
മാവേലിക്കര : അത്യാധുനിക സൗകര്യങ്ങളോടെ ഒരുങ്ങുന്ന മാവേലിക്കര ജില്ലാ ആശുപത്രിയുടെ പുതിയ കെട്ടിടത്തിന്റെ നിർമ്മാണം അവസാനഘട്ടത്തിലെത്തി. 85 ശതമാനം നിർമ്മാണ ജോലികളും പൂർത്തിയായി. മാവേലിക്കര പുതിയകാവ് ജംഗ്ഷനും കരയംവെട്ടം ജംഗ്ഷനുമിടയിൽ കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി 132 കോടി രൂപ ചെലവിലാണ് പുതിയ കെട്ടിടം നിർമ്മാണം.
ഏഴുനിലകളിലായി 220000 ചതുരശ്രയടി വിസ്തീർണ്ണത്തിൽ നിർമ്മിക്കുന്ന ആശുപത്രിയിൽ ഉന്നത നിലവാരത്തിലുള്ള ചികിത്സ സൗകര്യങ്ങളാണ് ഒരുക്കുന്നത്. അത്യാഹിത വിഭാഗം, സി.ടി സ്‌കാൻ, റേഡിയോളജി വിഭാഗം, വിശാലമായ ഫാർമസി, മോഡുലാർ ഒ.പി വിഭാഗങ്ങൾ എന്നിവയും 90 അടിയന്തരചികിത്സ കിടക്കകൾ ഉൾപ്പെടെ 325ഓളം പുതിയ കിടക്കകളും സജ്ജീകരിക്കും. ആദ്യ ഘട്ടത്തിൽ ഏഴ് ശസ്ത്രക്രിയ മുറികൾ, ആധുനിക ബ്ലഡ് സെന്റർ, ലാബ്, 'ലക്ഷ്യ' (ലേബർ റൂം ക്വാളിറ്റി ഇംപ്രൂവ്‌മെന്റ് ഇനീഷ്യേറ്റീവ്) നിലവാരത്തിലുള്ള പ്രസവ മുറികൾ, നവജാത ശിശു പരിചരണ വിഭാഗം തുടങ്ങിയവ പ്രധാന കെട്ടിടത്തിൽ ഉൾപ്പെടും.
പുതിയ കെട്ടിടം പ്രവർത്തനക്ഷമമാകുന്നതോടെ മാവേലിക്കരയിലെയും സമീപ പ്രദേശങ്ങളിലെയും ജനങ്ങൾക്ക് ഉയർന്ന നിലവാരമുള്ള ആരോഗ്യ സേവനം ലഭ്യമാക്കാനാവും.
ആധുനിക സംവിധാനങ്ങൾ
കേന്ദ്രീകൃത ഓക്‌സിജൻ വിതരണം
കേന്ദ്രീകൃത ശീതീകരണം
ആധുനിക രീതിയിലുള്ള അണുനശീകരണസംവിധാനം
രണ്ട് ജനറേറ്റർ, ഫയർഫോഴ്സ് സംവിധാനങ്ങൾ
ദ്രവ മാലിന്യ സംസ്കരണ സംവിധാനം
ചെലവ്
₹132 കോടി
ആശുപത്രി നിർമ്മാണം പൂർത്തിയാകുന്നതോടെ മാവേലിക്കരയുടെ ആരോഗ്യരംഗത്ത് വലിയ മാറ്റം സൃഷ്ടിക്കാൻ സാധിക്കും
- എം.എസ്. അരുൺകുമാർ എം.എൽ.എ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |