதருமை சகோதர சகோதரிகளின் குடும்பங்களுக்கு என் ஆழ்ந்த அனுதாபங்களையும், இரங்கலையும் தெரிவித்துக்கொள்கிறேன். மருத்துவமனையில் சிகிச்சை…
അതേസമയം, വിജയ്യുടെ റാലിയിൽ തിക്കിലും തിരക്കിലുംപെട്ട് മരിച്ചവരുടെ എണ്ണം 38 ആയി. ഇതിൽ ഏഴ് കുട്ടികളും 13 സ്ത്രീകളും ഉൾപ്പെടുന്നുവെന്നാണ് വിവരം. കുഴഞ്ഞുവീണ കുട്ടികളക്കം 67 പേർ ചികിത്സയിലുണ്ട്. ഇതിൽ 12 പേരുടെ നില ഗുരുതരമാണെന്ന് തമിഴ്‌നാട് ആരോഗ്യമന്ത്രി എം സുബ്രഹ്മണ്യൻ അറിയിച്ചു. നടന്നത് വലിയ ദുഖകരമായ സംഭവമാണെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്രാലിൻ പറഞ്ഞു.
മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ ധനസഹായം തമിഴ്‌നാട് സർക്കാർ പ്രഖ്യാപിച്ചു. പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവർക്ക് ഒരു ലക്ഷം രൂപ ധനസഹായം നൽകും. പരിക്കേറ്റവരിൽ ഒമ്പത് പൊലീസുകാരുമുണ്ട്. സ്റ്റാലിൻ ഉടൻ ചെന്നെെയിൽ നിന്ന് കരൂരിലേക്ക് പുറപ്പെടും. സംഭവത്തിൽ തമിഴ്നാട് സർക്കാർ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. റിട്ട. ജഡ്ജി അരുണ ജഗദീശൻ അദ്ധ്യക്ഷയായ കമ്മിഷൻ ദുരന്തത്തെക്കുറിച്ച് അന്വേഷിക്കും. ഇതിനിടെ തിരുച്ചിറപ്പള്ളി വിമാനത്താവളത്തിൽ നിന്നും സ്വകാര്യ വിമാനത്തിൽ വിജയ് ചെന്നെെയിലേക്ക് പുറപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |