കൊച്ചി: സംസ്ഥാനത്തിന്റെ വരുമാനത്തിലേക്ക് ഏറ്റവും കൂടുതൽ സംഭാവനകൾ നൽകുന്ന വാണിജ്യ തലസ്ഥാനമായ കൊച്ചിക്ക് ഇന്നലെ പ്രഖ്യാപിച്ച ബഡ്ജറ്റ് അത്ര മെച്ചമായില്ല. കാര്യമായ പുത്തൻ പദ്ധതികൾ കൊച്ചിക്കായി പ്രഖ്യാപിച്ചിട്ടില്ലെന്നത് ജില്ലയ്ക്ക് നിരാശയായി. പറവൂരിലെ നെയ്ത്ത് വ്യവസായത്തിന് അനുവദിച്ച 59 കോടിയാണ് ശ്രദ്ധേയം. കൊച്ചി മെട്രോ രണ്ടാം ഘട്ടത്തിനുള്ള ഇ.എ.പി ഘടകമായി 79.03 കോടിയാണ് നീക്കിവെച്ചത്.
കൊച്ചിയിലെ നിലവിലുള്ള ഗതാഗതത്തെ പുനരുജ്ജീവിപ്പിച്ച് പൊതുഗതാഗതം, കൊച്ചി മെട്രോ, ബസ് ഗതാഗതം, എന്നിവയുടെ സംയോജനം വിവിധ ഘടകങ്ങൾ ഉൾപ്പെടുത്തി വികസിപ്പിക്കുന്നതിനാണ് 136.60 കോടി രൂപ അനുവദിച്ചത്.
ഇൻഫോപാർക്ക് മൂന്നാം ഘട്ടത്തിൽ സൈബർ വാലി വികസിപ്പിക്കാനുള്ള പദ്ധതിയും പ്രഖ്യാപിച്ചു. ഐ.ടി, ഐ.ടി അധിഷ്ഠിത സേവനങ്ങൾ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മറ്റ് പുതിയ സാങ്കേതികവിദ്യകൾ എന്നിവയുടെ ഒരു കേന്ദ്ര ഹബായി സൈബർ വാലി പ്രവർത്തിക്കും. ഡിജിറ്റൽ സൗകര്യങ്ങളോടൊപ്പം ഡിജിറ്റൽ സംരംഭകത്വവും തൊഴിലും സൃഷ്ടിക്കുന്ന കേന്ദ്രമാകും സൈബർ വാലിയെന്നാണ് വാഗ്ദാനം പി.പി.പി മാതൃകയിൽ ആസൂത്രണം ചെയ്യുന്ന ഈ പദ്ധതിയ്ക്കായി പക്ഷേ 30കോടി രൂപ മാത്രമാണ് വകയിരുത്തിയത്.
ഇൻഫോപാർക്കിന്റെ വികസനത്തിന് 17 കോടിയാണ് അനുവദിച്ചിട്ടുള്ളത്. കലാരൂപങ്ങൾ പ്രദർശിപ്പിക്കാനുള്ള കേന്ദ്രങ്ങൾ എന്ന നിലയിൽ നിർമ്മിക്കുന്ന കേരള കലാകേന്ദ്രങ്ങളിൽ ഒന്ന് കൊച്ചിയിലാകും ഇതിന് 10 കോടിയാണ് വകയിരുത്തിയത്. ഇടത്തരം, വൻകിട വ്യവസായങ്ങൾക്ക് 853.74 കോടി രൂപ വകയിരുത്തിയപ്പോൾ കെ.എസ്.ഐ.ഡി.സിക്കുള്ള 146.18 കോടി രൂപ അതിൽ ഉൾപ്പെട്ടിട്ടുണ്ട് എന്നതും നേരിയ ആശ്വാസമാകും.
റെയർ എർത്ത് കോറിഡോർ
വിഴിഞ്ഞം തുറമുഖത്ത് നിന്ന് ചവറയെയും കൊച്ചിയെയും ബന്ധിപ്പിക്കുന്ന റെയർ എർത്ത് കോറിഡോർ വരുന്നുവെന്നതാണ് മറ്റൊന്ന്. ഇതിന്റെ കേന്ദ്രം സ്ഥാപിക്കുക ചവറയിലായിരിക്കും.
ടെക്‌നോളജി ഇന്നൊവേഷൻ സോൺ
ഐ.ടി മേഖലയിലെ കുതിപ്പ് മുന്നിൽ കണ്ട് കൊച്ചി ടെക്‌നോളജി ഇന്നവേഷൻ സോണിന്റെ പ്രവർത്തനങ്ങൾക്കായി 20 കോടി രൂപ നീക്കിവച്ചു.
ജില്ലയ്ക്ക് കിട്ടിയത്
ഹെറിറ്റേജ് ആൻഡ് സ്‌പൈസസ് റൂട്ട് പദ്ധതി, റിവർ ക്രൂയിസ് ഹെറിറ്റേജ് പദ്ധതി എന്നിവയ്ക്കായി 14 കോടി
കുന്നുകരയിൽ മിനി ഭക്ഷ്യ പാർക്കിന് എട്ട് കോടി
കിൻഫ്ര മുഖേന കൊച്ചിയിൽ സ്ഥാപിക്കുന്ന പെട്രോകെമിക്കൽ പാർക്കിന് 17 കോടി
ഇൻഫോപാർക്കിന്റെ പ്രവർത്തനങ്ങൾക്കായി 21.60 കോടി
കൾച്ചർ ആൻഡ് ക്രിയേറ്റിവിറ്റി ഇൻക്യുബേറ്ററിന് രണ്ട് കോടി
കേരള ഷിപ്പിംഗ് ആൻഡ് ഇൻലാൻഡ് കേരള ഷിപ്പിംഗ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപ്പറേഷൻ ലിമിറ്റഡിന് 9.76 കോടി
കൊച്ചി മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് അതോറിട്ടിക്ക് 3.05 കോടി
വൈപ്പിനിൽ ഓഷ്യനേറിയത്തിന് ഒരു കോടി
കൊച്ചിയിൽ ഫിനാൻസ് ടവറിന് ഒരു കോടി
ഞാറയ്ക്കൽ സർവോദയം കുര്യൻ സ്മാരകത്തിന് രണ്ടു കോടി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |