
വൈക്കം : സംസ്ഥാന ബഡ്ജറ്റിൽ കയർമേഖലയെ തഴഞ്ഞതോടെ ജീവിതം പ്രതിസന്ധിയിലായി തൊഴിലാളികൾ.
മൂന്ന് മാസം മുൻപ് ആലപ്പുഴയിൽ നടന്ന കയർ കോൺക്ലേവിൽ സർക്കാർ പ്രഖ്യാപിച്ച പത്ത് കോടിയുടെ ഫൈബർ ബാങ്കും ഒരാഴ്ചക്കുള്ളിൽ കയർ വില കൊടുക്കുമെന്നും പറഞ്ഞെങ്കിലും ഒന്നുംനടന്നില്ല. ചകിരിവിലയും, കൂലിച്ചെലവും നോക്കുമ്പോൾ ഓരോ കിലോ കയർ ഉത്പാദിക്കുമ്പോൾ പതിനഞ്ച് രൂപയാണ് നഷ്ടം. സംഘങ്ങൾക്ക് കയർ വിലയായും ഉത്പന്നങ്ങളുടെ വിലയായും ലക്ഷക്കണക്കിന് രൂപ കയർ ഫെഡ്ഡും, കയർ കോർപ്പറേഷനും നൽകാനുണ്ട്. ജില്ലയിൽ ഏറ്റവും കൂടുതൽ കയർ തൊഴിലാളികളുള്ളത് വൈക്കം താലൂക്കിലാണ്. കയർ തൊഴിലാളികളെ പട്ടിണിയിൽ നിന്ന് രക്ഷിക്കണമെന്നാവശ്യപ്പെട്ട് കയർ തൊഴിലാളി ഫെഡറഷൻ (ഐ.എൻ.ടി.യു.സി) പ്രക്ഷോഭത്തിന് തയ്യാറെടുക്കുകയാണ്. സമരപരിപാടികൾക്ക് രൂപം നൽകുന്നതിന് ഫെഡറേഷൻ യോഗം തീരുമാനിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് അക്കരപ്പാടം ശശി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് യു.ബേബി അദ്ധ്യക്ഷത വഹിച്ചു. പി.ആർ.രത്നപ്പൻ, കെ.ഒ.ജോസ്, ജഗത അപ്പുകുട്ടൻ, ജിജി, സേവിയർ ചിറ്ററ, പി.വി.വിവേക്, വി.എ.സുധീരൻ, വർഗീസ് പുത്തൻചിറ എന്നിവർ പ്രസംഗിച്ചു.
ഉപജീവനമാർഗം അടഞ്ഞു
നിരവധപ്പേരുടെ ഉപജീവനമാർഗമാണ് അടഞ്ഞത്. വൈക്കം മേഖലയിൽ 38 ഓളം കയർ സഹകരണ സംഘങ്ങളാണ് പ്രവർത്തിക്കുന്നത്. 2000ലധികം പേരാണ് മേഖലയെ ആശ്രയിച്ചുള്ളത്. ഇതിൽ ഭൂരിഭാഗവും സ്ത്രീകളാണ്. കയർ ഉത്പാദനം കുറഞ്ഞതോടെ, പലരും നിത്യച്ചെലവിനായി മറ്റ് ജോലികൾ തേടുകയാണ്. അതിനിടെ ഉത്പാദിപ്പിച്ച കയർ സൂക്ഷിക്കാനുള്ള ഇടം പല സംഘങ്ങൾക്കുമില്ല. ഇതും വെല്ലുവിളിയാണ്. ഇതിലൂടെ കയർ ഉപയോഗ ശൂന്യമാകുന്നതിനും ഗുണനിലവാരം നഷ്ടപ്പെടുന്നതിനും കാരണമാകുന്നുണ്ട്.
''കയറിനും കയർ ഉത്പന്നങ്ങൾക്കും പുതിയ വിപണികൾ കണ്ടെത്താത്തതും മേഖലയെ കൂടുതൽ പ്രതിസന്ധിയിലാഴ്ത്തുന്നു. ബന്ധപ്പെട്ട അധികൃതരോട് വിഷയം ഉന്നയിച്ചെങ്കിലും നടപടിയില്ല.
-ലീലാമ്മ, കയർത്തൊഴിലാളി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |