കല്ലറ: തേങ്ങ വിലയ്ക്കൊപ്പം ഉയർന്ന് ഇളനീർ വിലയും. ഒരാഴ്ച മുമ്പ് 35 രൂപ വരെയുണ്ടായിരുന്ന ഇളനീരിന് ഇപ്പോൾ 50 രൂപയായി. വേനൽച്ചൂടിൽ ഇളനീർ വില്പന വർദ്ധിച്ചത് പെട്ടെന്നുള്ള വിലക്കയറ്റത്തിനു കാരണമായി. വലിയ ഇളനീരിന് 60 രൂപ വരെ നൽകണം. മുൻ വർഷത്തെ അപേക്ഷിച്ച് 10 മുതൽ 15 രൂപ വരെയാണ് വർദ്ധിച്ചത്. മാസങ്ങളായി നാളികേരവില ഉയർന്നു നിൽക്കുകയാണ്. തേങ്ങയ്ക്കും ഇളനീരിനും വൻ ക്ഷാമം നേരിടുന്നതായി കച്ചവടക്കാർ പറയുന്നു. വിളവെടുപ്പ് തീരെ കുറഞ്ഞതോടെ തേങ്ങ വില കിലോയ്ക്ക് 75 രൂപ വരെയെത്തിയിരുന്നു. തമിഴ്നാട് ഉൾപ്പെടെ അന്യ സംസ്ഥാനങ്ങളിൽ നിന്നും വരവ് കുറവാണ്. പൊള്ളാച്ചിയിൽനിന്ന് ഇളനീർ എത്തുന്നുണ്ടെങ്കിലും ഗതാഗതച്ചെലവ് കൂടുതലാണ്. കുരങ്ങുശല്യം കാരണം നാട്ടിൻപുറത്തും ഇളനീരും തേങ്ങയും കിട്ടാനില്ല. വേനൽച്ചൂട് കൂടുന്നതോടെ കച്ചവടവും കൂടും. വേനൽക്കാല അസുഖങ്ങൾ കൂടിയതും കൂടുതൽ പേർ ഇളനീർ തേടിവരുന്നതിന് കാരണമാകുന്നുണ്ട്. രണ്ടു മാസം കൂടി ചൂട് തുടരുമെന്നതിനാൽ ഇളനീർ വില ഉടനൊന്നും കുറയാൻ സാദ്ധ്യതയില്ലെന്നും കച്ചവടക്കാർ പറയുന്നു.
ഇളനീർ വില ....... 50 രൂപ
ഒരാഴ്ച മുൻപ് ..........35
വലിയ ഇളനീർ വില .....60 രൂപ
തേങ്ങ വില...... 75 രൂപ (കിലോയ്ക്ക്, വിളവെടുപ്പ് കുറഞ്ഞപ്പോൾ)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |