
കോട്ടയം : തണ്ണീർമുക്കം ബണ്ടടച്ച് ഒഴുക്ക് നിലച്ചതോടെ വേമ്പനാട്ടുകായലിലും, സമീപതോടുകളിലും പോള തിങ്ങിനിറഞ്ഞ് ജലഗതാഗതം തടസപ്പെടുന്നു. കുമരകം - മുഹമ്മ ബോട്ട് സർവീസിനെയാണ് ഇത് കൂടുതലും പ്രതികൂലമായി ബാധിക്കുന്നത്. ബോട്ട് ജെട്ടിയിൽ അടുപ്പിക്കാൻ കഴിയുന്നില്ല. ഇതോടെ ഒരു കിലോമീറ്റർ അകലെ കായൽ തീരത്തുള്ള കുരിശിൻ തൊട്ടി വരെ യാത്രക്കാർക്ക് നടക്കണം. ബസ് സ്റ്റോപ്പിൽ എത്താനും ഇത്രയും ദൂരം നടക്കണം. പ്രായമായവരടക്കം ഇതോടെ ബുദ്ധിമുട്ടിലായി. ജെട്ടിയിൽ നിന്നു പത്തുമിനിട്ടോളം നടന്നെത്തുമ്പോൾ ബോട്ടും കിട്ടില്ല. അവസാന ട്രിപ്പിൽ ജെട്ടിയിലെത്തി അവസാന ബസ് പിടിക്കാനും നെട്ടോട്ടമോടണം. പടിഞ്ഞാറൻമേഖലയിലെ ജനങ്ങളുടെ ഏകആശ്രയമാണ് ബോട്ട്. ഹൗസ് ബോട്ട് , ശിക്കാര വള്ളം തുടങ്ങിയവയും പോളയിൽ കുടുങ്ങുന്നത് ടൂറിസം സീസണിൽ തിരിച്ചടിയായി.
പ്രൊപ്പല്ലറിൽ കുരുങ്ങിയാൽ പെടാപ്പാട്
പോളയോടൊപ്പം മരക്കഷ്ണങ്ങൾ, പ്ലാസ്റ്റിക്ക്, ചാക്ക്, പായ, ബെഡ്, തലയിണ തുടങ്ങി തോട്ടിലേക്ക് വലിച്ചെറിയുന്ന മാലിന്യങ്ങൾ ബോട്ടുകളുടെ പങ്കയിൽ കുടുങ്ങി നിയന്ത്രണം നഷ്ടപ്പെടുകയാണ്. പ്രൊപ്പല്ലറിൽ പോള കുരുങ്ങി ബോട്ട് നിശ്ചലമായാൽ ജീവനക്കാർ വെള്ളത്തിൽ ഇറങ്ങി പോള നീക്കണം. രാത്രി സർവീസിൽ കായലിന് നടുവിൽ ബോട്ട് നിശ്ചലമാകുന്നത് അപകടം ക്ഷണിച്ച് വരുത്തും. പോള നിറയുന്നതോടെ മത്സ്യ തൊഴിലാളികളുടെ ഉപജീവന മാർഗത്തെയും സാരമായി ബാധിക്കും.
പോളവാരൽ യന്ത്രം എവിടെ ?
പോളനിർമ്മാർജന പദ്ധതികൾക്കായി സർക്കാർ ലക്ഷങ്ങൾ ചെലവഴിച്ചിട്ടും ഒരു പദ്ധതിയും വിജയം കണ്ടില്ല. ജില്ലാ പഞ്ചായത്ത് ലക്ഷങ്ങൾ മുടക്കി വർഷങ്ങൾക്കു മുമ്പ് പോള വാരൽയന്ത്രം വാങ്ങിയെങ്കിലും പ്രവർത്തിപ്പിക്കാനാവാതെ കരയിലാണ്. തകരാർ പരിഹരിക്കാനുള്ള ശ്രമവും പരാജയപ്പെട്ടു.
പ്രതിസന്ധി നേരിടുന്നവർ
മത്സ്യത്തൊഴിലാളികൾ, കായൽ നിലങ്ങളിൽ പുല്ലു ശേഖരിക്കുന്നവർ
ഹൗസ് ബോട്ട് മേഖലയ്ക്കും, കുമരകത്തെ ടൂറിസം മേഖലയ്ക്കും തിരിച്ചടി
കുമരകം - മുഹമ്മ ബോട്ട് സർവീസിന്റെ സമയക്രമം താളംതെറ്റുന്നു
ഷട്ടർ അടച്ചത് : ഡിസംബർ 15
തുറക്കുന്നത് : മാർച്ച് 15 ന് ശേഷം
''പോള ശല്യവും ജലജന്യരോഗങ്ങളും എല്ലാ വർഷവും ആവർത്തിക്കുന്നത് വേമ്പനാട്ടുകായലുമായി ബന്ധപ്പെട്ടുള്ള ജനങ്ങളുടെ ജീവിതത്തെ സാരമായി ബാധിക്കും. ഇതേക്കുറിച്ച് ശാസ്ത്രീയ പഠനം നടത്തി പ്രായോഗിക പരിഹാരം കണ്ടെത്തണം.
ദേവരാജൻ (ബോട്ട് യാത്രികൻ)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |