
കല്ലറ: അക്കേഷ്യയും മാഞ്ചിയവും തഴച്ചു വളരുന്നതിൽ ആശങ്ക അറിയിച്ച് പ്രദേശവാസികൾ. വനംവകുപ്പിന്റെ പാലോട് റേഞ്ചിലെ ഭരതന്നൂർ സെക്ഷനിൽ വനാതിർത്തി പ്രദേശമായ നെല്ലിക്കുന്ന് മേഖലകളിലാണ് അക്കേഷ്യയും മാഞ്ചിയും തഴച്ചു വളരുന്നത്. ഇതിനിടയിൽ മാലിന്യ നിക്ഷേപപവും രൂക്ഷമാണ്. കുടിവെള്ളക്ഷാമം, ആരോഗ്യപ്രശ്നങ്ങൾ തുടങ്ങിയ പരാതികൾ കാരണം വർഷങ്ങൾക്ക് മുമ്പ് അക്കേഷ്യയും മാഞ്ചിയും മുറിച്ചു ഫലവൃക്ഷ വൃക്ഷങ്ങൾ നട്ടു. എന്നാൽ പരിപാലന കുറവു കാരണം ഫലവൃക്ഷത്തൈകൾ നശിക്കുകയും വെട്ടികളഞ്ഞ മരങ്ങൾ മുളച്ച് വനമാവുകയും ചെയ്തു. ആദ്യകാലത്ത് വനം വകുപ്പിന്റെ നേതൃത്വത്തിൽ സ്വാഭാവിക വനങ്ങൾക്ക് പകരം അക്കേഷ്യയും മാഞ്ചിയവും നട്ടു പിടിപ്പിച്ചതോടെ പ്രദേശത്തെ കുടിവെള്ളസ്രോതസുകൾ നശിക്കാൻ തുടങ്ങി. കിണറുകളിലെയും കുളങ്ങളിലെയും ജലം വറ്റി. വന്യജീവികൾ നാട്ടിലേക്ക് ഇറങ്ങാൻ തുടങ്ങിയതോടെ ജനങ്ങൾ പ്രതിഷേധങ്ങളിലേക്ക് തിരിഞ്ഞു. ഇതോടെ ജനപ്രതിനിധികൾ ഉൾപ്പെടെ ഇടപെട്ട് വനംവകുപ്പ് ഉദ്യോഗസ്ഥരും മറ്റും ഫലവൃക്ഷ തൈകൾ വച്ചുപിടിപ്പിക്കുകയായിരിന്നു.
പദ്ധതി പ്രകാരം നട്ടത്: മാവ്,പ്ലാവ്,പേര,ഞാവൽ,ഇലഞ്ഞി,അമ്പഴം,നെല്ലി,കശുമാവ്,കാര,കണിക്കൊന്ന,ചെമ്പകം,വേപ്പ്,കാഞ്ഞിരം, ചന്ദനം,ആൽ,കൂവളം,താന്നി.
പരിപാലനം ഇല്ല
ശരിയായ പരിപാലനം ഇല്ലാത്തതിനാൽ അത് നശിക്കുകയും പഴയ വൃക്ഷത്തൈകൾ മുളച്ചു വരുകയും ചെയ്തു. ഇതുകാരണം വീണ്ടും വരൾച്ചാ ഭീതിയിലും വന്യജീവി ഭീതിയിലുമാണ് ജനങ്ങൾ. നൂറുകണക്കിന് കുട്ടികൾ പഠിക്കുന്ന ഭരതന്നൂർ എൽ.പി.എസിന് സമീപമാണ് അക്കേഷ്യവും മാഞ്ചിയവും നിൽക്കുന്നത്. അക്കേഷ്യ പൂവ് ശ്വാസകോശ രോഗങ്ങൾക്ക് കാരണമാകുന്നു. കുട്ടികൾക്ക് പുറമെ മറ്റു രോഗങ്ങളുള്ള വൃദ്ധർക്കും ആരോഗ്യ പ്രശ്നങ്ങളുണ്ടാകാം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |