SignIn
Kerala Kaumudi Online
Wednesday, 18 February 2026 11.10 PM IST

കാനനപാതയിൽ സുരക്ഷ ഉറപ്പാക്കാൻ സംയുക്ത പരിശോധന

Increase Font Size Decrease Font Size Print Page
patha

ശബരി​മല : സത്രം പുല്ലുമേട് കാനനപാത വഴി ശബരിമല സന്നിധാനത്തേക്കെത്തുന്ന തീർത്ഥാടകരുടെ സുരക്ഷ ഉറപ്പാക്കാൻ പൊലീസിന്റെയും വനംവകുപ്പിന്റെയും നേതൃത്വത്തിൽ സന്നിധാനം മുതൽ പുല്ലുമേട് വരെയുള്ള പാതയിൽ സംയുക്ത പരിശോധന നടത്തി. സന്നിധാനം സ്‌പെഷ്യൽ ഓഫീസർ പി.ബാലകൃഷ്ണൻ നായരുടെയും ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ വിനോദ് കുമാറിന്റെയും നേതൃത്വത്തിലായിരുന്നു പരിശോധന. കഴിഞ്ഞ ദിവസം രാത്രി പാണ്ടിത്താവളത്തിൽ കാട്ടാന വനംവകുപ്പിന്റെ ചെക്ക് പോസ്റ്റിന്റെ മേൽക്കൂരയും കൈവരികളും തകർത്തിരുന്നു. ഈ സാഹചര്യത്തിലാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്. 18ന് രാവിലെ കാനനപാതയിൽ പരിശോധന നടത്തി. പാതയിൽ വന്യമൃഗങ്ങളുടെ ശല്യം ഇല്ലെന്ന് ഉറപ്പാക്കിയ ശേഷമാണ് ഭക്തരെ കയറ്റിവിട്ടത്.

രാവിലെ പാണ്ടിത്താവളത്തിൽ നിന്നാരംഭിച്ച റൂട്ട് പരിശോധനാസംഘം 11 മണിയോടെ പുല്ലുമേട് പൊലീസ് കൺട്രോൾ റൂമിലെത്തി. തുടർന്ന് ഉപ്പുപാറയിൽ തീർത്ഥാടകരെ കടത്തിവിടുന്ന ചെക്ക് പോയിന്റിലെത്തി സ്ഥിതിഗതികൾ വിലയിരുത്തി.

സത്രം, ഉപ്പുപാറ, കഴുതക്കുഴി, പാണ്ടിത്താവളം എന്നിങ്ങനെ നാല് സെക്ഷനുകളാണ് സത്രം വഴിയുള്ള കാനനപാതയിലുളളത്. സത്രം, ഉപ്പുപാറ പോയിന്റുകളിൽ പൊലീസും വനം വകുപ്പുമാണ് തീർത്ഥാടകരെ കയറ്റിവിടുന്നത്. ബാക്കി പോയിന്റുകളിൽ സുരക്ഷാ ചുമതല പൂർണമായും വനം വകുപ്പിനാണ്. ബീറ്റ് ഫോറസ്റ്റ് ഓഫീസർമാർ, വാച്ചർമാർ, എക്കോ ഗാർഡുകൾ തുടങ്ങിയവരാണ് സുരക്ഷാ ചുമതല നിർവഹിക്കുന്നത്. വന്യമൃഗങ്ങളിൽ നിന്ന് ഭക്തർക്ക് സംരക്ഷണം നൽകുന്നതിനായി റൈഫിളുകളുമായി വനം വകുപ്പ് ഉദ്യോഗസ്ഥരുണ്ട്. കാനന പാതയിലൂടെ എത്തുന്ന ഭക്തരുടെ സഹായത്തിന് ഫയർ ഫോഴ്സിന്റെയും എൻ ഡി ആർ എഫിന്റെയും ദേവസ്വത്തിന്റെയും സ്‌ട്രെച്ചർ സംഘവും സജ്ജമാണ്. പെരിയാർ വെസ്റ്റ് ഡിവിഷന്റെ കീഴിലുള്ള പമ്പ റേഞ്ചും അഴുത റേഞ്ച് ഉദ്യോഗസ്ഥരും യോജിച്ചാണ് കാനനപാത വഴിയുള്ള ഭക്തരുടെ യാത്രയിലെ സുരക്ഷ ഏകോപിപ്പിക്കുന്നത്. അഡീഷണൽ എസ് പി എ.പി.ചന്ദ്രൻ, ഡി വൈ എസ് പി പ്രകാശൻ പി പടന്നയിൽ തുടങ്ങിയവരും പരിശോധനയിൽ പങ്കെടുത്തു.

TAGS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY