സംയുക്ത യോഗം വിളിക്കാൻ നിർദ്ദേശം
കൊച്ചി: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ മൂലബിംബത്തിന്റെ ഉൾപ്പെടെ അറ്റകുറ്രപ്പണിക്ക് സമയക്രമം നിശ്ചയിക്കാൻ,ക്ഷേത്ര നിർവാഹക സമിതിയും വിദഗ്ദ്ധ സമിതിയും ഉടൻ സംയുക്ത യോഗം ചേരണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു.സമയക്രമം വിശദമാക്കുന്ന റിപ്പോർട്ട് 10 ദിവസത്തിനകം കോടതിയിൽ സമർപ്പിക്കണമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ,ജസ്റ്റിസ് എം.ബി.സ്നേഹലത എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ച് ഉത്തരവിട്ടു. ഉത്സവം പൂർത്തിയായി ആഴ്ചകൾ കഴിഞ്ഞിട്ടും അറ്റകുറ്റപ്പണി നീളുന്നതിൽ കോടതി അതൃപ്തിയറിയിച്ചു.
അറ്റകുറ്റപ്പണിക്ക് വേണ്ട നിർദ്ദേശങ്ങൾ ഭരണസമിതിക്ക് സമർപ്പിച്ചതായി മുഖ്യതന്ത്രി അറിയിച്ചു.ശില്പികളുടെ മികവ് പരിശോധിക്കാൻ സമയം വേണമെന്നാണ് ഭരണസമിതി നിലപാടെടുത്തത്. ഇനിയും കാലതാമസമുണ്ടായാൽ ഇടപെടുമെന്ന് കോടതി വാക്കാൽ മുന്നറിയിപ്പ് നൽകി. ഇത് വിശ്വാസികൾക്ക് ആശങ്കയുണ്ടാക്കുന്ന വിഷയമാണെന്നും ഡിവിഷൻബെഞ്ച് പറഞ്ഞു.പ്രധാന വിഗ്രഹത്തിലെ കേടുപാടുകൾ തീർക്കാൻ നടപടിയെടുക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി കായംകുളം സ്വദേശി അഡ്വ.ആർ.രാജശേഖരൻപിള്ള ഫയൽ ചെയ്ത ഹർജിയാണ് കോടതി പരിഗണിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |