
പോത്തൻകോട്: നാട്ടുകാരുടെ സ്വെെരജീവിതത്തിന് തടസമായി പൊലീസ് ഉദ്യോഗസ്ഥ അനധികൃതമായി വീട്ടിൽ പാർപ്പിച്ചിരുന്ന 70ഓളം തെരുവുനായ്‌ക്കളെ നഗരസഭ ഒഴിപ്പിച്ചു. ഇന്നലെ രാവിലെ മേയർ വി.വി.രാജേഷിന്റെ നേതൃത്വത്തിൽ നഗരസഭ ജീവനക്കാരും ആരോഗ്യ പ്രവർത്തകരുമെത്തിയാണ് ചേങ്കോട്ടുകോണം മഠവൂർപ്പാറ സ്വദേശിയും കഴക്കൂട്ടം പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥയുമായ മെറ്റിൽഡയുടെ വീട്ടിൽ നിന്ന് നായ്‌ക്കളെ പിടികൂടിയത്. ഇവയെ പ്രത്യേകം സജ്ജീകരിച്ച വാഹനങ്ങളിലാക്കി നഗരസഭയുടെ വണ്ടിത്തടത്തുള്ള എ.ബി.സി സെന്ററിലേക്ക് മാറ്റി.
മെറ്റിൽഡക്കെതിരെ നാട്ടുകാർ രണ്ടുവർഷം മുമ്പ് പരാതിയുമായി രംഗത്തെത്തിയിരുന്നു. യാതൊരുവിധ സുരക്ഷാ മുൻകരുതലുകളാേ ശുചിത്വ പരിപാലന നിബന്ധനകളോ പാലിക്കാതെയാണ് നായ്ക്കളെ വീട്ടിൽ പാർപ്പിച്ചിരുന്നത്. ഇക്കാരണത്താൽ പ്രദേശം മുഴുവൻ ദുർഗന്ധം നിറയുകയും സ്ഥലവാസികൾക്ക് പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയിലുമായിരുന്നു. നായ്ക്കളുടെ നിരന്തര കുരച്ചിലും അസമയങ്ങളിലെ ഓരിയിടലും കാരണം നാട്ടുകാർ പൊറുതിമുട്ടിയാണ് പരാതിയുമായി മുന്നോട്ടുവന്നത്.
ജനുവരി 31നകം പ്രശ്‌നത്തിന് പരിഹാരം കാണാമെന്ന ഉറപ്പ് മേയർ പാലിച്ചതിന്റെ ആശ്വാസത്തിലാണ് ചേങ്കോട്ടുകോണം നിവാസികൾ. നഗരസഭയുടെ വണ്ടിത്തടത്തെ എ.ബി.സി സെന്ററിൽ നിലവിൽ പാർപ്പിച്ചിരുന്ന 50 നായ്‌ക്കളെ വാക്സിൻ നൽകി നിരീക്ഷണം കഴിഞ്ഞ് ഷെൽട്ടറിലേക്ക് മാറ്റിയ ഒഴിവിലാണ് ഇപ്പോൾ 70ലധികം നായ്‌ക്കളെ പാർപ്പിച്ചത്.
നടപടികൾ വേഗത്തിലാക്കും
------------------------------------------
പൊലീസ് ഉദ്യോഗസ്ഥയുടെ വീട്ടിൽ നിന്ന് ഒഴിപ്പിച്ച നായ്‌ക്കളെ എ.ബി.സി സെന്ററിലെത്തിച്ച് വന്ധ്യംകരണം നടത്തി പേവിഷ പ്രതിരോധ കുത്തിവയ്‌പ്പ് നൽകും. ഒരാഴ്ച അവിടെ നിരീക്ഷണത്തിൽ പാർപ്പിച്ച ശേഷം നഗരസഭയുടെ ഷെൽട്ടറിലേക്ക് മാറ്റുമെന്ന് മേയർ വി.വി.രാജേഷ് പറഞ്ഞു. നഗരസഭയുടെ പരിധിയിൽ 2500ലേറെ തെരുവ് നായ്‌ക്കൾ ഉണ്ടെന്നാണ് കണക്ക്. പുതിയ ഷെൽട്ടർ ഒരുക്കുന്നതിന് ഏഴേക്കർ സ്ഥലം ലഭ്യമാക്കുന്നതിനായി സ്ഥല ഉടമയുമായി അവസാനവട്ട ചർച്ച നടക്കുകയാണ്. ഇത് സാദ്ധ്യമാകുന്നതോടെ 3000ലധികം തെരുവുനായ്‌ക്കളെ പുനരധിവസിപ്പിക്കാൻ കഴിയുമെന്നും മേയർ വ്യക്തമാക്കി.
ഫോട്ടോ: പൊലീസ് ഉദ്യോഗസ്ഥയുടെ വീട്ടിലെ നായ്‌ക്കളെ മേയറുടെ
സാന്നിദ്ധ്യത്തിൽ ഒഴിപ്പിച്ച് കോർപ്പറേഷൻ വാഹനത്തിലേക്ക് മാറ്റുന്നു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |