കോട്ടയം : ഓണം കഴിഞ്ഞിട്ടും വിപണിയിൽ തേങ്ങയ്ക്ക് തീ വില. നിലവിൽ 82 - 90 രൂപയാണ് കിലോ വില. കേരളത്തിൽ തെങ്ങുകൾക്ക് വ്യാപകമായി രോഗം ബാധിച്ചതോടെ ഏറെക്കാലമായി തേങ്ങയുടെ ഉത്പാദനം താഴേക്കാണ്.
തേങ്ങയ്ക്കായി പ്രധാനമായും തമിഴ്നാട്ടിനെയായിരുന്നു ആശ്രയിച്ചിരുന്നത്. ഇവിടെ നിന്നുള്ള തേങ്ങയുടെ വരവ് കുറഞ്ഞതാണ് വില ഉയരാൻ കാരണം. തേങ്ങയുടെ വിലവർദ്ധനവ് വെളിച്ചെണ്ണയിലും പ്രതിഫലിച്ച് തുടങ്ങി. 390 - 440 രൂപ. വില വരുദിവസങ്ങളിൽ ഉയരുമെന്ന സൂചനയാണ് വ്യാപാരികൾ നൽകുന്നത്. ഓണക്കാലത്ത് കൈവിട്ടു പോകുമെന്നു കരുതിയ വില സർക്കാർ ഇടപടെലിൽ പിടിച്ചുനിറുത്താനായിരുന്നു. സപ്ലൈകോ വഴി കുറഞ്ഞ വിലയ്ക്ക് വെളിച്ചെണ്ണ നൽകുന്നതാണ് ഏക ആശ്വാസം. 319 രൂപ നിരക്കിൽ സബ്സിഡി - അരക്കിലോ, നോൺ - സബ് സിഡി- അരക്കിലോ എന്നിങ്ങനെ ഉൾപ്പെടുത്തി ഒരു കിലോ വെളിച്ചെണ്ണ ലഭിക്കും. കാർഡില്ലാതെ വാങ്ങിയാൽ കിലോയ്ക്ക് 359 രൂപയാണ്. വിപണിയിൽ ഏറ്റവും വിലക്കുറവ് സപ്ലൈകോയിലാണ്.
വരവ് നാളികേരം അത്ര പോരാ
തമിഴ്‌നാടൻ തേങ്ങയാണ് വ്യാപകമായി വിപണിയിലുള്ളത്. തൂക്കം കൂടുതലാണെങ്കിലും കാമ്പും രുചിയും കുറവാണ്. വേഗം കേടാകുമെന്നതിനാൽ കൂടുതൽ വാങ്ങാനും കഴിയാത്ത സാഹചര്യമാണെന്ന് വീട്ടമ്മമ്മാർ പറയുന്നു. തെങ്ങ് കയറ്റുകൂലി വർദ്ധനവുൾപ്പെടെയുള്ള കാര്യങ്ങൾ കാരണം ഉള്ളതേങ്ങയിടുന്നതിന് പോലും പലരും തയ്യാറാകുന്നില്ല. കൊപ്ര ക്ഷാമമാണ് വെളിച്ചെണ്ണ വില ഉയരാൻ കാരണം. കരിക്കിന് ഡിമാൻഡ് കൂടിയതും തേങ്ങാപ്പാൽ, തേങ്ങാപ്പൊടി,മറ്റു സൗന്ദര്യ വർദ്ധിത ഉത്പ്പന്നങ്ങളിലേക്ക് തിരിഞ്ഞതും വില ഉയരാൻ ഇടയാക്കി.
മണ്ഡല - മകരവിളക്ക് സീസൺ അടുത്തു
തേങ്ങാവില പിടിച്ച് നിറുത്താൻ വിപണി ഇടപെടൽ ആവശ്യം
കേരള - തമിഴ്നാട് സർക്കാരുകൾ തമ്മിൽ ചർച്ച നടത്തണം
മണ്ഡല - മകരവിളക്ക് സീസണിന് ഇനി ആഴ്ചകളേയുള്ളൂ
തേങ്ങയ്‌ക്ക് ഡിമാൻഡേറുന്നത് ഈ കാലയളവിലാണ്
ഈ രീതി തുടർന്നാൽ വില 100 കടക്കുമോയെന്നത് ആശങ്ക
നേട്ടം കർഷകർക്കല്ല, കച്ചവടക്കാർക്ക്
തേങ്ങയുടെ ചില്ലറവില 82 ആയി ഉയർന്നെങ്കിലും സാധാരണ കർഷകർക്ക് മൊത്തക്കച്ചവടക്കാർ 55 രൂപയിൽ താഴയേ നൽകുന്നുള്ളൂ. ജില്ലയിൽ ഏറ്റവും അധികം നാളികേരം ഉത്പാദിപ്പിക്കുന്നത് വൈക്കം, തലയാഴം, കുമരകം, വെച്ചൂർ തുടങ്ങിയ മേഖലകളിലാണ്. ഉത്പാദനം, വിപണനം, സംഭരണം തുടങ്ങിയവയാണ് കർഷകർ നേരിടുന്ന വെല്ലുവിളികൾ.
''ആവശ്യത്തിന് നാളികേരം കിട്ടാത്തത് വില ഉയരാൻ ഇടയാക്കും. നല്ല ഉത്പാദനവും രോഗപ്രതിരോധശേഷിയും ഉണ്ടെങ്കിലും നാടൻ തെങ്ങുകൾക്ക് കായ്ഫലം ഉണ്ടാകാൻ കാലത്താമസം എടുക്കും.
രവീന്ദ്രൻ, കർഷകൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |