
ഒന്നാംവിളയിൽ സംസ്ഥാനത്താകെ 43,115 കർഷകരിൽ നിന്ന് 1,07,032 മെട്രിക് ടൺ നെല്ല് സംഭരിച്ചു
ജില്ലയിൽ, 21,288 കർഷകരിൽനിന്നായി 47,408 മെട്രിക് ടൺ നെല്ല് സംഭരിച്ചു
കർഷരിൽ നിന്ന് സംഘങ്ങൾ തന്നെയാകണം നെല്ല് ശേഖരിക്കേണ്ടത്
കയറ്റിറക്ക് ചെലവ് സഹകരണസംഘങ്ങൾ നൽകും
ശേഖരിച്ച നെല്ല് സ്വകാര്യമില്ലുകൾ വഴി അരിയാക്കാം
നെല്ല് അരിയാക്കുന്നതിലെ അനുപാതത്തിൽ സംഘങ്ങൾക്കുണ്ടാകുന്ന നഷ്ടം സർക്കാർ വഹിക്കും
നെല്ലുവില നൽകാൻ സംഘങ്ങൾക്ക് മിച്ചഫണ്ടോ കേരള ബാങ്ക് വായ്പയോ ഉപയോഗിക്കാം
കേരള ബാങ്ക് പ്രത്യേക സാമ്പത്തിക സഹായ വായ്പാ പദ്ധതി ആവിഷ്‌കരിക്കും
സംഘങ്ങൾക്ക് നഷ്ടം വരാതിരിക്കാൻ നെല്ലുസംഭരണത്തിന് ചെലവാക്കുന്ന തുകക്ക് നിശ്ചിത സാമ്പത്തിക ഇൻസെന്റീവ് സർക്കാർ നൽകും
ജില്ലതല ഏകോപന സമിതിക്കാണ് നടത്തിപ്പ് ചുമതല
ഡിജിറ്റൽ പോർട്ടൽ മുഖേനയാകും എല്ലാ പ്രവർത്തനങ്ങളും
പാലക്കാട്: ഏറെ ചർച്ചകൾക്കും യോഗത്തിനുശേഷം പല തവണ മാറ്റിവെച്ച സപ്ലൈകോ നെല്ല് സംഭരണത്തിൽ സംഘങ്ങളെ ഉൾപ്പെടുത്താനുള്ള തീരുമാനത്തിന് ഒടുവിൽ അംഗീകാരമായി. ജില്ലയിലെ രണ്ടാം വിള നെല്ലുസംഭരണം പ്രാഥമിക സഹകരണ സംഘങ്ങളിലൂടെ നിർവഹിക്കും.
രജിസ്‌ട്രേഷൻ മുതൽ സംഭരണം പൂർത്തിയാക്കി നെൽവില കർഷകന് കൈമാറുന്നതുവരെയുള്ള നടപടികൾ സഹകരണസംഘങ്ങളുടെ ചുമതലയാണ്. പ്രാരംഭഘട്ടത്തിലെ പ്രായോഗിക ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് കളക്ടറുടെ അദ്ധ്യക്ഷതയിൽ സഹകരണസംഘ പ്രതിനിധികളുടെ യോഗം നേരത്തെ ചേർന്നിരുന്നു. നെല്ല് സംഭരിച്ചുവയ്ക്കുന്നതിലെ പരിമിതികൾ പരിഹരിക്കാൻ സംഘങ്ങൾക്ക് സ്വകാര്യ മില്ലുകളുമായി കരാറിലേർപ്പെടാമെന്ന് യോഗത്തിൽ നിർദേശമുയർന്നു.
കർഷകന് കൃത്യമായി പണം നൽകുന്നതിന് സഹകരണസംഘങ്ങളുടെ കൺസോർഷ്യം രൂപീകരിക്കാനും അതിൽനിന്ന് മൂലധനം കണ്ടെത്തണമെന്നും യോഗത്തിൽ ശുപാർശ ഉയർന്നു. പണം സമാഹരിക്കുന്നതിൽ കേരള ബാങ്കിന്റെ സഹായവും സംഘങ്ങൾക്ക് ലഭിക്കും. യോഗത്തിലെ നിർദേശങ്ങൾ സർക്കാരിന് കൈമാറി. നെല്ല് സംഭരണം സഹകരണസംഘങ്ങൾ വഴിയാക്കണമെന്ന് സർക്കാർ നേരത്തേ നിർദേശം നൽകിയെങ്കിലും സ്വകാര്യമില്ലുകൾ സംഭരണത്തിന് തയ്യാറായതോടെ സപ്ലൈകോ മില്ലുകൾക്ക് പാടശേഖരങ്ങൾ അനുവദിച്ചുനൽകിയിരുന്നു.
എന്നാൽ, ജില്ലയിൽ സഹകരണസംഘങ്ങൾ വഴി നെല്ലെടുത്താൽ മതിയെന്ന് കർഷകർ ആവശ്യമുന്നയിച്ചതിനാലാണ് പാഡി മാർക്കറ്റിംഗ് ഓഫീസർമാരുടെ യോഗം വിളിച്ച് സംഭരണം സഹകരണസംഘങ്ങളെ ഏൽപ്പിക്കാൻ സർക്കാർ നിർദേശിച്ചത്. ഇതോടെ മില്ലുടമകൾക്ക് പാടശേഖരങ്ങൾ അനുവദിച്ച് നൽകിയത് സ്വാഭാവികമായി റദ്ദായി.
ജില്ലയിൽ പ്രാരംഭമായി നടപ്പാക്കുന്ന പദ്ധതി ഘട്ടംഘട്ടമായി സംസ്ഥാനത്താകെ വ്യാപിപ്പിക്കാനാണ് നിർദേശം. ജില്ലതാലൂക്ക് തലത്തിൽ പ്രാഥമിക സംഘങ്ങൾ, പാടശേഖര സമിതികൾ, കർഷകർ ഓഹരി പങ്കാളിത്തമുള്ള നോഡൽ സഹകരണ സംഘങ്ങൾ രൂപവത്കരിക്കും. നോഡൽ സംഘങ്ങളുടെ ഉടമസ്ഥതയിലോ വാടകക്കോ ഉള്ള മില്ലുകളിൽ നെല്ല് സംസ്‌കരിക്കാം. 100 കിലോഗ്രാം നെല്ലിന് 68 കിലോഗ്രാം അരി എന്ന ഔട്ട് ടേൺ റേഷ്യോ പ്രകാരം അരി സപ്ലൈകോക്ക് നൽകണം. കേന്ദ്ര താങ്ങുവിലയും കൈകാര്യ ചെലവും പ്രോത്സാഹന വിഹിതവും കടത്തു കൂലിയും സംഘങ്ങൾക്ക് സപ്ലൈകോ നൽകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |