വെള്ളറട: ഓരോ വേനലുകളിലും കാട്ടുതീ വ്യാപകമായി പടർന്നുപിടിച്ച് ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടങ്ങൾ സംഭവിക്കുമ്പോഴും വെള്ളറടയിൽ ഒരു ഫയർ സ്റ്റേഷൻ സ്ഥാപിക്കണമെന്ന ജനങ്ങളുടെ ആവശ്യത്തിന് അധികൃതരുടെ ഭാഗത്തുനിന്നും നടപടിയുണ്ടാകുന്നില്ല. വെള്ളറട കേന്ദ്രീകരിച്ച് ഫയർസ്റ്റേഷൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പഞ്ചായത്ത് കമ്മിറ്റിയുടെ തീരുമാനവും അധികൃതർക്ക് കൈമാറിയിട്ട് വർഷങ്ങൾ ഏറെയായി. വെള്ളറടയിലും പരിസര പ്രദേശങ്ങളിലും തീപിടിത്തമോ മറ്റ് അത്യാഹിതങ്ങളോ ഉണ്ടായാൽ കിലോമീറ്ററുകൾക്ക് അപ്പുറമുള്ള ഫയർ സ്റ്റേഷനുകളുടെ സഹായമാണ് തേടേണ്ടിവരുന്നത്. ഇത് അടിയന്തര ഘട്ടങ്ങളിൽ അപകടങ്ങളുടെ വ്യാപ്തി വർദ്ധിപ്പിക്കാൻ ഇടയാക്കുന്നു. വേനൽ എത്തുന്നതോടെ കാട്ടുതീയും വ്യാപകമായി പടർന്നുപിടിക്കുന്ന സാഹചര്യം കൂടുതലാണ്.
നിലവിലെ പരിമിതികൾ
അവശ്യഘട്ടങ്ങളിൽ ഫയർഫോഴ്സിനെ വിളിച്ചാൽ വളരെ താമസിച്ച് മാത്രമേ പാറശാലയിൽ നിന്നോ നെയ്യാറ്റിൻകരയിൽ നിന്നോ നെയ്യാർഡാമിൽ നിന്നോ ഉദ്യോഗസ്ഥർക്ക് എത്താൻ സാധിക്കൂ. നെയ്യാറ്റിൻകരയിൽ നിന്നും എത്തണമെങ്കിൽ 22 കിലോമീറ്ററും പാറശാലയിൽനിന്നും 16 കിലോമീറ്ററും നെയ്യാർഡാമിൽ നിന്നും 16 കിലോമീറ്ററും ദൂരമുണ്ട് വെള്ളറടയിലേക്ക് എത്താൻ. എന്നാൽ പലപ്പോഴും കാട്ടുതീ പോലുള്ള അത്യാപത്തുകളിൽ ഫയർഫോഴ്സ് എത്തുമ്പോഴേക്കും തീ പടർന്ന് ഹെക്ടർകണക്കിന് റബർ പുരയടിങ്ങൾ ഉൾപ്പെടെ കത്തി നശിക്കുകയാണ് പതിവ്. ഒരാഴ്ചയ്ക്കു മുമ്പാണ് കുരിശുമല അടിവാരത്ത് ഹെക്ടർകണക്കിന് കൃഷിയിടത്ത് അഗ്നിബാധ ഉണ്ടായത്. അന്ന് അടിക്കാടുകൾ പൂർണ്ണമായും കത്തി നശിച്ചിരുന്നു.
ഫയർയൂണിറ്റിന്റെ ആവശ്യം
വെള്ളറടയിൽ ഫയർ യൂണിറ്റ് സ്ഥാപിച്ചാൽ കുന്നത്തുകാൽ,ആര്യങ്കോട്,അമ്പൂരി,ഒറ്റശേഖരമംഗലം പഞ്ചായത്ത് പ്രദേശത്തെ ജനങ്ങൾക്ക് അടിയന്തര ഘട്ടങ്ങളിൽ ആശ്വാസമായിരിക്കും. വെള്ളറടയിലെ പ്രധാന തീർത്ഥാടന കേന്ദ്രമായ കുരിശുമലയിൽ തീർത്ഥാടനകാലത്ത് മറ്റ് സ്ഥലങ്ങളിൽ നിന്നുള്ള ഫയർ യൂണിറ്റിന്റെ സേവനമാണ് തേടുന്നത്. മലയോര പ്രദേശത്ത് അപകടങ്ങളും പ്രകൃതിദുരന്തങ്ങളും ഏറെ സംഭവിക്കുമ്പോൾ അടിയന്തര സേവനം നൽകാൻ കഴിയാതാവുകയാണ്. ഇത് മുന്നിൽക്കണ്ടാണ് വെള്ളറട ഗ്രാമപഞ്ചായത്ത് ഭരണസമിതികൾ ഗവൺമെന്റിന് നിവേദനങ്ങൾ സമർപ്പിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |