കൊല്ലം: സി.ഐയെ വെടിവച്ചു കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതിനും ഓണനാളിൽ അക്രമ പരമ്പര സൃഷ്‌ടിച്ചതിനും അറസ്‌റ്റിലായ കുപ്രസിദ്ധ ഗുണ്ട മംഗൽ പാണ്ഡയെന്ന എബിൻ പെരേരയെ കാപ്പ നിയമ പ്രകാരം ആറുമാസം തടവിൽ പാർപ്പിക്കാനോ ഒരു വർഷത്തേക്ക് കൊല്ലം ജില്ലയ്‌ക്ക് പുറത്തേക്കേ് നാട് കടത്താനോ ആലോചന.
ഓണനാളിൽ സി.പി.എം പ്രാദേശിക നേതാവായ മുൻ അബ്‌കാരിയുടെ വീടിന് മുന്നിൽ ഉച്ചഭാഷിണി ഉപയോഗിച്ചുള്ള ഭീഷണിപ്പെടുത്തൽ, ഒരു യുവാവിനെ വഴിയിൽ തടഞ്ഞുനിറുത്തി മർദ്ദിച്ച് പണം അപഹരിക്കൽ, കായികതാരത്തെ ബാറിൽ കുത്തിപ്പരിക്കേൽപ്പിക്കൽ എന്നീ കേസുകളാണ് പൊലീസ് എടുത്തത്. ഈ കേസുകളുടെ പേരിൽ ലുക്ക് ഔട്ട് നോട്ടീസ് പ്രസിദ്ധീകരിച്ച ഇരവിപുരം സി.ഐയെ ഫോണിൽ വിളിച്ച് കൊല്ലുമെന്ന് ഭീഷണി മുഴക്കിയതായിരുന്നു ഈ സീസണിലെ അവസാനത്തെ കേസ്.
ഈ കേസുകൾക്ക് പുറമെ 15 ഓളം കേസുകൾ മംഗൽ പാണ്ഡേയ്‌ക്കെതിരെയുണ്ട്. ഈ കേസുകളുടെ പൂർണ വിവരം ശേഖരിച്ചാണ് കാപ്പ ചുമത്താൻ പൊലീസ് ശ്രമിക്കുന്നത്. ചില കേസുകളിൽ സാക്ഷിയെ സ്വാധീനിച്ചും ഭീഷണിപ്പെടുത്തിയും കേസ് അട്ടിമറിച്ചതായും വിവരമുണ്ട്. ആറുമാസം മുമ്പ് കാപ്പായ്‌ക്ക് ശുപാർശ ചെയ്‌തെങ്കിലും കേസുകളുടെ കാലയളവിലെ സാങ്കേതികത്വത്തിന്റെ പഴുത് ഉപയോഗിച്ച് ജില്ലാതല കാപ്പ ഉപദേശക സമിതിയിൽ നിന്ന് ഇളവ് വാങ്ങി രക്ഷപ്പെടുകയായിരുന്നു. എന്നാൽ, ഇക്കുറി പഴുതടച്ചാണ് പൊലീസ് നീങ്ങുന്നത്. ഇതിനിടെ ഓണനാളിലെ അക്രമ സംഭവങ്ങൾക്ക് പോകാൻ മംഗൽ പാണ്ഡെയും കൂട്ടാളികളും ഉപയോഗിച്ച ആഡംബര ജീപ്പ് കണ്ണനല്ലൂരിൽ പൊലീസ് കണ്ടെടുത്തു.
എന്നാൽ വാഹനത്തിന്റെ ഉടമയ്‌ക്ക് സംഭവത്തിൽ പങ്കുണ്ടോയെന്നതിന് ഇനിയും തെളിവില്ല. പൊലീസ് ഉടമയെ ബന്ധപ്പെട്ടപ്പോൾ സ്ഥലത്ത് ഇല്ലെന്ന മറുപടിയാണ് ലഭിച്ചത്. ഉടമ നാളെ ചോദ്യം ചെയ്യലിന് പൊലീസ് സ്‌റ്റേഷനിൽ എത്തുമെന്ന് അറിയിച്ചതായി ഇരവിപുരം സി.ഐ പി അജിത് കുമാർ പറഞ്ഞു.
സ്ഥിരം തീറ്റ ബിരിയാണിയും ബീഫും
കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്ത മംഗൽ പാണ്ഡെയും കൂട്ടുപ്രതി നിയാസും പൊലീസ് കസ്റ്റഡിയിൽ ഇഷ്ടഭക്ഷണത്തിനായി നിരാഹാരം കിടന്നതും പൊലീസിന് തലവേദന സൃഷ്ടിച്ചിരുന്നു. പുറത്തുള്ള സമയങ്ങളിൽ സ്ഥിരം കടകളിൽ നിന്ന് ബിരിയാണിയും ബീഫും പൊറോട്ടയും മറ്റുമാണ് ഇവർ കഴിച്ചിരുന്നത്. തട്ടുകടകളിലും മറ്റും പണം നൽകാതെയായിരുന്നു തീറ്റ.
ബിരിയാണിക്കും ബീഫിനും വേണ്ടിയാണ് പൊലീസ് സ്റ്റേഷനിൽ ഭക്ഷണം ഉപേക്ഷിച്ച് നിരാഹാരം കിടന്നത്. അഞ്ച് ദിവസം കസ്റ്റഡിയിൽ കിട്ടിയ ഗുണ്ടകൾക്ക് സാധാരണ പ്രതികൾക്ക് നൽകാറുള്ള ആഹാരം പൊലീസ് ഏർപ്പാടാക്കിയെങ്കിലും കഴിച്ചില്ല. ബിരിയാണി, പൊറോട്ട, ബീഫ് തുടങ്ങിയ വിഭവങ്ങളാണ് പ്രതികൾ ആവശ്യപ്പെട്ടത്. പൊലീസിന്റെ പോക്കറ്റിൽ നിന്ന് പണം മുടക്കേണ്ടതില്ലെന്നും തങ്ങളുടെ സുഹൃത്തുക്കളും ബന്ധുക്കളും ഭക്ഷണം എത്തിക്കുമെന്നുമായിരുന്നു ഇവർ പറഞ്ഞത്. സുരക്ഷാ കാരണങ്ങളാൽ പുറത്ത് നിന്നുള്ള ഭക്ഷണം അനുവദിക്കില്ലെന്ന് പൊലീസ് ഉറച്ച നിലപാട് സ്വീകരിച്ചതോടെയാണ് ഒടുവിൽ സാദാഭക്ഷണം കഴിച്ചുതുടങ്ങിയത്. പ്രതികളെ തെളിവെടുപ്പിനായി പള്ളിമുക്ക് ജംഗ്ഷനിൽ കൊണ്ടുവന്നിരുന്നു. ഇവരുടെ വീടുകളിൽ എത്തിച്ചും തെളിവെടുപ്പ് നടത്തി. ഒക്‌ടോബർ അഞ്ചിന് ഇവരെ തിരിച്ചു കോടതിയിൽ ഹാജരാക്കും.
ഗുണ്ടാപ്പിരിവും ഗുണ്ടായിസവും
നഗരത്തിലെ കടകളിൽ സ്ഥിരമായി ഇരുവരും ഗുണ്ടാപ്പിരിവ് നടത്തിയിരുന്നു. നൽകാതിരുന്നാൽ ഭീഷണിയുടെ സ്വരത്തിലാകും പെരുമാറുക. ചിലപ്പോൾ ദേഹോപദ്രവവും ഏൽപ്പിക്കും. ഇതിൽ ഭയന്ന് കച്ചവടക്കാർ ചോദിക്കുന്നത് നൽകുന്നതാണ് പതിവ്. ഒളിവ് കാലത്ത് കഴിയാനുള്ള പണവും ഇത്തരത്തിലാണ് സംഘടിപ്പിച്ചത്. വ്യാപാരികളുടെ വാട്ട്സ് ആപ്പ് നമ്പരുകളിലേക്ക് കാശ് അയക്കണമെന്ന സന്ദേശമയച്ചാണ് ഒളിവ് കാലം കഴിച്ചുകൂട്ടിയത്. ഗുണ്ടാപ്പിരിവിനെ കുറിച്ച് തെളിവെടുപ്പിന് നഗരത്തിലെ ഒരു പ്രമുഖ മെൻസ് വെയർ ഷോപ്പിൽ എത്തിയപ്പോഴാണ് ഇക്കാര്യങ്ങൾ വ്യക്തമായത്. ഗുണ്ടകൾ തുണിത്തരങ്ങൾ വാങ്ങിയ ഇനത്തിൽ കൊടുക്കാനുള്ളത് 39,000 രൂപയായിരുന്നു. മംഗൽ പാണ്ഡെ 14,000 രൂപയും നിയാസ് 25,000 രൂപയും. ഇത്രയും തുകയുടെ തുണിത്തരങ്ങൾ എന്തിന് കടം നൽകിയതെന്ന ചോദ്യത്തിന്, ബലമായി കൊണ്ടുപോകുമെന്നായിരുന്നു കടയുടമയുടെ മറുപടി. ബ്രാന്റഡ് കമ്പനികളുടെ ഇഷ്ട വസ്ത്രങ്ങൾ തെരഞ്ഞെടുത്ത് പാകമാണോയെന്ന് നോക്കിയ ശേഷം ട്രയൽ റൂമിൽ പഴയ വസ്ത്രം ഉപേക്ഷിക്കുന്നതാണ് ഇവരുടെ രീതി. അന്വേഷണത്തിന് സായുധ പൊലീസ് രംഗത്ത് എത്തിയതോടെയാണ് വെടിവയ്ക്കുമെന്ന് ഭയന്ന് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയത്. സായുധ പൊലീസിന്റെ കനത്ത കാവലിലാണ് പ്രതികളെ ഇരവിപുരം പൊലീസ് സ്റ്റേഷനിൽ പാർപ്പിച്ചിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |