
കോട്ടയം : നിത്യോപയോഗ സാധനങ്ങൾക്ക് പിന്നാലെ കുതിച്ചുയരുന്ന പച്ചക്കറി വിലയിൽ എന്ത് ചെയ്യണമെന്നറിയാതെ പകച്ച് നിൽക്കുകയാണ് സാധാരണക്കാർ. ഭൂരിഭാഗം ഇനങ്ങൾക്കും 10 - 15 രൂപയാണ് വർദ്ധിച്ചത്. മിക്കതിനും വില 50 ന് മുകളിലാണ്. മണ്ഡലകാലമായതിനാൽ പച്ചക്കറിയ്ക്ക് ഡിമാൻഡേറെയാണ്. ഇതാണ് വില വർദ്ധനയ്ക്കിടയാക്കിയതെന്നാണ് പറയുന്നത്. നിലവിൽ തമിഴ്‌നാട്, കർണാടക, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ നിന്നാണ് ജില്ലയിലേക്ക് പച്ചക്കറികൾ എത്തുന്നത്. മൊത്തമായി അന്യസംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടി വന്നതോടെ അവർ നിശ്ചയിക്കുന്ന വിലയ്ക്ക് വാങ്ങേണ്ട അവസ്ഥയാണെന്ന് മൊത്തവ്യാപാരികൾ പറയുന്നു. ഇതിൽക്കൂട്ടി ഉപഭോക്താക്കൾക്ക് കൊടുത്താലേ പിടിച്ചുനിൽക്കാനാകൂവെന്നാണ് ഇവരുടെ വാദം. തുടർച്ചയായ മഴയിൽ പ്രാദേശിക കർഷകരുടെ പച്ചക്കറി കൃഷി നശിച്ചതും തിരിച്ചടിയായി. നിരവധി കർഷക സംഘടനകൾ പ്രവർത്തിക്കുന്നുണ്ടെങ്കിലും കർഷകരുടെ ഉത്പന്നങ്ങൾ സംഭരിക്കുന്നതിനും ന്യായവിലയ്ക്ക് എടുത്ത് വിറ്റഴിക്കുന്നതിനും സാധിക്കുന്നില്ല. ചെറുകിട കർഷകർക്കായി വിപണിസംവിധാനം ഒരുക്കണമെന്നാവശ്യം.
80 കടന്ന് തേങ്ങ
ഒരാഴ്ച കൊണ്ടാണ് ഇത്രയും വില വർദ്ധനയുണ്ടായത്. വരും ദിവസങ്ങളിലും വില കൂടാനാണ് സാദ്ധ്യതയെന്ന് കച്ചവടക്കാർ പറയുന്നു. മുളക് , വെളുത്തുള്ളി, ഇഞ്ചി, മുരിങ്ങയ്ക്ക എന്നിവയ്ക്ക് നൂറ് രൂപയ്ക്ക് മുകളിലാണ് വില. വെണ്ട, മുളക്, പടവലം, ബീറ്റ്‌റൂട്ട്, ഉരുളക്കിഴങ്ങ്, ക്യാബേജ് തുടങ്ങിയവയുടെ വിലയും വർദ്ധിച്ചു. തേങ്ങയ്‌ക്ക് കിലോയ്ക്ക് 80 രൂപയാണ് വില. ശബരിമല സീസണായതിനാൽ വരവ് തേങ്ങ കൂടുതലായി എത്തിത്തുടങ്ങി. വെളിച്ചെണ്ണ വിലയും ഉയരുകയാണ്.
നഷ്ടക്കച്ചവടമെന്ന് ഹോട്ടലുടമകൾ
മണ്ഡലകാലമായതിനാൽ വെജിറ്റേറിയൻ ഹോട്ടലുകളിലും തിരക്കേറി. ഊണിനാണ് ഡിമാൻഡെന്ന് ഹോട്ടലുടമകൾ പറയുന്നു. ഇടത്താവളങ്ങളിൽ ആരംഭിച്ച താത്കാലിക ഹോട്ടലുകളിൽ സർക്കാർ നിശ്ചയിച്ച വിലയിൽ ഭക്ഷണ സാധനങ്ങൾ നൽകുന്നതെന്ന് പ്രായോഗികമല്ലെന്നാണ് വ്യാപാരികൾ പറയുന്നത്.
നൂറിലേറി മുരിങ്ങയ്‌ക്ക
തേങ്ങ 90, സവാള 36, കിഴങ്ങ് 60, തക്കാളി 60, മുളക് 100, വെളുത്തുള്ളി 160, ഇഞ്ചി 120, മുരിങ്ങയ്ക്ക 120, ക്യാരറ്റ് 80, പടവലം 80, കോവയ്ക്ക 60, വെണ്ടയ്ക്ക 60, ബീറ്റ് റൂട്ട് 60, കൂർക്ക 60, പാവയ്ക്ക 70, പയർ 60, വെള്ളരി 40, ചേന 60 എന്നിങ്ങനെയാണ് വില.
''പ്രാദേശിക വിപണിയിലും പച്ചക്കറി ലഭ്യത കുറവാണ്. വില ഇനിയും ഉയരുമെന്ന സൂചനയാണ് ലഭിക്കുന്നത്.
(ബിനോയ്, മാർക്കറ്റ് വ്യാപാരി)
''വില ഇടയ്ക്ക് കുറഞ്ഞ് നിന്നത് ആശ്വാസമായിരുന്നു. വീണ്ടും ഉയരുന്നത് സാധാരണക്കാർക്ക് താങ്ങാനാകില്ല. കാലാവസ്ഥ മാറ്റം നാടൻപച്ചക്കറികളെയും ബാധിച്ചു. വിലക്കയറ്റം നിയന്ത്രിക്കാൻ സർക്കാർ ഇടപെടൽ വേണം.
ഗോപീകൃഷ്ണൻ, കോട്ടയം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |