
കോട്ടയം : രണ്ടാംകൃഷി നെല്ല് സംഭരണത്തിന് 31 സ്വകാര്യമില്ലുകൾ സമ്മതപത്രം നൽകി. സംഭരണ നിരക്ക് സംസ്ഥാന സർക്കാർ 30 രൂപയായി ഉയർത്തിയ ശേഷമുള്ള സംഭരണമാണിത്. ഒന്നാം കൃഷിയ്ക്ക് 11 മില്ലുകളാണ് സർക്കാരുമായി കരാർ ഒപ്പിട്ടത്. കുട്ടനാട് അപ്പർകുട്ടനാടൻ പ്രദേശങ്ങളിൽ സംഘങ്ങൾ ശക്തമല്ലാത്തതും ഗോഡൗൺ സൗകര്യങ്ങൾ ഇല്ലാത്തതുമാണ് സ്വകാര്യമില്ലുകളെ ചുമതലപ്പെടുത്താൻ സർക്കാർ നിർബന്ധിതരായത്. അതേസമയം കിഴിവ് കാര്യത്തിൽ ധാരണയാകാത്തത് കർഷകരെ ആശങ്കയിലാഴ്ത്തുന്നുണ്ട്. മുൻവർഷങ്ങളിൽ കിഴിവിന്റെ പേരിൽ ചൂഷണം വ്യാപകമായിരുന്നു. ഒന്നാം കൃഷി നെല്ല് സംഭരണത്തിന്റെ കുടിശിക ഇതുവരെയും കൊടുത്തുതീർത്തിട്ടില്ല. വൈക്കം,കല്ലറ, വെച്ചൂർ പ്രദേശങ്ങളിൽ കൃഷിയിറക്കിയ കർഷകരാണ് നവംബർ മുതൽ പണത്തിനായി കാത്തിരിക്കുന്നത്. പി.ആർ.എസ് ബാങ്കുകളിൽ ഏൽപ്പിച്ച കർഷകർ ബാങ്കുകൾ കയറിയിറങ്ങി മടുക്കുകയാണ്.
ഔട്ട് റൺ റേഷ്യോ അംഗീകരിച്ചു
100 കിലോ നെല്ല് കുത്തുമ്പോൾ 68 കിലോ അരി (ഔട്ട് റൺ റേഷ്യോ ) തിരിച്ചു തരണമെന്ന
കേന്ദ്ര മാനദണ്ഡം അംഗീകരിക്കാതെ ഇടഞ്ഞു നിൽക്കുകയായിരുന്നു സ്വകാര്യമില്ലുകൾ. എന്നാൽ പാലക്കാട് ജില്ലയിൽ സംഭരണ ചുമതല സഹകരണ സംഘങ്ങളെ ഏൽപ്പിച്ചതിൽ ഭയന്നാണ് സർക്കാർ നിലപാട് മില്ലുടമകൾക്ക് അംഗീകരിക്കേണ്ടി വന്നത്. ഒന്നരക്കിലോ കിഴിവിൽ കൂടുതൽ ആവശ്യപ്പെടരുതെന്ന് സർക്കാർ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. കേന്ദ്ര സർക്കാരിൽ നിന്ന് ഫണ്ട് കിട്ടുന്നതനുസരിച്ചേ സംഭരിച്ച നെല്ലിന്റെ പണം സംസ്ഥാന സർക്കാരിന് നൽകാൻ കഴിയൂവെന്ന സത്യവാങ്ങ്മൂലം സപ്ലൈകോ കർഷകരിൽ നിന്ന് ഒപ്പിട്ടു വാങ്ങിയിട്ടുണ്ട്
കർഷകരുടെ ആശങ്ക
നെല്ലിന്റെ നനവും പതിരും കാട്ടി പഴയതു പോലെ കൂടുതൽ കിഴിവ് ആവശ്യപ്പെടും
ഇങ്ങനെയുണ്ടായാൽ സപ്ലൈകോയ്ക്ക് കാഴ്ചക്കാരായി നിൽക്കാനേ സാധിക്കൂ
കിഴിവിന്റെ പേരിൽ നെല്ല് സംഭരണം വൈകിപ്പിക്കാൻ മില്ലുകൾ ശ്രമിക്കും
കൊടുംചൂടിലും നെല്ലിന് ഉണക്കില്ലെന്ന വാദം ഏജന്റുമാർ ഉയർത്തും
''സംഭരിച്ച നെല്ലിന്റെ പണം ഉടൻ ലഭ്യമാക്കണം. അല്ലാത്തപക്ഷം കർഷകരെ സംഘടിപ്പിച്ച് പാഡി ഓഫീസ് ഉപരോധ സമരത്തിലേക്ക് അടക്കം കടക്കും.
-ബിജു പറപ്പള്ളി ( കേരള കോൺഗ്രസ് (എം) സംസ്ഥാന കമ്മിറ്റി അംഗം)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |