
കൊടുങ്ങല്ലൂർ: ഒന്നര വയസുള്ള പെൺകുഞ്ഞിനെ സ്വന്തം അമ്മ ലൈംഗികമായി പീഡിപ്പിച്ചെന്ന് കാട്ടി പൊലീസ് രജിസ്റ്റർ ചെയ്ത കേസ് പുനരന്വേഷിക്കാൻ തൃശൂർ ജില്ലാ പൊലീസ് മേധാവിയുടെ ഉത്തരവ്.
കഴിഞ്ഞ ഫെബ്രുവരി പതിനാലിനാണ് പോക്‌സോ ആക്ട് പ്രകാരം കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷനിൽ സ്വന്തം അമ്മയ്ക്ക് എതിരെ കേസ് രജിസ്റ്റർ ചെയ്തത്. കേസിലെ പ്രതിയുടെ മുൻകൂർ ജാമ്യം പരിഗണിച്ച ഹൈക്കോടതി ആരോപണങ്ങൾ കളവാണെന്ന് ബോദ്ധ്യമായാൽ കേസെടുക്കാൻ കാരണക്കാരനായ വാദിക്കെതിരെ നടപടി വേണമെന്ന് നിർദ്ദേശം നൽകി. കോടതി നിർദ്ദേശ പ്രകാരം വാദിക്ക് എതിരെ പൊലീസ് നടപടി ആവശ്യപ്പെട്ട് ഹൈക്കോടതി അഭിഭാഷകനും പൊതുപ്രവർത്തകനുമായ അഡ്വ.കുളത്തൂർ ജയ്‌സിംഗ് മുഖ്യമന്ത്രിക്ക് പരാതി നൽകി. ഉചിത നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് തൃശൂർ റൂറൽ എസ്.പിക്ക് നിർദ്ദേശം നൽകിയിരുന്നു. പിന്നാലെയാണ് കേസിലെ ആരോപണം തെറ്റാണോയെന്ന് കണ്ടെത്താൻ കൂടുതൽ അന്വേഷണം നടത്തേണ്ടത് അനിവാര്യമെന്ന് ജില്ലാ പൊലീസ് മേധാവിയുടെ കാര്യാലയം കണ്ടെത്തി പുനരന്വേഷണത്തിന് ഉത്തരവിട്ടത്.
വിവാഹമോചന കേസ് ഫയൽ ചെയ്തിരുന്ന ദമ്പതികൾ തമ്മിലുള്ള കുടുംബ വഴക്കിന്റെ ഭാഗമായിട്ടാണ് ഭാര്യയെ പ്രതിയാക്കാൻ ഭർത്താവ് ഇത്തരത്തിലുള്ള കേസ് പൊലീസിനെ തെറ്റിദ്ധരിപ്പിച്ച് എടുപ്പിച്ചതെന്ന ആരോപണമാണ് ഉയരുന്നത്. പുനരന്വേഷണത്തിന്റെ ഭാഗമായി എല്ലാ രേഖകളും അന്വേഷണ ഉദ്യോഗസ്ഥന് കൈമാറണമെന്ന് കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർക്ക് തൃശൂർ ജില്ലാ പൊലീസ് മേധാവി നിർദ്ദേശവും നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |