
പട്ടാമ്പി: വടക്ക് - പടിഞ്ഞാറൻ യൂറോപ്പിൽ പ്രജനനം നടത്തുന്ന, കോമൺ ഗ്രാസ് ഹോപ്പർ വാർബ്ലർ എന്ന പേരിൽ അറിയപ്പെടുന്ന പുൽക്കുരുവി ദേശാടകനായി തൃത്താലയിൽ ഭാരതപ്പുഴയോട് ചേർന്ന നെൽവയലിലെ പുൽപ്പരപ്പിലെത്തി. ഉയരമുള്ള പുൽച്ചെടികൾക്കിടയിൽ ഒളിച്ച് ജീവിക്കുന്ന ഈ പക്ഷിയെ വളരെ അപൂർവമായാണ് കണ്ടുകിട്ടാറുള്ളത്. പക്ഷിനിരീക്ഷകർ അവരുടെ കണ്ടെത്തലുകൾ രേഖപ്പെടുന്ന ഇബേർഡ് വെബ്‌സൈറ്റിൽ നിന്നുള്ള വിവര പ്രകാരം പാലക്കാട് ജില്ലയിൽ ആദ്യമായാണ് ഈ പക്ഷിയുടെ ഫോട്ടോ ലഭിക്കുന്നത്. പ്രദേശത്ത് നിന്നു പക്ഷിയുടെ ശബ്ദവും റെക്കോർഡ് ചെയ്യാൻ പറ്റിയിട്ടുണ്ട്.
പക്ഷിനിരീക്ഷകനായ ഷിനോ ജേക്കബ് കൂറ്റനാട് ആണ് ഇവിടെ പക്ഷിയെ കണ്ടെത്തിയത്. ഇദ്ദേഹം പാലക്കാട് ടൗണിൽ നാഷണൽ ഹൈവേ ലാൻഡ് അക്വിസിഷൻ വിഭാഗത്തിൽ തഹസിൽദാരായി ജോലി ചെയ്യുകയാണ്.
പ്രദേശത്ത് സ്ഥിരവാസികളായ സാധാരണ കുരുവികളുടെ ഏകദേശം വലുപ്പമുള്ള ഈ പക്ഷി പൊതുവേ തവിട്ടു നിറത്തിലുള്ളതാണ്. പുറംഭാഗത്ത് കടുത്ത ബ്രൗൺ നിറത്തിലുള്ള വരകൾ ഉണ്ടാവും. ഇവയ്ക്ക് 12.5 സെന്റിമീറ്റർ നീളവും 16 ഗ്രാം വരെ ഭാരവും ഉണ്ടാകും. യൂറോപ്പിലെ പ്രജനന കാലത്തിനുശേഷം ഇവ ആഫ്രിക്ക, ഇന്ത്യ, ശ്രീലങ്ക എന്നീ ഭൂപ്രദേശങ്ങളിലേക്ക് ദേശാടനം നടത്തും. ഈച്ചകൾ, വണ്ടുകൾ, ചിലന്തികൾ തുടങ്ങിയ ചെറുജീവികളെയാണ് ഭക്ഷണമാക്കാറുള്ളത്.
കേരളത്തിൽ തന്നെ അപൂർവമായി എത്തിച്ചേരുന്ന ഈ പക്ഷിയെ കാണാനും ചിത്രങ്ങളെടുക്കാനും പ്രമുഖ പക്ഷിനിരീക്ഷകരായ എം.എസ്.നോവൽ കുമാർ, വിവേക് സുധാകരൻ, വിനോദ് കമ്പാലത്തറ, ഡോ. ധന്യ ശ്രീജിത്ത്, അരുൺ വർഗീസ്, ഡി.ശബരീഷ്, അങ്കമുത്തു, അരുൺ കോയമ്പത്തൂർ എന്നിവർ എത്തി. വളരെ ചെറിയ ഇനം പക്ഷികളായ ഇവയ്ക്ക് അഞ്ച് വയസ് വരെയാണ് പ്രായം കണക്കാക്കിയിട്ടുള്ളത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |