പാലക്കാട്: ക്രൂരമർദനത്തിനിരയായി വെന്റിലേറ്ററിൽ കഴിയുന്ന ഡിവൈഎഫ്‌ഐ പ്രവർത്തകൻ വിനേഷ് രക്ഷപ്പെട്ടാലും കോമയിലാകാൻ സാദ്ധ്യതയെന്ന് ഡോക്‌ടർ ബിജു ജോസ്. വിനേഷിന്റെ തലച്ചോറിൽ തീവ്രമായ രക്തസ്രാവം ഉണ്ടായിരുന്നുവെന്നും യുവാവ് അതീവ ഗുരുതരാവസ്ഥയിലാണെന്നും ഡോക്‌ടർ പറഞ്ഞു. ഇപ്പോഴും വിനേഷ് അബോധാവസ്ഥയിലാണ്.
'അടുത്ത 48 മണിക്കൂർ നിർണായകമാണ്. വിനേഷിനെ കൂർത്ത ആയുധംകൊണ്ട് അടിയേറ്റതുപോലെയില്ല. എന്നാൽ, നിലത്ത് വീണുണ്ടായ പരിക്കുമല്ല. ഇടത്തെ കണ്ണിന് ചുറ്റും കറുപ്പ് പടർന്നിട്ടുണ്ട്. ശരീരത്തിൽ ചിലയിടങ്ങളിൽ ചതവുണ്ട്. ശരീരത്തിൽ പുറമേ വലിയ പരിക്കില്ല. ആന്തരിക ക്ഷതമാണ് പ്രധാനമായും ഉള്ളത്' - ഡോക്‌ടർ പറഞ്ഞു.
ആക്രമണത്തിന് പിന്നിൽ വ്യക്തിവിരോധമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. രാഷ്‌ട്രീയ കാരണങ്ങളുണ്ടോ എന്ന് പരിശോധിക്കുന്നുവെന്നും പൊലീസ് വ്യക്തമാക്കി. പ്രതികളുടെ ചോദ്യം ചെയ്യൽ തുടരുകയാണ്. ബാറിൽ ഉണ്ടായിരുന്ന വിനേഷിനെ അവിടെ നിന്ന് വിളിച്ചിറക്കിയാണ് പ്രതികൾ ആക്രമിച്ചത്. വിനേഷ് ബാറിലുണ്ടെന്ന് നേരത്തേ തന്നെ മനസിലാക്കിയാണ് പ്രതികൾ ആക്രമണത്തിന് പദ്ധതിയിട്ടതെന്നും പൊലീസ് കണ്ടെത്തി. ആക്രമിച്ചത് കൊലപ്പെടുത്താനുള്ള ഉദ്ദേശ്യത്തോടെയല്ലെന്നാണ് പ്രതികളുടെ മൊഴി. വിനേഷ് ഫേസ്‌ബുക്കിൽ നടത്തിയ പ്രസ്‌താവനകളും പോസ്റ്റുകളുമാണ് പ്രകോപനമെന്നും ഭീഷണിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ആക്രമിച്ചതെന്നും പ്രതികൾ മൊഴി നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |